മലമ്പുഴ ഉദ്യാനത്തിനു മുന്നിലെ ശൗചാലയം അടച്ചുപൂട്ടി: വിനോദസഞ്ചാരികള്‍ വലയുന്നു

pkd-kakkusമലമ്പുഴ: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയില്‍ എത്തുന്ന ആയിരക്കണക്കിന് സന്ദര്‍ശകരുടെ ശങ്കയകറ്റല്‍ ഇപ്പോള്‍ ആശങ്കയില്‍. ഉദ്യാനത്തിനു മുന്നിലെ കംഫര്‍ട്ട് സ്റ്റേഷന് പൂട്ടു വീണതോടെ സന്ദര്‍ശകരുടെ ശങ്കയകറ്റല്‍ പരിസരങ്ങളിലായി. കരാറു കഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചതെങ്കിലും പുതിയ കരാറുകാരന്‍ വന്നാലും അറ്റകുറ്റപ്പണികള്‍ നടത്തിയേ ശൗചാലയം തുറക്കാന്‍ പറ്റൂ എന്നാണ് അധികൃതരുടെ വാദം. സമീപത്തെ പുതിയ കംഫര്‍ട്ട് സ്റ്റേഷന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാതി വഴിയിലാണ്. പഴയ മൂത്രപ്പുര അടച്ചതോടെ സമീപത്തെ വ്യാപാരികളും ബസ് ജീവനക്കാരും ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്.

എന്നാല്‍ പുഷ്‌പോത്സവത്തിന്റെ സമയത്ത് കുറച്ച് ദിവസത്തേക്ക് താല്‍ക്കാലികമായി  ശൗചാലയം തുറന്നെങ്കിലും വീണ്ടും അടയ്ക്കുകയായിരുന്നു. ഉദ്യാനത്തിനു പുറത്ത് വേറെ കംഫര്‍ട്ട് സ്റ്റേഷനില്ലാത്ത അവസ്ഥയായതോടെ കാര്‍ പാര്‍ക്കിംഗ് ഏരിയക്ക് സമീപത്തെ ഒഴിഞ്ഞ സ്ഥലമിപ്പോള്‍ ശൗചാലയമായി മാറിയിരിക്കുകയാണ്.  ഉദ്യാനത്തിന് പുറത്ത് കാര്‍ പാര്‍ക്കിംഗ് ഏരിയക്ക് സമീപത്തായി ഡിടിപിസിയുടെ കീഴിലുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ കാലപ്പഴക്കത്താല്‍ അപകടഭീഷണിയാണ്. പുതിയ കരാറിന് നല്‍കും മുമ്പ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി നിര്‍മ്മിതിയെ ഏല്‍പിച്ചിരിക്കുകയാണെന്നു അധികൃതര്‍ പറയുമ്പോഴും യാതൊരുവിധ പ്രവര്‍ത്തികളും നടക്കുന്നില്ലെന്നാണ് വ്യാപാരികളും പ്രദേശവാസികളും പറയുന്നു.

പുഷ്‌പോത്സവം ആരംഭിച്ചതുമുതല്‍ ആയിരക്കണക്കിന് സന്ദര്‍ശകരാണ് അയല്‍ജില്ലകളില്‍നിന്നുമെത്തുന്നത്. മധ്യവേനലവധി ആരംഭിക്കുന്നതോടെ പ്രതിദിനം സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകുമെങ്കിലും ശൗചാലയം അടിയന്തിരമായി തുറന്നു കൊടുക്കേണ്ടതിനെപ്പറ്റി ബന്ധപ്പെട്ടവര്‍ ചിന്തിക്കുന്നില്ല. സമീപത്തു പഴയ ബസ്സ്റ്റാന്റിന് സമീപത്ത് നിര്‍മ്മിക്കുന്ന പുതിയ ബസ്സ്റ്റാന്റ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തീകരിക്കാത്തതും ഉദ്യോഗസ്ഥ അനാസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

മാസങ്ങളായിട്ടും അടച്ചിട്ട ശൗചാലയം എന്നു തുറക്കുമെന്നത് ഇപ്പോഴും സന്ദര്‍ശകര്‍ക്കും വ്യാപാരികള്‍ക്കും ഉത്തരമില്ലാത്ത ചോദ്യമാണ്. ഇവിടെയെത്തുന്ന സന്ദര്‍ശകരാകട്ടെ അടച്ചിട്ട ശൗചാലയത്തെപ്പറ്റി ആരായുന്നതിന് മറുപടി പറഞ്ഞ് മടുത്ത നിലയിലാണ് സമീപത്തെ കാര്‍ പാര്‍ക്കിംഗ് ഏരിയയിലെ ജീവനക്കാര്‍.

Related posts