റയല്‍ വീണു, സമനില തെറ്റാതെ സിറ്റി

sp-veenuവോള്‍ഫ്‌സ്ബര്‍ഗ്/പാരീസ്: എല്‍ക്ലാസികോയിലെ ജയത്തിന്റെ ആവേശം തുടരാനെത്തിയ റയല്‍ മാഡ്രിഡിനു ഞെട്ടിക്കുന്ന തോല്‍വി. സ്വന്തം മണ്ണില്‍ വിജയത്തോടെ നെഞ്ചുവിരിച്ചുനില്‍ക്കാനിറങ്ങിയ പാരീ സാന്‍ ഷര്‍മെയ്‌ന് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സമനില. രണ്ടു ഗോള്‍ തോല്‍വിയേറ്റു വാങ്ങി റയല്‍ ഒന്നാംപാദ ക്വാര്‍ട്ടറില്‍ ജര്‍മന്‍ ക്ലബ് വുള്‍ഫ്‌സ്ബര്‍ഗിനോടാണ് അടിയറവു പറഞ്ഞത്. പാരീസില്‍ പിഎസ്ജി- മാഞ്ചസ്റ്റര്‍സിറ്റി മത്സരം 2-2 സമനിലയില്‍ കലാശിച്ചു. എവേ മത്സരത്തില്‍ രണ്ടു ഗോള്‍ നേടിയതിന്റെ ആത്മവിശ്വാസത്തില്‍ സ്വന്തം മൈതാനത്ത് സിറ്റിക്ക് ഇനി രണ്ടാംപാദത്തില്‍ പന്തുതട്ടാനിറങ്ങാം.

അത്യന്തം വാശിയേറിയ പോരാട്ടത്തിലാണ് വുള്‍ഫ്‌സ് ബര്‍ഗിനോടു റയല്‍ രണ്ടു ഗോളിനു തോറ്റത്. രണ്ടാംപാദ മത്സരം റയലിന്റെ ഗ്രൗണ്ടിലാണെങ്കിലും രണ്ടു ഗോള്‍ തിരിച്ചടിച്ചു ജയം നേടിയാലേ റയലിനു സെമിസാധ്യതയുള്ളൂ. പതിനെട്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ വുള്‍ഫ്‌സ്ബര്‍ഗിന്റെ റിക്കാര്‍ഡോ റോഡ്രിഗസ് ആദ്യ ഗോള്‍ നേടി. 25ാം മിനിറ്റില്‍ മാക്‌സിമില്യന്‍ ആര്‍നോള്‍ഡ് വുള്‍ഫ്‌സ് ബര്‍ഗിന്റെ വിജയമുറപ്പിച്ച ഗോള്‍ നേടി. (2-0).

റയല്‍ പ്രതിരോധത്തിന്റെ പാളിച്ചയില്‍ നിന്നാണ് ആര്‍നോള്‍ഡിന്റെ ഗോള്‍ പിറന്നത്. കളിയില്‍ ആധിപത്യമുണ്ടായിട്ടും അവസരങ്ങള്‍ മുതലാക്കാന്‍ റയലിനു കഴിഞ്ഞില്ല. ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും ബെന്‍സേമയ്ക്കും മികച്ച അവസരങ്ങളാണ് ലഭിച്ചതെങ്കിലും എല്ലാ പിഴയ്ക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ ഒരുവേള ഗോള്‍ നേടിയെങ്കിലും അത് ഓഫ്‌സൈഡില്‍ കുടുങ്ങുകയും ചെയ്തു.

മറുവശത്ത് വുള്‍ഫ്‌സ് ബര്‍ഗ് തന്ത്രപരമായാണ് കളിച്ചത്. റയല്‍ മുന്നേറ്റത്തെ സമര്‍ഥമായി നേരിട്ട് പ്രത്യാക്രമണത്തിലാണ് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതു വിജയം കാണുകയും ചെയ്തു.സ്പാനിഷ് ലീഗില്‍ കഴിഞ്ഞദിവസം ബാഴ്‌സയെ തോല്‍പ്പിച്ച ആവേശവുമായാണ് റയല്‍ ജര്‍മനിയിലെത്തിയതെങ്കിലും കളിക്കളത്തില്‍ അതൊന്നും വിലപ്പോയില്ല.

ആ വിജയം തുടരുമെന്ന പരിശീലകന്‍ സിനദിന്‍ സിദാന്റെ വാക്കും പാഴായി. ലീഗില്‍ കിരീട സ്വപ്നം അകലെയായി മൂന്നാംസ്ഥാനത്തു തുടരുന്ന റയലിനു ചാമ്പ്യന്‍സ് ലീഗിലെ രണ്ടു ഗോള്‍ തോല്‍വി ആഘാതമായി. രണ്ടാംപാദത്തില്‍ സ്വന്തം തട്ടകമായ സാന്റിയാഗോ ബര്‍ണേബുവില്‍ മികച്ച തിരിച്ചുവരവ് നടത്തിയാലേ രക്ഷയുള്ളൂ. കുറഞ്ഞത് മൂന്നു ഗോളെങ്കിലും റയലിന് അവിടെ നേടേണ്ടതുണ്ട്. തുടര്‍ച്ചയായ ആറു മത്സരങ്ങളിലെ വിജയത്തിനു ശേഷമാണ് റയല്‍ ഒരു മത്സരത്തില്‍ പരാജയപ്പെടുന്നത്.

