മരടിലെ ഗുണ്ടാ ആക്രമണകേസ്; കോണ്‍ഗ്രസില്‍ ഗ്രൂപ്പുരാഷ്ട്രീയം കലങ്ങിമറിയുന്നു

congressരഷ്കുമാര്‍ നെട്ടൂര്‍

മരട്: ഗുണ്ടാ ആക്രമണ കേസുമായി ബന്ധപ്പെട്ട് മരടിലെ കോണ്‍ഗ്രസ് ഗ്രൂപ്പുരാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നു. ക്രിമിനല്‍കേസില്‍ ഒന്നാംപ്രതിയായി ഒളിവില്‍ കഴിയുന്ന മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുകൂടിയായ മരട് നഗരസഭാ വൈസ്‌ചെയര്‍മാന്‍ ആന്റണി ആശാന്‍ പറമ്പിലിനെ ഏതുരീതിയിലും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പ്  ഒറ്റക്കെട്ടായി രംഗത്തു വന്നിരിക്കുകയാണ്.  ആന്റണിയെ അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍നിന്നും  സസ്‌പെന്റു ചെയ്തിരുന്നു. എന്നാല്‍,  ഇതു കാര്യമായെടുക്കാതെ ഒളിവില്‍ കഴിയുന്ന സ്വന്തം ഗ്രൂപ്പുനേതാവിനു  മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനുള്ള ഒരുക്കങ്ങളുടെ  തിരക്കിലാണ് എ വിഭാഗം.

എ, ഐ ഗ്രൂപ്പുപോരു മൂത്ത് ഡിഐസി രൂപീകരിച്ച കാലത്തോളം പഴക്കമുള്ളതാണ് മരടിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പു രാഷ്ട്രീയത്തിനും. ഒടുവില്‍ മരടിലെ ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നാഗരസഭാ  വൈസ് ചെയര്‍മാനെതിരെയുണ്ടായ നീക്കത്തിനുപിന്നിലും കോണ്‍ഗ്രസിലെ ഗ്രൂപ്പുപോര് മുഖ്യപങ്കുവഹിച്ചതായാണ് സൂചന. പരാതിക്കാരന്‍ എ.എം.ഷുക്കൂര്‍ മുന്‍ ഡിഐസിക്കാരനും ഐഎന്‍ടിയുസിലെ ഐ വിഭാഗത്തിന്റെ പ്രധാന പ്രവര്‍ത്തകനുമാണ്. നഗരസഭയില്‍ രാഷ്ടീയഅനിശ്ചിതത്വം നിലനില്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്‍ വൈരാഗ്യത്തിന്റെ കണക്കുതീര്‍ക്കല്‍ കൂടിയായിരുന്നു ഷുക്കൂറിനെ മുന്നില്‍ നിര്‍ത്തിയുള്ള ഇപ്പോഴത്തെ നീക്കമെന്നും പറയപ്പെടുന്നുണ്ട്. ഇതിന് സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ഒത്താശയും ഉണ്ടെന്നുമാണ് സംസാരം.

ഏതുവിധേനയും ആന്റണിയെയും മറ്റും സംരക്ഷിക്കണം എന്നാണ് എ വിഭാഗത്തിന്റെ തീരുമാനം. പരാതിക്കാരനായ എ.എം. ഷുക്കൂറിന് അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കാനും അണിയറയില്‍  നീക്കം തുടങ്ങിയതായാണ് സൂചന. ഷുക്കൂറിന്റെ  ക്രിമിനല്‍ പശ്ചാത്തലവും, വഴിവിട്ട ഇടപാടുകളുണെ്ടന്നും  അതിന്  ഐ വിഭാഗത്തിലെ പ്രമുഖര്‍ ഒത്താശക്കാരാണെന്നും ആന്റണിപക്ഷം പറയുന്നു. വരും ദിവസങ്ങളില്‍ ഇവ തെളിവു സഹിതം പുറത്തു കൊണ്ടുവരുമെന്നാണ്  അവര്‍ വെല്ലുവിളി ഉയര്‍ത്തിയരിക്കുന്നത്.

Related posts