ബിജു വീണ്ടും ‘വാവ”യായി: പ്ലാച്ചേരിയിലെത്തി കരിമൂര്‍ഖന്‍

ktm-pambuഎരുമേലി: വിഷപ്പാമ്പിനെ കണ്ടെത്തിയെന്ന വിവരം ലഭിച്ചാല്‍ പ്ലാച്ചേരിയിലെ വനപാലകര്‍ ആദ്യം വിളിക്കുന്നത് മുക്കട വാകത്താനം മാന്തറയില്‍ ബിജുവിനെ. പാമ്പിനെ പിടികൂടാന്‍ എന്തു സാഹസത്തിനും തയാറാകുന്നതാണ് ബിജുവിനെ ശ്രദ്ധേയനാക്കുന്നത്. ഒടുവിലിതാ കടിയേറ്റാല്‍ മരണം ഉറപ്പാകുന്നതും അപൂര്‍വവും വിഷമേറിയതുമായ സ്‌പെക്ടക്കിള്‍ കോബ്ര എന്നറിയപ്പെടുന്ന കരിമൂര്‍ഖനെയാണ് ബിജു സാഹസികമായി പിടികൂടി പ്ലാച്ചേരി ഫോറസ്റ്റ് സ്‌റ്റേഷനിലെത്തിച്ചത്. അതീവ അപകടകാരിയായ ഈ പാമ്പിനെ കാണാന്‍ ഓഫീസില്‍ സന്ദര്‍ശകരുടെ തിരക്കേറെയായിരുന്നു.

കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കണ്ടന്‍കുഴിയില്‍ ജോമിയുടെ പുരയിടത്തിലെ കിണറ്റില്‍നിന്നാണ് കരിമൂര്‍ഖന്‍ കെണിക്കുള്ളിലായത്. മോട്ടോര്‍ പമ്പിന്റെ പ്രവര്‍ത്തനം പരിശോധിക്കാനായി കിണറ്റില്‍ ജോമിയുടെ ഭാര്യ നോക്കുമ്പോള്‍ ചീറ്റല്‍ ശബ്ദംകേട്ട് നോക്കിയപ്പോള്‍ പാമ്പിനെ കാണുകയായിരുന്നു. ഫണം വിടര്‍ത്തി കിണറിനടിയിലെ വക്കിലുള്ള കല്ലിലായിരുന്നു കരിമൂര്‍ഖന്‍.

വിവരമറിഞ്ഞെത്തിയ പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിലെ വനപാലകരായ അനില്‍നാഥ് ശര്‍മ, പി. വിജയകുമാര്‍, കെ.ബി. രാജേഷ്, അലക്‌സ് ജേക്കബ് എന്നിവരടങ്ങുന്ന സംഘം ബിജുവുമായെത്തി. 50 അടി താഴ്ചയുള്ള കിണറ്റില്‍ ആദ്യം ഏണി ഇറക്കിയതിനുശേഷം വടംകെട്ടിയിറങ്ങിയ ബിജു കയറില്‍ തൂങ്ങി ഏണിയില്‍നിന്ന് സാഹസികമായാണ് കരിമൂര്‍ഖനെ പിടികൂടി കെണിക്കുള്ളിലാക്കിയത്.

അപൂര്‍വമായി കാണുന്ന ഈ ഇനം പാമ്പ് മനുഷ്യവാസ മേഖലയില്‍നിന്ന് അകന്നുമാറിയാണ് കഴിയുകയെന്നും വെള്ളത്തിലും മരങ്ങളിലും നിഷ്പ്രയാസം സഞ്ചരിക്കാന്‍ കഴിയുന്ന ഇവയ്ക്ക് രാത്രിയിലാണ് സഞ്ചാരവേഗത കൂടുന്നതെന്നും വനപാലകര്‍ പറഞ്ഞു.  മുട്ടകള്‍ വിരിഞ്ഞ് കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ തന്നെ പരസ്പരം ആക്രമിച്ച് കൊന്നൊടുക്കുന്ന പ്രത്യേകതയുള്ളതിനാലാണ് ഇവയുടെ എണ്ണം പെരുകാത്തത്. സസ്തന ജീവികളെയും പാമ്പുകളെയുമാണ് ഇവ ഭക്ഷണമാക്കുക.

കഴിഞ്ഞദിവസം കൂവപ്പള്ളിയില്‍ നിന്ന് പെരുമ്പാമ്പിനെയും എരുമേലി നേര്‍ച്ചപ്പാറയിലെ വീട്ടില്‍നിന്ന് രണ്ടു മൂര്‍ഖനെയും ബിജു പിടികൂടിയിരുന്നു. കരിങ്കല്ലുമൂഴിയില്‍ റോഡില്‍ ഭീതി സൃഷ്ടിച്ച മൂര്‍ഖനെയും കൂലിപ്പണിക്കാരനായ ബിജുവാണ് പിടികൂടിയത്. രണ്ടായിരത്തിലേറെ പാമ്പുകളെ ഇതിനോടകം പിടികൂടി വനപാലകര്‍ക്കു കൈമാറിയിട്ടുണ്ട്. രേഖയാണ് ബിജുവിന്റെ ഭാര്യ. സഫന്യ, ശരണ്യ, ജോബിഷ് എന്നിവരാണ് മക്കള്‍.

Related posts