മഴ:താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

klm-mazhaകൊല്ലം:  ശക്തമായ മഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിരവധി വീടുകളില്‍ വെള്ളം കയറിയ നിലയിലാണ്.  കിഴക്കന്‍മേഖലയില്‍ ഉണ്ടായ മഴയിലും കാറ്റിലും വന്‍തോതില്‍ കൃഷിനാശവും സംഭവിച്ചു. മയ്യനാട് മുക്കം കാക്കത്തോപ്പില്‍ ശക്തമായ കടല്‍ക്ഷോഭവും ഉണ്ടായിട്ടുണ്ട്.  ഇവിടെ താമസിക്കുന്നവര്‍ വേലിയേറ്റ ഭീഷണിയിലാണ്.  കൊല്ലം ചിന്നക്കട പുള്ളിക്കട കോളനി, ആണ്ടാമുക്കം, കപ്പലണ്ടിമുക്ക്, ഉളിയക്കോവില്‍, തോപ്പില്‍ക്കടവ്,  ലക്ഷ്മിനട, രാമന്‍കുളങ്ങര, ശക്തികുളങ്ങര എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളാണ് വെള്ളത്തിലായത്.

ഇവിടെ പലവീടുകളും വെള്ളപ്പൊക്കഭീഷണിയിലാണ്.  ഇടറോഡുകള്‍ മിക്കതും ഇന്നലെ ഉച്ചയോടെ വെള്ളത്തിലായി. റോഡുകള്‍ വെള്ളക്കെട്ടായതോടെ കാല്‍നടയാത്രയും ഇരുചക്രവാഹനയാത്രയും ദുഷ്കരമായി. ഇന്നലെ ശക്തമായ മിന്നലോടുകൂടിയാണ് മഴ പെയ്തുതുടങ്ങിയത്.  ഉച്ചവരെ ഒരുപോലെ തുടര്‍ന്നു പെയ്ത മഴയില്‍ ജനജീവിതം  താറുമാറായി. രാവിലെ ഓഫീസിലും മറ്റും പോകേണ്ടവര്‍ മഴയില്‍ നന്നേ ബുദ്ധിമുട്ടി. കിഴക്കന്‍മേഖലയായ കുളത്തൂപ്പുഴ, തെന്മല,  പത്തനാപുരം, പുനലൂര്‍, പട്ടാഴി, മടത്തറ, കടയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് മഴയില്‍ വ്യാപക കൃഷിനാശം സംഭവിച്ചത്. ഈ പ്രദേശങ്ങളിലെ വാഴ, റബര്‍, മരച്ചീനി, പച്ചക്കറി തുടങ്ങിയവയാണ് നശിച്ചത്. ഉച്ചയോടെ ഉണ്ടായ കാറ്റില്‍ ചിലയിടങ്ങളില്‍ വീടുകള്‍ക്കും ചെറിയതോതില്‍ നാശം സംഭവിച്ചു.

മഴയെതുടര്‍ന്ന് പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധവും താറുമാറായി. കൊല്ലം നഗരത്തില്‍ രാവിലെ നിലച്ച വൈദ്യുതി ബന്ധം വൈകുന്നേരമാണ് പുനഃസ്ഥാപിച്ചത്.  കാറ്റില്‍ മരങ്ങള്‍ ലൈനില്‍ വീണാണ് വൈദ്യുതി  തകരാര്‍ ഉണ്ടായത്.   കൊട്ടാരക്കര: ശക്തമായ മഴയില്‍ റബ്ബര്‍മരം പിഴുത് വീണ് വീടിന് നാശം സംഭവിച്ചു. പെരുംകുളം വടക്കതില്‍ രവീന്ദ്രന്‍പിള്ളയുടെ വീടിന് മുകളിലേക്കാണ് സമീപത്ത് നിന്ന റബ്ബര്‍ മരം പിഴുത് വീണത്. വീടിന്റെ ഓടുകളും മേല്‍കൂരയും ഭാഗികമായി തകര്‍ന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ ഓടിമാറിയതിനാല്‍ അപകടം ഉണ്ടായില്ല.പന്മന: മഴയില്‍ പന്‍മനയുടെ വിവിധ ഭാഗങ്ങളില്‍ പരക്കെ നാശനഷ്ടമുണ്ടായി. മണ്ണിടിഞ്ഞും, മരങ്ങള്‍ ചരിഞ്ഞും വൈദ്യുതി ലൈന്‍ പൊട്ടി വീണും കിണര്‍ ഇടിഞ്ഞ് താണുമാണ് മഴ ദുരിതം വിതച്ചത്.

പൊന്‍മനയില്‍ കെഎംഎംഎല്‍ ഖനനം ചെയ്ത മണ്ണിടിഞ്ഞ് വീണ് ക്ഷേത്രം മണ്ണിനടിയിലായി. പൊന്‍മന കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ മാലയില്‍ ഗുരുക്ഷേത്രമാണ് പകുതിയോളം മണ്ണിനടിയിലായത്. ക്ഷേത്രത്തിന് പിന്നിലായി മല പോലെ കൂട്ടിയിട്ടിരുന്ന മണ്ണ് ഒഴുകിയിറങ്ങിയാണ് നാലു ഭാഗവും മതില്‍ കെട്ടിയ ക്ഷേത്രം മണ്ണ് മൂടാന്‍ കാരണം. ക്ഷേത്രം തുറക്കാനോ പൂജ ചെയ്യാനോ കഴിയാത്ത സ്ഥിതിയാണ്. ഭക്തജനങ്ങളുടെ പരാതിയെ തുടര്‍ന്ന് കമ്പനി അധികൃതര്‍ ജെസിബി ഉപയോഗിച്ച് കുറെയൊക്കെ നീക്കം ചെയ്തുവെങ്കിലും ശക്തമായി മഴ പെയ്താല്‍ മണ്ണ് വീണ്ടും ഒഴുകി ഇറങ്ങുന്ന നിലയിലാണ്.

പന്‍മന മാവേലി പുലത്തറ കിഴക്കതില്‍ റഷീദിന്റെ വീട്ടിലെ കിണര്‍ ഇടിഞ്ഞ് താണു. ഇന്നലെ രാവിലെ 10.30 ഓടെ വലിയ ശബ്ദം കേട്ട് എത്തുമ്പോഴാണ് കിണര്‍ ഇടിഞ്ഞ് താണത് വീട്ടുകാര്‍ കാണുന്നത്. 13 തൊടി താഴ്ചയുള്ള കിണറാണ് താണത്.പന്‍മന മേക്കാട് കമ്പനിയില്‍ നിന്നും ഒഴുകിയെത്തുന്ന മലിനജലം ഓടവഴി സമീപ വീടുകളിലേക്ക് ഒഴുകിയിറങ്ങിയത് പ്രതിഷേധത്തിനിടയാക്കി. ടിഎസ്. കനാലിലേക്ക് വെള്ളം ഒഴുകുന്ന വലിയ ഓടയില്‍ നിന്നാണ് വെള്ളം നിറഞ്ഞ് സമീപ വീടുകളില്‍ നിറഞ്ഞത്. പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വച്ച് പമ്പ് ചെയ്താണ് പ്രശ്‌നം പരിഹരിച്ചത്. മര ശിഖരങ്ങള്‍ വീണ് ലൈനുകള്‍ പൊട്ടി വീണത് കാരണം പലയിടത്തും വൈദ്യുതി ബന്ധവും തകരാറിലായി.

Related posts