മുക്കത്തെ ട്രാഫിക് പരിഷ്കരണം കടലാസില്‍ ; ഗതാഗതക്കുരുക്കില്‍ നട്ടം തിരിഞ്ഞ് ടൗണ്‍

KKD-REMAമുക്കം: നിരവധി തവണ ശ്രമിച്ചിട്ടും മുക്കത്തെ ട്രാഫിക് പരിഷ്ക്കരണം ഇനിയും നടപ്പായില്ല. വര്‍ഷങ്ങളായി രൂക്ഷമായ ഗതാഗതക്കുരുക്കനുഭവിക്കുന്ന മുക്കത്തെ അതില്‍ നിന്ന് മോചിപ്പിക്കുകയും യാത്രക്കാര്‍ക്ക് സുഖ യാത്രയും പ്രധാനം ചെയ്യാനാണ് ട്രാഫിക് പരിഷ്കരണം എന്ന ആശയം മുന്നോട്ടുവെച്ചത്. മുന്‍ പഞ്ചായത്ത് ഭരണസമിതി,മുക്കം പോലിസ്,വ്യാപാരി സംഘടനകള്‍,ബസ്,ടാക്‌സി, ഓട്ടോ സംഘടന നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് നിരവധി തവണ യോഗം ചേര്‍ന്നിരുന്നു എങ്കിലും പക്ഷെ യാഥാര്‍ഥ്യമായില്ല. ഇതിനിടെ ഇടക്കാലത്ത് താല്‍ക്കാലികമായി നടപ്പാക്കാന്‍ എടുത്ത തീരുമാനവും പാലിക്കപെട്ടിട്ടില്ല.

മുക്കം ബസ്സ്റ്റാന്‍ഡിലേക്ക് വരുന്ന ബസുകള്‍ പിസി ജംഗ്ഷനിലും ബൈപ്പാസിലും ആളെയിറക്കി നേരെ സ്റ്റാന്‍ഡിലേക്ക് വരണമെന്നും തിരിച്ചു പോവുമ്പോള്‍ അരീക്കോട് ഭാഗത്തേക്ക് പോവുന്ന ബസുകള്‍ സ്റ്റാന്‍ഡ് വിട്ടാല്‍ പിന്നെ പിസി ജംഗ്ഷനിലെ സ്റ്റോപ്പില്‍ മാത്രമേ നിര്‍ത്താവൂ എന്നുമാണ് നിയമം. എന്നാല്‍ ബസ്സുകള്‍ ബസ്റ്റാന്റ് പരിസരം, ആലിന്‍ ചുവട്, ഉടയാടക്ക് സമീപം, പിസി ജംഗ്ഷനിലെ ബസ് റ്റോപ്പിന് ഏറെ പിന്നില്‍ പിസി റോഡില്‍ എന്നിവിടങ്ങളിലെല്ലാം നിര്‍ത്തി ആളെ കയറ്റുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന ബസ്സുകളും പല സ്ഥലങ്ങളിലും നിര്‍ത്തി ആളെ കയറ്റുന്നതും  ഗതാഗത കുരുക്കിന് കാരണമാവുന്നു.

പുതിയ ബസ്റ്റാന്റില്‍ നിന്ന് വരുന്ന ബസുകള്‍ സ്റ്റാന്റ് വിട്ടാല്‍ പിന്നെ പിസി ജംഗ്ഷനിലെ ബസ് റ്റോപ്പിന് സമീപത്തേ നിര്‍ത്താന്‍ പാടുള്ളൂ.എന്നാല്‍ വില്ലേജ് ഓഫീസ് പരിസരം, പഴയ ബസ്റ്റാന്റ് പരിസരം, തുടങ്ങിയിടത്തെല്ലാം നിര്‍ത്തി യാത്രക്കാരെ കയറ്റുന്നു. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് ഒരു ഓട്ടോ ട്രാക്ക് കൂടിയുളളത് ഗതാഗത തടസ്സത്തിന് ആക്കം കൂട്ടുന്നു.പലപ്പോഴും സ്റ്റാന്റില്‍ ഡ്യൂട്ടിയുളള ഹോം ഗാര്‍ഡിന് മുന്നില്‍ തന്നെ ഇത്തരം സംഭവം നടക്കുമ്പോള്‍ ഇയാള്‍ കണ്ട ഭാവം നടിക്കാറില്ല. പരാതിപെട്ടാലും തഥൈവ.

മുക്കം പോലീസ് സ്റ്റേഷനില്‍  ഇടക്കിടക്ക് എസ്.ഐമാര്‍ മാറുന്നതും ട്രാഫിക് പരിഷ്കരണത്തിന് തടസ്സമാണ്. പരിഷ്കരണത്തിനായി ചില നല്ല നിര്‍ദേശങ്ങള്‍ അധികൃതര്‍ക്ക് മുന്നില്‍ നാട്ടുകാര്‍ സമര്‍പ്പിച്ചിരുന്നു എങ്കിലും അതും ചിലരുടെ പ്രത്യേക ഇടപെടല്‍ മൂലം നടന്നില്ല. ബസ്റ്റാന്റിലേക്ക് വരുന്ന വാഹനങ്ങള്‍ ഇപ്പോള്‍ പോവുന്ന വഴി വരികയും ബൈപ്പാസ് വഴി തിരിച്ചു പോവുകയും ചെയ്താല്‍ ഒരു പരിധി വരെ പ്രശ്‌നത്തിന് പരിഹാരമാവും. പുതിയ നഗരസഭ ഭരണസമിതിയെങ്കിലും ഇക്കാര്യത്തില്‍ ശ്രദ്ധിക്കുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ .

Related posts