പൂക്കോട്ടുംപാടം: കരുളായി ഉള്‍വനത്തില്‍ മാവോയിസ്റ്റുകളും പോലീസും തമ്മില്‍ പരസ്പരം വെടിയുതിര്‍ത്ത സംഭവത്തെത്തുടര്‍ന്നു മാവോയിസ്റ്റുകളെ കണ്ടെത്താന്‍ പോലീസ് പരിശോധന ഊര്‍ജിമാക്കി. അസിസ്റ്റന്റ് കമാന്‍ഡന്റ് സോളമന്‍ ലൂക്കോസിന്റെ നേതൃത്വത്തിലാണ് ഇന്നു രാവിലെ നിലമ്പൂര്‍ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ സഹായത്തോടെ ശക്തമായ തെരച്ചില്‍ ആരംഭിച്ചത്. മുണ്ടക്കടവ് ആദിവാസി കോളനിയില്‍ നിന്നു ഒരു കിലോമീറ്റര്‍ ഉള്ളില്‍ കാഞ്ഞിരക്കടവ് വച്ചാണ് ഇന്നലെ രാവിലെ ആറരയോടെയാണ് മാവോയിസ്റ്റും പോലീസും തമ്മില്‍ വെടിവയ്പുണ്ടായത്. മാവോയിസ്റ്റുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഒരാളെ പോലീസ് സംഘം പിടികൂടിയിട്ടുണ്ട്. തുവൂര്‍ വാഴക്കിയില്‍ നിന്നു ഇന്നലെ വൈകുന്നേരമാണ് ഇയാള്‍ പോലീസിന്റെ കസ്റ്റഡിയിലായത്.
ഇയാളെ പിടികൂടാന്‍ മണ്ണാര്‍ക്കാട്ടു നിന്നു വന്‍ പോലീസ് സംഘം തുവൂരില്‍ എത്തിയിരുന്നു. പാലക്കാട് ജില്ലയിലെ അട്ടപ്പാടി മണ്ണാര്‍ക്കാടിനു സമീപത്തെ കോട്ടോപാടം എന്നിവിടങ്ങളില്‍ നേരത്തേ മാവോയിസ്റ്റു സംഘം നടത്തിയ ആക്രമണത്തില്‍പെട്ട പ്രധാന കണ്ണിയാണ് ഇയാളെന്നു പോലീസ് സൂചന നല്‍കുന്നുണ്ട്. വാഴക്കിളിയിലെ ബന്ധുവീട്ടില്‍ ഇയാള്‍ ഒളിച്ചു താമസിച്ചു വരികയായിരുന്നു. കൂടുതല്‍ വിവരം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വിപ്ലവവീര്യമുള്ള മുദ്രാവാക്യം വിളിച്ചാണ് ഇയാള്‍ പോലീസ് വാഹനത്തില്‍ കയറിയത്. ചൊവ്വാഴ്ച്ച വൈകുന്നേരം മുണ്ടക്കടവ് കോളനിയില്‍ മാവോയിസ്റ്റുകളായ ആറംഗ സംഘം എത്തിയതായി നിലമ്പൂര്‍ സിഐയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പത്തു മണിയോടെയാണ് കോളനിയിലെത്തിയത്.
ഇതിനിടെ മുണ്ടക്കടവ് കടന്നക്കാപ്പ് ചാത്തന്റെ വീട്ടില്‍ എത്തിയ ഒരു സ്ത്രീ ഉള്‍പ്പടെ ആറു പേരടങ്ങുന്ന സംഘം പരിസരത്തുള്ള പലരുമായും സംസാരിച്ചു. പോലീസിനെയും വനപാലകരെയും വനത്തിനകത്തേക്ക് കയറ്റരുതെന്നും കോളനി നിവാസികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ചോദിച്ച് വാങ്ങണമെന്നും പറഞ്ഞു. കോളനി നിവാസിയായ പുലിമുണ്ട മാഞ്ചന്റെ കാലിലെ മുറിവു ശ്രദ്ധിച്ച സംഘം മരുന്ന് ആവശ്യമുണ്ടോ എന്നും ചോദിച്ചു. കോളനി നിവാസികളില്‍ നിന്നു അരിയും പലവ്യഞ്ജനങ്ങളും ശേഖരിച്ചാണ് ഇവര്‍ മടങ്ങിയത്. സംഘത്തില്‍ ഉണ്ടായിരുന്ന മലയാളിയായ സോമന്‍, വിക്രം ഗൗഡ, ശ്രീമതി എന്നിവരെ കോളന നിവാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
എന്നാല്‍ പോലീസ് എത്തുന്നതിനു മുമ്പ് കോളനി വിട്ട സംഘത്തെ തെരയാന്‍ നിലമ്പൂര്‍ സിഐ സി. സജീവന്റെയും എസ്‌ഐ വി. ബാബുരാജിന്റെയും നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ട് ടീം രണ്ടു ഭാഗങ്ങളായി തിരിഞ്ഞു രാത്രി തന്നെ വനത്തില്‍ പരിശോധന ആരംഭിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ മറ്റൊരു ടീമുമായി വനത്തിലെത്തിയ അസിസ്റ്റന്റ് കമാന്‍ഡന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മുന്നിലേക്ക് ആയുധധാരികളായ മൂന്നംഗം സംഘം അകപ്പെടുകയായിരുന്നു. മുപ്പതു മീറ്ററോളം അടുത്തെത്തിയ ഈ സംഘം പോലീസിനു നേരെ വെടിയുതിര്‍ക്കുകയാണുണ്ടായത്. ഉടനെ തണ്ടര്‍ബോള്‍ട്ട് തിരിച്ചും വെടിവച്ചു.
