മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ക്കു പ്രാമുഖ്യം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ സി.എ. ലത

ktm-collectorകോട്ടയം: ജില്ലയിലെ 89 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 4287 പദ്ധതികള്‍ സമര്‍പ്പിച്ചതില്‍ 723 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്കിയെന്നും മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍ക്കായിരിക്കും പ്രാമുഖ്യം നല്കുന്നതെന്നും പുതിയ ജില്ലാ കളക്ടര്‍ സി.എ. ലത.ഇന്നലെ കളക്ടറേറ്റില്‍ ചാര്‍ജെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കളക്ടര്‍. പ്ലാനിംഗ് ബോര്‍ഡ് ഉപാധ്യക്ഷന്‍ വി.കെ. രാമചന്ദ്രന്‍ 11നു ജില്ലയിലെത്തുന്നുണ്ട്. പൂര്‍ത്തിയായ ചില പദ്ധതികള്‍ അദ്ദേഹം സന്ദര്‍ശിക്കും. പിറ്റേന്നു ജില്ലയിലെത്തുന്ന റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്യോഗസ്ഥരുമായി കൂട്ടിക്കാഴ്ച നടത്തും.

മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നുണെ്ടങ്കില്‍ അവ പുനരുജ്ജീവിപ്പിക്കും. സംസ്ഥാന അടിസ്ഥാനത്തില്‍ മാലിന്യ നിര്‍മാര്‍ജനത്തിനു മുഖ്യപരിഗണന നല്കണമെന്നു ചീഫ് സെക്രട്ടറി നിര്‍ദേശം നല്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഭരണസമിതിയുമായി ബന്ധപ്പെട്ട് ഇത്തരം കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്തു. സ്ഥലം, മാലിന്യം ഉപകാരപ്പെടുത്താനുള്ള കഴിവ് എന്നിവയുടെ അടിസ്ഥാനത്തിലേ മാലിന്യനിര്‍മാര്‍ജനം പൂര്‍ണമായി പ്രാവര്‍ത്തികമാകൂ. മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ക്ക് സര്‍ക്കാരും മുന്‍ഗണന നല്കുന്നുണ്ട്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പദ്ധതി ആവിഷ്കരിക്കാനാണ് ശ്രമിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം കണെ്ടത്തലാണ് ആദ്യ നടപടി.

സ്ഥലത്തിന്റെ ലഭ്യതയും സ്ഥലത്തെ മനുഷ്യവാസവും എല്ലാം പരിഗണിക്കേണ്ട വിഷയങ്ങളാണ്. സംസ്കരിച്ച വസ്തുക്കള്‍ ഉപയോഗപ്പെടുത്തേണ്ട വിധവും ആലോചിക്കണം. നിലവില്‍ ജില്ലാ കളക്ടര്‍ ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് ജില്ലാ പ്ലാനിംഗ് കമ്മിറ്റി കൂടാന്‍ സാധിച്ചിരുന്നില്ല. ഇതുമൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പലപദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചിരുന്നില്ല. എന്തായാലും കാര്യക്ഷമമായിത്തന്നെ പദ്ധതി നടപ്പിലാക്കാനാണ് തന്റെ ശ്രമമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

തെരുവുനായ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളിലെ കോട്ടയം മോഡല്‍ തുടര്‍ന്നും നടപ്പാക്കും. ഇക്കാര്യം ജില്ലാ പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. മുന്‍ കളക്ടര്‍മാരുടെ നല്ല തീരുമാനങ്ങളും പദ്ധതികളും മുന്നോട്ടു കൊണ്ടുപോകും. റെയില്‍ പാത ഇരട്ടിപ്പിക്കലിനായുള്ള സ്ഥലമേറ്റെടുപ്പു വേഗത്തിലാക്കുന്നതിനു നടപടികള്‍ സ്വീകരിക്കും.

നാട്ടകം മേഖലയില്‍ പൈപ്പ് മുറിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്‍ഡ് എന്‍ജിനിയറുമായി ചര്‍ച്ച ചെയ്യും. നാഗമ്പടം റെയില്‍വേ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റെയില്‍വേയുമായി ചര്‍ച്ച ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ലത ജില്ലയുടെ 43-ാമത്തെ കളക്ടറാണ്.നേരത്തെ കോഴിക്കോട് കളക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിഷറീസ്, ട്രൈബല്‍ വകുപ്പുകളുടെ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുള്ള ലത നിലവില്‍ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സേവനമനുഷ്ടിക്കുകയായിരുന്നു.

Related posts