യുവാവിനും മക്കള്‍ക്കും നേരെ നാലംഗസംഘത്തിന്റെ ആക്രമണം

KKD-CRIMEകോഴിക്കോട്: ആശുപത്രിയില്‍ നിന്നു മടങ്ങുകയായിരുന്ന യുവാവിനും ഒപ്പമുണ്ടായിരുന്ന മക്കള്‍ക്കും നേരെ നാലംഗ സംഘത്തിന്റെ ആക്രമണം. സാരമായി പരിക്കേറ്റ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. നടക്കാവ് നാജിയ മന്‍സിലില്‍ നവാസ് (39), മകള്‍ നാജിയ നസ്‌റിന്‍ (17), മകന്‍ നബീല്‍ അജ്മല്‍ (15) എന്നിവരാണ് മര്‍ദനത്തിനിരയായത്. ചെലവൂരിനു സമീപം രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ പാര്‍ക്കിംഗ്സ്ഥലത്ത് ഇന്നലെ രാത്രി എട്ടേകാലോടെയായിരുന്നു സംഭവം. മത്സ്യഫെഡ് ജീവനക്കാരനായ നവാസും കുടുംബവും പാലക്കോട്ടുവയലിലെ വാടകവീട്ടിലാണ് താമസം. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയുടെ അടുത്തുനിന്നും വീട്ടിലേക്കു മടങ്ങവേ ഭക്ഷണം കഴിക്കുന്നതിനായി ഹോട്ടലില്‍ കയറുകയായിരുന്നു.

പാര്‍ക്കിംഗ് സ്ഥലത്ത് സ്കൂട്ടര്‍ നിര്‍ത്തി ഫോണില്‍ സംസാരിക്കുകയായിരുന്ന നവാസിന്റെ ദേഹത്ത് നാലംഗസംഘത്തിന്റെ കാര്‍ തട്ടിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അശ്രദ്ധമായി പിന്നോട്ടെടുത്ത കാര്‍ ദേഹത്തു തട്ടിയതു ചോദ്യം ചെയ്ത നവാസിനെ കാറിലുണ്ടായിരുന്നവര്‍ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. വളഞ്ഞിട്ടു മര്‍ദിക്കുന്നതിനിടെ രക്ഷിക്കാന്‍ ശ്രമിച്ച മക്കളെയും കയ്യേറ്റം ചെയ്തു. തലയ്ക്കു അക്രമിസംഘം മദ്യലഹരിയിലാരുന്നുവെന്നും ഗുണ്ടാമോഡല്‍ ആക്രമണമാണ് ഇവര്‍ നടത്തിയതെന്നും നവാസ് പറഞ്ഞു.

ആളുകള്‍ ഇടപെടുമെന്നു കണ്ടതോടെയാണ് അക്രമിസംഘം രക്ഷപ്പെട്ടത്. മകള്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചതു പ്രകാരം ചേവായൂര്‍ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടിരുന്നു. ഇവരെത്തിയ കാറിന്റെ നമ്പറുള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസിനു കൈമാറിയിട്ടുണ്ട്. ആശുപത്രിയിലായതിനാല്‍ രേഖാമൂലം പരാതി നല്കാന്‍ സാധിച്ചിട്ടില്ലെന്നും ഇന്നു പരാതി നല്കുമെന്നും നവാസ് പറഞ്ഞു.

Related posts