മത്തി ക്ഷാമം: ഈ വര്‍ഷം 150 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി പഠന റിപ്പോര്‍ട്ട്

ekm-mathiകൊച്ചി: കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തു മത്തി ലഭ്യതയിലുണ്ടായ ഗണ്യമായ കുറവു മൂലം 150 കോടി രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) നടത്തിയ പഠന റിപ്പോര്‍ട്ട്. മത്തിയുടെ ക്ഷാമം മൂലം മത്സ്യമേഖലയില്‍ 28.2 ശതമാനം തൊഴില്‍ കുറഞ്ഞതായും മത്തിയുടെ വിലയില്‍ 60 ശതമാനം വര്‍ധന ഉണ്ടായതായും സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതു മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

മത്സ്യമേഖലയെ മെച്ചപ്പെടുത്താനായി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സിഎംഎഫ്ആര്‍ഐയില്‍ വിളിച്ചു ചേര്‍ത്ത, ഫിഷറീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളുടെ സംയുക്ത യോഗത്തിലാണ് മത്തി ലഭ്യതക്കുറവുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് സിഎംഎഫ്ആര്‍ഐ അധികൃതര്‍ മന്ത്രിക്കു മുമ്പാകെ സമര്‍പ്പിച്ചത്. മത്തിയുടെ ലഭ്യത കുറയാനുള്ള കാരണങ്ങളും സിഎംഎഫ്ആര്‍ഐ കണെ്ടത്തിയിട്ടുണ്ട്. അതിരു കടന്നുള്ള മത്സ്യബന്ധനം, മത്തിയുടെ പ്രജനന സമയത്തിലെ മാറ്റം, എല്‍നിനോ പ്രതിഭാസം, അമിതമായ തോതില്‍ കുഞ്ഞുങ്ങളെ പിടിച്ചെടുത്തത് തുടങ്ങിയവയാണ് മത്തി ലഭ്യത കുറയാനുള്ള പ്രധാന കാരണങ്ങള്‍. 2010-12 കാലയളവില്‍ വന്‍തോതില്‍ കുഞ്ഞുങ്ങളെ പിടിച്ചെടുത്തതു കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ മത്തി കുറയുന്നതിനു പ്രധാന കാരണമാണ്.

മത്തി ലഭ്യത ഈ വര്‍ഷം കൂടാന്‍ സാധ്യതയില്ലെന്നും സിഎംഎഫ്ആര്‍ഐയിലെ ഫിഷറി എണ്‍വയണ്‍മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് ഡിവിഷന്‍ മേധാവി ഡോ.വി. കൃപയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തിലുണ്ട്. കുഞ്ഞുമത്സ്യങ്ങളെ പിടിക്കുന്നതിലുള്ള നിരോധനം കൂടുതല്‍ ശക്തമാക്കണമെന്നു സിഎംഎഫ്ആര്‍ഐ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മത്സ്യബന്ധന വലയുടെ വലിപ്പം നിയന്ത്രിച്ചു കരുതല്‍ നടപടി കൈക്കൊള്ളണമെന്നും സിഎംഎഫ്ആര്‍ഐ ആവശ്യപ്പെട്ടു. ഫിഷറീസ് മേഖലയുടെ വികസനത്തിന് ഏതു തരത്തിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനും സിഎംഎഫ്ആര്‍ഐ ഒരുക്കമാണെന്നു ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങളില്‍നിന്നുള്ള ശാസത്രവിദ്യകള്‍ യഥാസമയം മത്സ്യത്തൊഴിലാളികളിലേക്കും കര്‍ഷകരിലേക്കും എത്തിക്കുന്നതിനു സ്ഥിരം സംവിധാനം കൊണ്ടുവരുമെന്നു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ട്രോളിംഗ് നിരോധനത്തോടൊപ്പം തന്നെ അനുബന്ധമായി നടപ്പിലാക്കേണ്ട മറ്റു കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള വീഴ്ചയാണു മത്സ്യമേഖലയിലെ സ്തംഭനാവസ്ഥയ്ക്കു കാരണം.

Related posts