മീനച്ചിലാര്‍ കൈയേറ്റം; കൈയേറ്റ ഭൂമി അളക്കാനുള്ള സര്‍ക്കാര്‍ നടപടി റവന്യുവകുപ്പ് അട്ടിമറിച്ചു?

ktm-kaiattamഏറ്റുമാനൂര്‍: മീനച്ചിലാറിന്റെ തീരത്തെ കൈയേറ്റ ഭൂമി അളന്നു തിട്ടപ്പെടുത്താനുള്ള  സര്‍ക്കാര്‍ ഉത്തരവ് റവന്യൂവകുപ്പ് ഉദ്യോഗസ്ഥന്‍ അട്ടിമറിച്ചതായി ആക്ഷേപം.  സ്ഥലം അളക്കാന്‍ നിയോഗിക്കപ്പെട്ട താലൂക്ക് സര്‍വേയര്‍ കൈയേറ്റ ഭൂമിയിലെത്തി കൈയേറ്റക്കാര്‍ക്കൊപ്പം കൂടി ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റും പരാതിക്കാരനുമായ മോന്‍സി പെരുമാലിയെ പരസ്യമായി ആക്ഷേപിച്ചതായും ആരോപണമുണ്ട്.

റവന്യൂവകുപ്പ് ജീവനക്കാരും നഗരസഭാധികൃതരും കൈയേറ്റക്കാരെ പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഭൂമി വീണെ്ടടുത്ത് മീനച്ചിലാറിനെ സംരക്ഷിക്കുന്നതിന് ഒരു കമ്മീഷനെ നിയോഗിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മോന്‍സി പെരുമാലി, കണ്‍വീനര്‍ എന്‍.ഒ ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  ഈ ആവശ്യം ഉന്നയിച്ച് ജില്ലാ കളക്ടര്‍, എംഎല്‍എ, എംപി, റവന്യുമന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് പരാതി നല്‍കിയതായും അവര്‍ അറിയിച്ചു.

ഏറ്റുമാനൂര്‍ നഗരസഭ 18-ാം വാര്‍ഡില്‍ പേരൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് ആറ്റുതീരം വ്യാപകമായി കൈയേറുകയും മീനച്ചിലാര്‍ നികത്തി കൈയേറ്റത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുള്ളത്.  പൂവത്തുംമൂട് പാലം മുതല്‍ കിണറ്റുംമൂട് തുക്കുപാലം വരെയുള്ള ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ ആറ്റുതീരം കൈയേറിയിട്ടുണ്ട്.  വര്‍ഷക്കാലത്ത് ആറ്റുതീരത്തെ മുളകളും കാടുകളും വെട്ടി നദിയിലേക്ക് മറിക്കുകയും ഒഴുക്കില്‍ എക്കല്‍ ഇവയ്ക്കു മുകളില്‍ അടിഞ്ഞ് കരഭൂമിയാകുകയും ചെയ്യുന്നു.  വര്‍ഷങ്ങളായി തുടരുന്ന ഈ പ്രക്രിയയില്‍ ഈ പ്രദേശത്ത് മീനച്ചിലാറിന്റെ വീതി 30 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.  ഇപ്പോള്‍ 35 ഏക്കറോളം ആറ്റുപുറമ്പോക്ക് കൈയേറ്റക്കാരുടെ അധീനതയിലുണെ്ടന്നാണ് കണക്കാക്കപ്പെടുന്നത്.

120 കോടിയോളം രൂപയാണ് ഈ സ്ഥലത്തിന്റെ മതിപ്പ് വില. പതിനഞ്ചോളം പേരുടെ അധീനതയിലാണ് ഈ കൈയേറ്റഭൂമി.തൂക്കുപാലം നിര്‍മിക്കുന്നതിനു മുമ്പ് കിണറ്റുമൂട്ടില്‍ ഉണ്ടായിരുന്ന കുളിക്കടവും കുളിപ്പുരയും വര്‍ഷങ്ങള്‍ക്കു മുമ്പ് കൈയേറ്റക്കാര്‍ ഇടിച്ചു നിരത്തി ഇവിടേക്ക് മറ്റാര്‍ക്കും കടക്കാനാകാത്തവിധം അടച്ചുകെട്ടിയിരിക്കുകയാണ്.  നഗരസഭാ കൗണ്‍സിലറുടെ സഹോദരന്‍, പോലീസ് ഉദ്യോഗസ്ഥന്‍, റവന്യൂവകുപ്പ് ഉദ്യോഗസ്ഥന്‍ തുടങ്ങി കൈയേറ്റക്കാരോ അവരെ പിന്തുണയ്ക്കുന്നവരോ ആയിട്ടുള്ളവര്‍ ശക്തരാണ്.  അതുകൊണ്ടുതന്നെ കൈയേറ്റ ഭൂമി അളന്നു തിട്ടപ്പെടുത്തി പിടിച്ചെടുക്കാനുള്ള നീക്കത്തെ റവന്യൂവകുപ്പ്, നഗരസഭാധികൃതരുടെ ഒത്താശയോടെ അവര്‍ അട്ടിമറിക്കുകയാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

ആക്ഷന്‍  കൗണ്‍സിലിന്റെ ശ്രമഫലമായി ഒരിക്കല്‍ കൈയേറ്റ ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ നടപടിയായെങ്കിലും സമ്മര്‍ദത്തെതുടര്‍ന്ന് അഡീഷണല്‍ തഹസീല്‍ദാര്‍ അളവ് മാറ്റിവയ്പിച്ചു.  ഇതെതുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.  ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം സ്ഥലം അളക്കാന്‍ താലൂക്ക് സര്‍വേയര്‍ സ്ഥലത്തെത്തിയത് കൈയേറ്റക്കാരുടെ വാഹനത്തില്‍ അവര്‍ക്കൊപ്പമാണ്.  ഇയാളും സംഘവും കൈയേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാടെടുക്കുകയും അവരുടെ ഒപ്പം കൂടി ആക്ഷന്‍  കൗണ്‍സില്‍ പ്രസിഡന്റിനെ പരസ്യമായി അവഹേളിക്കുകയും ചെയ്തതായി ഭാരവാഹികള്‍ ആരോപിച്ചു.

ഇത്തരത്തില്‍ സര്‍ക്കാര്‍ നടപടികള്‍ തുടര്‍ച്ചയായി അട്ടിമറിക്കപ്പെടുമ്പോള്‍ തന്നെ കൈയേറ്റഭൂമിയുടെ വ്യാപ്തി വര്‍ധിച്ചു വരികയുമാണ്. കിണറ്റുംമൂട് തുക്കുപാലത്തിന്റെ  പേരൂരില്‍നിന്നുള്ള പകുതിയലേറെ ഭാഗം ഇപ്പോള്‍ കരഭൂമിക്കു മുകളിലാണെന്നത് ഇതിനെ സാധൂകരിക്കുന്നു.

Related posts