യുഡിഎഫ് യോഗത്തില്‍നിന്നും മാണി വിട്ടുനിന്നതു വിലപേശാന്‍: ബാലകൃഷ്ണപിള്ള

Balakrishnaപാലക്കാട്:  കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം.മാണി യുഡിഎഫ് യോഗത്തില്‍നിന്നും വിട്ടുനിന്നത് മാണിയുടെ വിലപേശല്‍ തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് ആര്‍.ബാലകൃഷ്ണപിള്ള പത്രസമ്മേളനത്തില്‍ ആരോപിച്ചു.  കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവായിയിരുന്ന തനിക്ക് മാണിയുടെ തന്ത്രം നന്നായി അറിയാം. എന്തെങ്കിലും കിട്ടാന്‍ വേണ്ടിമാണി എന്തു തന്ത്രവും പ്രയോഗിക്കും. അതുലഭിക്കുമെന്ന് ഉറപ്പായാല്‍ അദ്ദേഹം തിരികെ എത്തുമെന്നും ബാലകൃഷ്ണപിള്ള പരിഹസിച്ചു.എല്‍ഡിഎഫ് ഒന്നു കണ്ണുകാണിച്ചാല്‍ ഇറങ്ങിപ്പോരാനിരുന്ന നേതാവാണ് കെ.എം.മാണി. ബിജെപിയിലേക്കു പോകാനുള്ള തന്ത്രത്തിന്റെ ഭാഗമാണോ വിട്ടുനില്‍ക്കല്‍ എന്ന ചോദ്യത്തിന്് കേരള കോണ്‍ഗ്രസ്സിന്റെ ചരിത്രം പഠിക്കണമെന്ന് ബാലകൃഷ്ണപിള്ള ലേഖകരെ ഉപദേശിച്ചു.

മുഖ്യമന്ത്രി പിണറായിയ്ക്ക് സാമ്പത്തിക ഉപദേഷ്ടാവിന്റെ ആവശ്യമെന്ത് എന്ന ചോദ്യത്തിനു ഉപദേശകരെ നിയമിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന മറുചോദ്യമായിരുന്നു ഉത്തരം. സര്‍ക്കാരിന് സാമ്പത്തിക നഷ്ടമില്ലാത്ത എന്തുകാര്യവും സ്വീകരിക്കാം എന്നും അദ്ദേഹം മറുപടി നല്‍കി. ഗീതാഗോപിയുടെ സാമ്പത്തികരീതികള്‍ മാധ്യമങ്ങളില്‍ കേട്ടുള്ള അറിവേയുള്ളു. അതേക്കുറിച്ച് പഠിക്കാതെ പറയുവാന്‍ താല്പര്യമില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. കരാട്ടെ പഠിക്കണമെന്ന് നരേന്ദ്ര മോദി പറഞ്ഞപ്പോള്‍ അത് ആഹ്വാനമായി കണ്ടവരാണ് നാം. എന്നാല്‍ ആയോധന പരിശീലനം സ്ത്രീകള്‍ നേടണമെന്ന് കൊടിയേരി പറഞ്ഞപ്പോള്‍ അത് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതെങ്ങനെയെന്നും ബാലകൃഷ്ണപിള്ള ചോദിച്ചു.

ഒരുജോലിയും ചെയ്യാത്ത നിരവധി ജീവനക്കാരും കാര്യമായ പണിയില്ലാത്ത  വകുപ്പുകളും സര്‍ക്കാര്‍ സര്‍വീസിലുണ്ട്. ഭരണ പരിഷ്ക്കാര ചെയര്‍മാന്‍ പദവിയില്‍ വിഎസ് എത്തുന്നത് എന്തുകൊണ്ടും നല്ലതാണെന്നും  ബാലകൃഷ്ണപിള്ള പറഞ്ഞു.  കെഎസ്ആര്‍ടിസിയെ നശിപ്പിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. നഷ്ടത്തിലോടുന്ന പ്രസ്ഥാനത്തെ കൂടുതല്‍ ദുരിതത്തിലാക്കിയത് 18 വയസില്‍ താഴെയുള്ളവര്‍ക്ക് സൗജന്യയാത്ര അനുവദിച്ചതും മിനിമം നിരക്ക് കുറച്ചതുമാണെന്നും പിള്ള കൂട്ടിച്ചേര്‍ത്തു. ഇനി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷയെന്നും അത് ലഭിച്ചാല്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായും മുന്‍ ഗതഗതമന്ത്രികൂടിയായ അദ്ദേഹം പറഞ്ഞു.

അഴിമതിമൂലം പൊറുതിമുട്ടിയപ്പോഴാണ് യുഡിഎഫില്‍ നിന്നും ഇറങ്ങിപ്പോന്നത്. തിരുത്താന്‍ ആവുന്നത്ര നോക്കി. അഴിമതിയെന്നു കേട്ടാല്‍ ചിരിക്കുന്ന മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറി. എല്ലാമേഖലകളിലും അഴിമതി പൂര്‍ണ്ണമായിരുന്നുവെന്നും  എല്‍ ഡി എഫില്‍ അഴിമതിയുണ്ടാകില്ലെന്ന് തനിക്കുറപ്പുണ്ടെന്നും ഇപ്പോഴത്തെ ഭരണം തൃപ്തികരമാണെന്നും പിള്ള പറഞ്ഞു. കേരള കോണ്‍ഗ്രസ് -ബി നേതൃയോഗം ഓഗസ്റ്റ് 25, 26 തീയതികളില്‍ ചരല്‍ക്കുന്നില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ കേരളാ കോണ്‍ഗ്രസ് -ബി) ജില്ലാ പ്രസിഡന്റ് മോന്‍സി തോമസ്, സെക്രട്ടറി കെ.പി.രവീന്ദ്രന്‍നായര്‍, മോഹന്‍ദാസ് കെ.കെ. തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts