റാഗിംഗ് ഭയന്ന് ആത്മഹത്യാശ്രമം; ബിടെക് വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തും; അന്വേഷണ സമിതി രേഖപ്പെടുത്തും

suicideകളമശേരി: റാഗിംഗ് ചെയ്യുമെന്ന ഭയത്താല്‍  ആത്മഹത്യാശ്രമം നടത്തിയ ബിടെക് വിദ്യാര്‍ഥിയുടെ മൊഴി ഇന്ന് കുസാറ്റ് അന്വേഷണ സമിതി രേഖപ്പെടുത്തും. കളമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് കുറ്റിയാടി സ്വദേശി മുഹമ്മദ് ഷെറിന്റെ വിശദീകരണമാണ് സമിതി ശേഖരിക്കുന്നത്. ഡോ. ഹെല്‍ബി ജോസഫ്, ഡോ. സി.എ. ബാബു, ഡോ. ശശി ഗോപിനാഥ്, ഡോ. ജോബ് തോമസ് എന്നിവരടങ്ങുന്നതാണു കുസാറ്റ് അന്വേഷണ സമിതി.  ഇന്നലെ നടത്തിയ പ്രാഥമികാന്വേഷണ പ്രകാരം വിദ്യാര്‍ഥി ആരോപിച്ച രീതിയില്‍ റാഗിംഗ് നടന്നതായി തെളിവില്ലെന്നും ദൃക്‌സാക്ഷികളില്ലെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു.

കാമ്പസിലെ സെക്യൂരിറ്റി ജീവനക്കാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ഷെറിനെ ആരെങ്കിലും ഭീഷണി പെടുത്തുന്നതായി കണ്ടിട്ടില്ല. എന്നാല്‍ ഇതു പ്രാഥമികാന്വേഷണം മാത്രമാണെന്നും അടുത്ത ഘട്ടത്തില്‍ ചികിത്സയിലിരിക്കുന്ന വിദ്യാര്‍ഥിയുടെ   വിശദീകരണവും ചേര്‍ത്ത് അന്തിമ റിപ്പോര്‍ട്ട് തയാറാക്കുമെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ ഡോ. ജോബ് തോമസ് വിശദമാക്കി. കുസാറ്റ് രജിസ്ടാറുടെ  നിര്‍ദേശ പ്രകാരം സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ്  പ്രിന്‍സിപ്പലിനാണ് റിപ്പോര്‍ട്ട് നല്‍കുക.

തുടര്‍ച്ചയായ ഭീഷണിപ്പെടുത്തലുകളും റാഗിംഗിന് വിധേയനാകുമെന്ന ഭയത്താലുമാണെന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നു ഷെറിന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഇതനുസരിച്ചു നാലു ബിടെക് വിദ്യാര്‍ഥികള്‍ക്കെതിരെ കളമശേരി പോലീസ് കേസ് എടുത്തിട്ടുണ്ട്. അതേ സമയം കുസാറ്റിലെ വിദ്യാര്‍ഥി സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇന്നലെ കളമശേരി പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എട്ട് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തതായി കളമശേരി സിഐ എസ്. ജയകൃഷ്ണന്‍  പറഞ്ഞു.

മൂന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ഥി ഉദയ്കൃഷ്ണയുടെ  കൈവിരലുകളില്‍ പൊട്ടല്‍ ഉണ്ടായ കേസില്‍ കുസാറ്റിലെയും പോളിടെക്‌നിക്കിലേയും രണ്ട് പേര്‍ക്കെതിരെയാണ് ആദ്യ കേസെടുത്തിരിക്കുന്നത്.  കുസാറ്റ് കാമ്പസിലെ കോഫീ ഹൗസില്‍ ചൊവ്വാഴ്ച രാത്രി രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണു കൈവിരല്‍ പൊട്ടിയത്. ഹോസ്റ്റലില്‍ ബാഗെടുക്കാന്‍ പോയ നാലാം വര്‍ഷ ബിടെക് വിദ്യാര്‍ഥികളായ മുഹമ്മദ് ആദില്‍, ഷഹീം ആസാദ് എന്നിവരെ മര്‍ദ്ദിച്ച സംഭവത്തിലാണ് രണ്ടാമത്തെ കേസ്. അതിനിടയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷെറിനെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ രാത്രി സന്ദര്‍ശിച്ചു.

കളമശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്ററോടൊപ്പമാണ് സന്ദര്‍ശിച്ചത്. കഴിഞ്ഞ ഒരാഴ്ച എട്ടോളം സംഘട്ടനങ്ങള്‍ കുസാറ്റില്‍ നടന്നെങ്കിലും കുസാറ്റ് അധികൃതര്‍ യാതൊരു പരാതിയും നല്‍കിയിട്ടില്ലെന്ന് കളമശേരി സി ഐ എസ് ജയകൃഷ്ണന്‍  പറഞ്ഞു. ഓണാഘോഷങ്ങള്‍ക്കിടയിലും ഹോസ്റ്റല്‍ ഫൈഷേഴ്‌സ് മീറ്റിനിടയിലുമാണ് സംഘര്‍ഷങ്ങള്‍ നടക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ  കുസാറ്റിന് അച്ചടക്ക നടപടിയെടുക്കാമെന്നിരിക്കെ അതിനു ശ്രമിച്ചിട്ടില്ലെന്നും സിഐ പറഞ്ഞു.

ആത്മഹത്യ പ്രേരണയടക്കം  മൂന്നു കേസുകള്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി  എടുത്തിട്ടുണ്ട്. ആരെയും  ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.   റാഗിംഗിനെ തുടര്‍ന്നാണോ റാഗിംഗ് ചെയ്യുമെന്ന ഭയത്താലാണോ ആത്മഹത്യാശ്രമം നടത്തിയതെന്ന കാര്യം തീരുമാനിക്കാന്‍ കുസാറ്റില്‍ നിന്ന് റിപ്പോര്‍ട്ട് കിട്ടേണ്ടതുണ്ടെന്നും സിഐ അറിയിച്ചു. ആത്മഹത്യാ പ്രേരണാ സംഭവത്തില്‍ സജാദ്, ദിനോജ്, മൗസിം, അമല്‍ രാജ് എന്നിവര്‍ക്കെതിരെയും കോഫീ ഹൗസിലുണ്ടായ സംഘര്‍ഷത്തില്‍ സുജിത്ത്, കിരണ്‍ എന്നിവരുടെ പേരിലുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Related posts