പിഎസ്ജി- 2, സിറ്റി-2

പാരീസില്‍ അക്ഷരാര്‍ഥത്തില്‍ പിഎസ്ജി ഞെട്ടുകയായിരുന്നു. ഫ്രഞ്ച് ലീഗ് ഒന്നില്‍ ഇതിനോടകം കിരീടം ഉറപ്പിച്ച ഇബ്രാഹിമോവിച്ചും കൂട്ടരും സിറ്റിയോടു രക്ഷപ്പെടുകയായിരുന്നു. എവേമാച്ചില്‍ നേടിയ രണ്ടു ഗോളുകള്‍ സിറ്റിയുടെ രണ്ടാംപാദ ക്വാര്‍ട്ടറിനു ആവേശം പകരുന്നതാണ്. ശക്തമായ ആക്രമണം കാഴ്ചവച്ചാണ് മാഞ്ചസ്റ്റര്‍സിറ്റി സമനില നേടിയത്. മുപ്പത്തിമൂന്നാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍സിറ്റിയുടെ സൂപ്പര്‍ താരം കെവിന്‍ ഡി ബ്രുയന്‍ ആണ് ആദ്യ ഗോള്‍ നേടിയത്. ഉടന്‍ തന്നെ ഇബ്രാഹിമോവിച്ചിലൂടെ നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ പിഎസ്ജി സമനില നേടി. അമ്പത്തിയൊന്നാം മിനിറ്റില്‍ റാബിയോറ്റിലൂടെ പിഎസ്ജി വീണ്ടും മുന്നിലെത്തിയെങ്കിലും എഴുപത്തിരണ്ടാം മിനിറ്റില്‍ പിഎസ്ജിയുടെ പ്രതീക്ഷകള്‍ തകര്‍ത്ത് ഫെര്‍ണാണ്ടീഞ്ഞോയിലൂടെ മാഞ്ചസ്റ്റര്‍സിറ്റി സമനില നേടുകയായിരുന്നു.

ശക്തമായ ആക്രമണമഴിച്ചുവിടുക എന്ന ഉദ്ദേശ്യത്തോടെയാണ് മാഞ്ചസ്റ്റര്‍ സിറ്റി മത്സരം തുടങ്ങിയത്. ആദ്യ മിനിറ്റില്‍ത്തന്നെ അതു വ്യക്തമായി. രണ്ടാം മിനിറ്റില്‍ കെവിന്‍ ഡി ബ്രുയിനു ലഭിച്ച മികച്ച അവസരം അദ്ദേഹം പാഴാക്കി. എട്ടു മിനിറ്റിനുള്ളില്‍ രണ്ടുവസരങ്ങള്‍ പാഴാക്കിയ സിറ്റിക്ക് രണ്ടു കോര്‍ണറും ലഭിച്ചു. ഒമ്പതാം മിനിറ്റില്‍ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ എയ്ഞ്ചല്‍ ഡി മരിയയ്ക്കു മികച്ച അവസരം ലഭിച്ചു. 38-ാം മിനിറ്റില്‍ അപ്രതീക്ഷിതമായി സിറ്റി ഗോള്‍ നേടി. ബ്രസീലിയന്‍ താരം ഫെര്‍ണാണ്ടീഞ്ഞോ നല്‍കിയ പാസില്‍നിന്നായിരുന്നു കെവിന്‍ ഡി ബ്രുയിന്റെ ഗോള്‍. എന്നാല്‍, സിറ്റിയുടെ ഗോളാവേശത്തിന് മൂന്നു മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. സ്വീഡിഷ് അന്താരാഷ്്ട്ര താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ വലംകാല്‍ ഷോട്ട് വലയില്‍ പതിക്കുകയായിരുന്നു. ആദ്യപകുതിയില്‍ ഇരു ടീമും ഓരോ ഗോള്‍ വീതമടിച്ചു സമനില പാലിച്ചു.

രണ്ടാം പകുതിയില്‍ പിഎസ്ജി ഉണര്‍ന്നു കളിച്ചു. എഡിന്‍സണ്‍ കവാനിക്കും എയ്ഞ്ചല്‍ ഡി മരിയയ്ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചു. മികച്ച ആക്രമണങ്ങള്‍ക്കൊടുവില്‍ പിഎസ്ജി ലീഡെടുത്തു. അഡ്രിയെന്‍ റാബിയോറ്റാണ് സ്‌കോറര്‍. പോക്‌സില്‍ വലതുമൂലയില്‍നിന്നു തൊടുത്ത ഷോട്ട് ഗോളില്‍ കലാശിക്കുകയായിരുന്നു. തൊട്ടുപിന്നാലെ കവാനിയിലൂടെ പിഎസ്ജി ലീഡ് ഉയര്‍ത്തേണ്ടതായിരുന്നു. എന്നാല്‍ കെവിന്‍ ഡിബ്രുയിന്‍ നല്‍കിയ പാസ് കവാനി അലക്ഷ്യമായി അടിച്ചുകളഞ്ഞു. 72-ാം മിനിറ്റില്‍ സിറ്റി സമനില കണെ്ടത്തി. ആദ്യഗോളിന് അവസരമൊരുക്കിയ ഫെര്‍ണാണ്ടീഞ്ഞോ ഇടതുമൂലയില്‍നിന്നു തൊടുത്ത വലംകാല്‍ ഷോട്ട് വലയില്‍ തുളച്ചുകയറി. വിജയത്തിനായി പിഎസ്ജി കളം നിറഞ്ഞു പോരാടിയെങ്കിലും ഗോളകന്നുനിന്നു. ക്വാര്‍ട്ടറിന്റെ രണ്ടാംപാദം ഈമാസം 13, 14 തിയതികളിലായി നടക്കും.

Related posts