‘ബൈ ബൈ ബഹനാന്‍…” ബെന്നി ബഹനാനെ മാറ്റിയേക്കും? പി.ടി. തോമസിനെ സ്ഥാനാര്‍ഥിയാക്കാനാണ് ആലോചന നടക്കുന്നത്

Bennyകോട്ടയം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക ഇന്നു പ്രഖ്യാപിക്കാനിരിക്കെ തൃക്കാക്കര മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ ബെന്നി ബഹനാനെ മാറ്റാന്‍ ഹൈക്കമാന്‍ഡ് ആലോചിക്കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ബെന്നി ബഹനാനെ മാറ്റി പകരം പി.ടി. തോമസിനെ സ്ഥാനാര്‍ഥിയാക്കാനാണ് ആലോചന നടക്കുന്നത്.

മന്ത്രിമാരായ കെ.സി. ജോസഫ്, കെ. ബാബു, അടൂര്‍ പ്രകാശ്, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരെ മത്സരിപ്പിക്കുന്നതിരെ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ രംഗത്തു വരികയും ഇവര്‍ക്കായി മുഖ്യമന്ത്രി രംഗത്തു വരികയും ചെയ്തതോടെയാണ് കോണ്‍ഗ്‌സിലെ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ നിലപാടിന് ഇന്നലെ ഹൈക്കമാന്‍ഡിന്റെ പിന്തുണ ലഭിച്ചതോടെ ഇവരെല്ലാം മത്സരിക്കുമെന്നാണ് കരുതിയിരുന്നത്.

പ്രശ്‌നപരിഹാരം സംബന്ധിച്ച് കേണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗന്ധിയും തമ്മിലും അഭിപ്രായവ്യത്യാസം ഉടലെടുത്തിരുന്നു. സംസ്ഥാനത്തു ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം ഹൈക്കമാന്‍ഡ് അംഗീകരിച്ചത്.  എന്നാല്‍ ഉമ്മന്‍ ചാണ്ടിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് കീഴടങ്ങിയെന്ന തോന്നല്‍ ഉണ്ടാവാതിക്കാന്‍ വേണ്ടി സുധീരന്‍ എതിര്‍ത്തവരില്‍ ഒരാളെയെങ്കിലും മാറ്റിനിര്‍ത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും എ ഗ്രൂപ്പ് പ്രതിനിധിയുമായ ബെന്നി ബഹനാനെ മാറ്റി നിര്‍ത്തുന്നതിനോട് ഉമമന്‍ചാണ്ടിയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.

ആരോപണങ്ങളില്‍ പെട്ട സിറ്റിംഗ് എംഎല്‍എമാരെയും മന്ത്രിമാരെയും മത്സരിപ്പിക്കരുതെന്ന നിലപാടാണ് ആറു ദിവസം നീണ്ട സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകളില്‍ കെപിസിസി പ്രസിഡന്റ് സുധീരന്‍ മുന്നോട്ടുവച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ കൂടിയ ആദ്യഘട്ട കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും ഇതേ നിലപാടില്‍ തന്നെ സുധീരന്‍ നിന്നതോടെ ചര്‍ച്ചകള്‍ നീണ്ടു. ആരോപണത്തില്‍ പെട്ടവരെ മാറ്റുകയാണെങ്കില്‍ താനും മാറിനില്‍ക്കാമെന്ന് ഉമ്മന്‍ ചാണ്ടിയും നിലപാട് എടുത്തതോടെ പരിഹാരം വഴിമുട്ടുകയായിരുന്നു.

ഒടുവില്‍ അടൂര്‍ പ്രകാശിനെ മാത്രം ഒഴിവാക്കണമെന്ന നിലപാട് സുധീരന്‍ മുന്നോട്ടുവച്ചെങ്കിലും അതിനും വഴങ്ങാന്‍ ഉമ്മന്‍ ചാണ്ടി തയാറായില്ല. മന്ത്രിസഭയുടെ തീരുമാനങ്ങളുടെ പേരിലുണ്ടായ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും പേരില്‍ ആരെയും മാറ്റിനിര്‍ത്താനാവില്ലെന്നും അങ്ങനെയുണ്ടായാല്‍ താന്‍ മത്സരിക്കുന്നതില്‍ അര്‍ഥമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതോടെയാണ് ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് അറിയുന്നത്.

അതിനു പിന്നാലെയാണ് ബെന്നി ബഹനാനെ മാറ്റിയേക്കും എന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.  എന്നാല്‍ ഈ വാര്‍ത്തയ്ക്ക് ഹൈക്കമാന്‍ഡില്‍നിന്നോ എഐസിസിയില്‍നിന്നോ യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടുമില്ല. ഇന്നലത്തെ തീരുമാനമനുസരിച്ചുള്ള ലിസ്റ്റ് ഇന്നു പുറത്തുവരുമെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

Related posts