ഇതിനിടെ മൂന്നുപേരും വനത്തിനുള്ളിലേക്ക് ഓടി മറയുകയായിരുന്നു. പോലീസിനു നേരെ വെടിയുതിര്‍ത്ത സംഘത്തിനും മുണ്ടക്കടവ് കോളനിയിലും വന്ന സംഘത്തിനും വേണ്ടി പോലീസ് വനത്തില്‍ പരിശോധന തുടരുകയാണ്. കറുത്ത വസ്ത്രധാരികളാണ് സംഘമെന്നു പോലീസ് അറിയിച്ചു. ഇന്നു ഉച്ചക്കുശേഷം നിലമ്പൂര്‍ സിഐ ടി. സജീവന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തും. അതേസമയം വര്‍ഷങ്ങളായി തുടരുന്ന മാവോയിസ്റ്റ് ഭീഷണിക്ക് നേരെ പോലീസിന്റെ ശക്തമായ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആദ്യമായി മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുണ്ടക്കടവ് കോളനിയുടെ പരിസരത്ത് തന്നെയാണ് ആദ്യമായി പോലീസ്‌സേന മാവോയിസ്റ്റുകള്‍ക്ക് നേരെ ഇന്നലെ വെടിയുതിര്‍ത്തത്.
പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷന്‍ നിലവില്‍ വന്ന 2013 ലാണ് ആദ്യമായി കരുളായി മുണ്ടക്കടവില്‍ മാവോയിസ്റ്റുകള്‍ വന്നത്. തുടര്‍ന്ന് ടികെ കോളനിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് നേരെ വെടിവയ്പുണ്ടായി. സംസ്ഥാനത്തു തന്നെ ഇതു ആദ്യ സംഭവമായിരുന്നു. പോലീസ് സ്റ്റേഷനു സമീപമുള്ള കബീറിന്റെ വീട്ടില്‍ സ്ഥിരമായി സന്ദര്‍ശിച്ചതും കബീറിനു നേരെ ആക്രമണമുണ്ടായതും ഈ കാലഘട്ടത്തില്‍ തന്നെയാണ്. ഇടക്കാലത്ത് മാവോയിസറ്റ് സാന്നിധ്യം കുറഞ്ഞെങ്കിലും ഈ വര്‍ഷമാദ്യം ടികെ കോളനി പൂത്തോട്ടം കടവിലുള്ള വനവകുപ്പിന്റെ വാച്ച്ടവറും ഔട്ട് പോസ്റ്റും കത്തിച്ച് മാവോയിസ്റ്റുകള്‍ ശക്തമായ സാന്നിധ്യമറിയിച്ചു.
പൂക്കോട്ടുംപാടം സ്റ്റേഷന്റെ പരിധിയില്‍ തന്നെയുള്ള പാട്ടകരിമ്പ് കോളനിയില്‍ മാവോയിസ്റ്റുകള്‍ എത്തിയതും കോളനി നിവാസികള്‍ക്ക് ക്ലാസെടുത്തതും ഈ വര്‍ഷം തന്നെയാണ്. പിന്നീട് മാവോയിസ്റ്റുകളുടെ സാന്നിധ്യം കോളനിയില്‍ നിരന്തരം ഉണ്ടായി. കോളനിക്കാര്‍ മാവോയിസ്റ്റ് പക്ഷത്തേക്ക് ചായുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പോലീസ് നടപടിയൊന്നും എടുക്കാതിരുന്നതിനാല്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. പൂക്കോട്ടുംപാടം സ്റ്റേഷനില്‍ ഒമ്പതോളം കേസുകളാണ് ഇവര്‍ക്കെതിരേ നിലവിലുള്ളത്. ആദ്യകാലത്തെ പലകേസും ആഭ്യന്തര സുരക്ഷാ വിഭാഗത്തിനു കൈമാറിയെങ്കിലും അന്വേഷണം ഇപ്പോഴും തുടങ്ങിയിടത്തു തന്നെയാണ്.