മഴക്കെടുതിയില്‍ ദുരിതംപേറി ജനങ്ങള്‍

tvm-mazhaതിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ തലസ്ഥാന ജില്ലയില്‍ വ്യാപക നാശനഷ്ടം. നിരവധി സ്ഥലങ്ങളില്‍ വെള്ളം കയറുകയും ഒരാളെ കാണാതാവുകയും ചെയ്തു. മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ചിറയിന്‍കീഴ് താലൂക്കില്‍ ചമ്പാവൂര്‍ വീട്ടില്‍ വര്‍ഗീസിനെയാണ് കാണാതായത്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലായി ആയിരത്തിലധികം പേരാണ്, കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. മഴയുടെ ശക്തി കുറഞ്ഞില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടിവരുമെന്ന് ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു.

കരമനയാറും, കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. ആറുകളുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരിക്കുകയാണ്. തീരദേശങ്ങളിലും  മഴയെ തുടര്‍ന്നുള്ള കെടുതികള്‍ തുടരുകയാണ്. ചെറിയതുറ, വലിയതുറ, കോവളം എന്നിവിടങ്ങളിലുണ്ടായ ശക്തമായ കടലാക്രമണത്തില്‍ 200 ഓളം വീടുകള്‍ തകര്‍ന്നു. തിരുവനന്തപുരം താലൂക്കില്‍ മുട്ടത്തറ, പേട്ട, വഞ്ചിയൂര്‍, പട്ടം, മണക്കാട് എന്നിടങ്ങളിലാണ് ദുരിതാശ്വസക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. 850 പേരാണ് ഇവിടെയുള്ള ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്.  നെയ്യാറ്റിന്‍കര താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാമ്പാണ് പ്രവര്‍ത്തിക്കുന്നത്.  അടിമലത്തുറയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ 176 കുടുംബങ്ങളാണുള്ളത്.

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരുന്ന്, ഭക്ഷണം ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കാന്‍  അതാത് തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കിള്ളിയാറില്‍ വെള്ളം കയറി കിള്ളിപ്പാലം- അട്ടക്കുളങ്ങര റോഡില്‍ വെള്ളം കയറി.  കുന്നുകുഴി, കിള്ളിപ്പാലം, കാലടി, വട്ടപ്പാറ, പൊട്ടക്കുഴി എന്നിവിടങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. തമ്പാനൂര്‍ കണ്ണേറ്റുമുക്ക്, കമലേശ്വരം, മീനാറ്റിന്‍കര, ശ്രീവരാഹം, കോസ്‌മോ, മുറിഞ്ഞപ്പാലം എന്നിവിടങ്ങളില്‍ 700 ഓളം വീടുകളിലാണ് വെള്ളകയറിയത്. കണ്ണമൂല, നെല്ലിമൂട് പാലം, കരമന, സിഐടിയു ബണ്ട് റോഡ് തുടങ്ങിയ സ്ഥലങ്ങളും കനത്തമഴയില്‍ വെള്ളത്തിനടിയിലായി.

ഉപ്പിടാംമൂട് പാലത്തില്‍ നിന്ന് റെയില്‍വേ ലൈനിന് സമാന്തരമായി തമ്പാനൂര്‍ ഓവര്‍ബ്രിഡ്ജ് ഭാഗത്തേക്കുള്ള റോഡ്, ശ്രീകണ്‌ഠേശ്വരം ഭാഗത്ത് പൂര്‍ണമായും വെള്ളത്തിനടിയിലായി.  ഇവിടെ മിക്കവീടുകളിലും വെള്ളം കയറി. ഉയര്‍ന്ന സ്ഥലങ്ങളില്‍ നിന്ന് ഒഴുകിവന്ന മലിനജലവും മഴവെള്ളവുമാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. വീടുകളിലും റോഡരികിലും പാര്‍ക്ക് ചെയ്തിരുന്ന കാറുകളും വെള്ളത്തിനടിയിലായി. പലഭാഗങ്ങളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളില്‍ മരം വീണ് ഒരുവീട് പൂര്‍ണമായും തകര്‍ന്നു. വട്ടപ്പാറ പാണക്കുഴി ഷിബുവിന്റെ വീടാണ് തകര്‍ന്നത്. നിരവധി സ്ഥലങ്ങളില്‍ മരം ഒടിഞ്ഞ് വൈദ്യുതി വിതരണവും തകരാറിലായി. വ്യാഴാഴ്ച വൈകിട്ടോടെയാണ് മഴ ശക്തമായത്. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഇടിയോടു കൂടിയ ശക്തമായ മഴ ജില്ലയുടെ പല ഭാഗങ്ങളിലും തുടരുകയാണ്.

Related posts