രണ്ടാംവിളയ്ക്ക് യോജിക്കുന്ന നെല്‍വിത്തുകള്‍ പരീക്ഷണത്തിനു തയാറെടുക്കുന്നു

TCR-SEEDSഒറ്റപ്പാലം: രണ്ടാംവിളയ്ക്കു യോജിക്കുന്ന നാലു പുതിയ വിത്തിനങ്ങള്‍ പരീക്ഷണകൃഷിക്കു തയാറായി. പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രമാണ് രണ്ടാംവിളയ്ക്കു യോജിക്കുന്നതും 130-135 ദിവസത്തിനിടയ്ക്കു മൂപ്പുള്ളതുമായ വിത്തിനങ്ങള്‍ക്കു രൂപംനല്കിയത്. ഇവയ്ക്ക് ഉത്പാദനശേഷി കൂടുതലാണ്. കൂടുതല്‍ വൈക്കോല്‍ ലഭിക്കുമെന്നതും മറിഞ്ഞുവീഴില്ലെന്നുള്ളതുമാണ് പുതിയ വിത്തിനങ്ങളുടെ ചെടികള്‍ക്കുള്ള പ്രത്യേകത. പഴയ നാടന്‍വിത്തിനങ്ങളായ വെള്ളയരിയിലും ചേറ്റാടിയിലും സങ്കരം നടത്തിയതാണ് ഈ വിത്തിനങ്ങള്‍.

പട്ടാമ്പി മധ്യമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തിന് അഭിമാനിക്കാനുതകുന്നതാണ് പുതിയതായി വികസിപ്പിച്ചെടുത്ത വിത്തിനങ്ങള്‍. ഇതിനു പുറമേ മറ്റു രണ്ടു നെല്‍വിത്തുകള്‍ കൂടി പരീക്ഷണങ്ങളില്‍ മികവു തെളിയിച്ചിട്ടുണ്ട്. ഇവയെല്ലാം തെരഞ്ഞെടുക്കുന്ന കര്‍ഷകരുടെ പാടങ്ങളിലാണ് കൃഷി ചെയ്യുക. വെള്ളയരിയുള്ള മൂപ്പുകുറഞ്ഞതും ബിരിയാണിക്കുള്ള സുഗന്ധനെല്ലിന്റെയും വൈക്കോല്‍ കൂടുതലുള്ളതുമാണ് വിത്തിനങ്ങള്‍. കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ കൃഷി ശാസ്ത്രജ്ഞരും കൃഷി ഉദ്യോഗസ്ഥരും കര്‍ഷകരും ഉള്‍പ്പെടുന്ന മധ്യമേഖലയിലെ ഗവേഷണ വിജ്ഞാന വ്യാപന ഉപഭോക്തൃസമിതി യോഗം ഇവ കര്‍ഷകരുടെ വയലുകളില്‍ പരീക്ഷണാര്‍ഥം കൃഷി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.

നെല്ലുഗവേഷണ പദ്ധതിയില്‍ 50-ഓളം ഗവേഷണ കേന്ദ്രങ്ങളില്‍നിന്നും വികസിപ്പിച്ചെടുത്തത് ഉള്‍പ്പെടെയുള്ള വിത്തുകള്‍കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി ഇവിടത്തെ കൃഷിയിടങ്ങളില്‍ യോജിച്ചതാണോയെന്ന് അറിയാനുള്ള പരീക്ഷണമാണ് നടന്നത്. ഇതില്‍ വെള്ളയരിയുള്ള പത്തുദിവസം മൂപ്പുള്ള നെല്ലിനം മികച്ചതാണെന്നു കണ്ടെത്തി     യിരുന്നു. 2010 മുതല്‍ വര്‍ഷത്തില്‍ ഒന്നെന്ന കണക്കില്‍ അഞ്ചുതവണ ഇതിന്റെ വിളവെടുപ്പുണ്ടായി. കര്‍ഷകര്‍ക്ക് പ്രിയപ്പെട്ട ശ്വേത, ജയ വിത്തിനങ്ങളേക്കാള്‍ നീളവും ഇതിനുണ്ട്.  തെരഞ്ഞെടുത്ത കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ ജയയ്ക്കും ശ്വേതയ്ക്കും ഒപ്പം ഇതും കൃഷി ചെയ്യും. ബിരിയാണിക്കുള്ള സുഗന്ധ നെല്ലിനങ്ങളില്‍നിന്ന് മൂപ്പുകുറഞ്ഞ നെല്ലിനവും ഇപ്രകാരം കൃഷി ചെയ്യും.

Related posts