റോഡുകള്‍ക്കു വേണം സീബ്രാ ലൈനുകള്‍ ഇന്‍ഷ്വറന്‍സ് ഉണ്ടെങ്കില്‍ മാത്രം റോഡ് മുറിച്ചുകടക്കുക…

tcr-zeebraഇരിങ്ങാലക്കുട: നഗരത്തിലെ സീബ്രാലൈനുകള്‍ മാഞ്ഞു തുടങ്ങിയതോടെ കാല്‍നട അപകടത്തില്‍ പ്പെടുന്ന കാല്‍യാത്രികരുടെ എണ്ണവും വര്‍ധിച്ചു. റോഡ്മുറിച്ച് കടക്കുന്നവര്‍ക്ക് ആയുസിന് ദൈര്‍ഘ്യവും, ദൈവാനുഗ്രഹവും ഉണ്ടെങ്കില്‍ മറുവശത്തെത്താമെന്നതാണ് സ്ഥിതിയായി. സീബ്രാലൈനുകളുണ്ടായിരുന്ന സ്ഥലത്തുകൂടി റോഡിന്റെ മറുഭാഗത്തേക്കു പോവുന്നവരാണ് കൂടുതലും അപകടത്തില്‍പെടുന്നത്. നഗരത്തിലെ റോഡിന്റെ പലഭാഗങ്ങളിലും സീബ്രാലൈനുകള്‍ മാഞ്ഞുപോയിട്ട് നാളുകളായെങ്കിലും അവ വീണ്ടും വരയ്ക്കുന്നതിന് അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നി ല്ലെന്നാണ് പുതിയ ആക്ഷേപം.

സീബ്രാലൈനില്‍ യാത്രക്കാരുടെ രക്തം ചിന്തുന്നത് പതിവായിട്ടും ട്രാഫിക് പോലീസ് കണ്ണുതുറക്കുന്നില്ല. കുതിച്ചുവരുന്ന വാഹനങ്ങള്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നവരെ ഗൗനിക്കാറില്ല. ട്രാഫിക് പോലീസിന്റെ സഹായവും കാല്‍നട യാത്രക്കാര്‍ക്ക് ലഭിക്കുന്നില്ല. പ്രായമായവരും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡ് മുറിച്ച് കടക്കുന്നത് പലപ്പോഴും ജീവന്‍ പണയം വച്ചാണ്. യാത്രക്കാര്‍ മറുവശത്തെത്താന്‍ പല അഭ്യാസങ്ങളും പഠിക്കേണ്ട സ്ഥിതിയാണ്.

സ്വകാര്യ ബസുകളുള്‍പ്പെടെ മിക്കവാറും വാഹനങ്ങള്‍  സീബ്രാലൈനില്‍ കയറ്റിയാണ് നിര്‍ത്താറുള്ളത്. വഴിയാത്രക്കാര്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ വാഹനം നിര്‍ത്താന്‍ പോലും ആരും തയാറാകില്ല. നഗരത്തിലെ ജംഗ്ഷനില്‍ പോലും അമിതവേഗതയിലാണ് വാഹനങ്ങള്‍ വരുന്നത്. പലപ്പോഴും സീബ്രാലൈനിനുമുന്നില്‍ പെട്ടെന്ന് നിര്‍ത്തുന്നത് വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നതിനും വാക്കേറ്റത്തിനും കാരണമാകുന്നുണ്ട്.

തിരക്കേറിയ ഠാണ ജംഗ്ഷന്‍, ചന്തക്കുന്ന്, ഗവണ്‍മെന്റ് ആശുപത്രി പരിസരം, ബസ് സ്റ്റാന്റ് പരിസരം, കൂടല്‍മാണിക്യം റോഡ്, എസ്എന്‍ സ്കൂള്‍ പരിസരം എന്നിങ്ങനെ പല റോഡുകളിലുള്ള സീബ്രാ ലൈനുകളാണ് ഇല്ലാതായിരിക്കുന്നത്.  ഠാണ ജംഗ്ഷന് പുറമെ ചന്തക്കുന്നും എസ്എന്‍ നഗറുമടക്കമുള്ള എല്ലായിടത്തും സീബ്രാലൈനുകള്‍ അപ്രത്യക്ഷമായി. ഗവണ്‍മെന്റ് ആശുപത്രി പരിസരത്ത് തന്നെ യാണ് പോലീസ് സ്റ്റേഷനും, സിഎംഎസ് സ്കൂളും. ഇവിടെയും കാല്‍നട യാത്രികര്‍ ജീവന്‍പണയം വച്ചാണ് റോഡ് മുറിച്ചുകടക്കു ന്നത്.

ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത ചെറുപ്പക്കാരുടെ വാഹന ഉപയോഗം, അമിത വേഗം, വാഹനങ്ങള്‍ തമ്മിലുള്ള മത്സരഓട്ടം, റോഡുകളുടെ ശോചനീയാവസ്ഥ, റോഡിലെ ഗര്‍ത്തങ്ങള്‍, കാല്‍നടയാത്രക്കാര്‍ക്കുള്ള ഫുട്പാത്തിലെ കച്ചവടം, സീബ്രാലൈനു കളുടെ അഭാവം തുടങ്ങിയവയാണ് പ്രധാന കാരണങ്ങളായി ചുണ്ടികാണിക്കാവുന്നത്. റോഡ് മുറിച്ചുകടക്കാന്‍പോലും മതിയായ സൗകര്യം സംസ്ഥാനത്തെ റോഡുകളില്‍ ഇല്ലാത്തതും പ്രശ്‌നമാണ്.

പ്രധാന റോഡിലേക്ക് പ്രവേശിക്കുന്ന ഇടറോഡുകളില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താത്തതും, മുഖ്യ കവലകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിശബ്ദരാകുന്നതും, റോഡരികിലെ അപകടകരമായ പാര്‍ക്കിംഗും, റോഡുകള്‍ അനധികൃതമായി കൈയേറിയുള്ള കച്ചവടങ്ങളും മാലിന്യ നിക്ഷേപവും റോഡിലേക്ക് കയറി നില്‍ക്കുന്ന വൈദ്യുതി വിളക്ക് കാലുകള്‍, അശാസ്ത്രീയമായി സ്ഥാപിച്ചിട്ടുള്ള സ്പീഡ് ബ്രേക്കറുകള്‍, ചെക്കിംഗ്  ബാരിയറുകള്‍തുടങ്ങിയവയും അപകടത്തിന് കാരണമാണ്. സ്കൂളുകള്‍, ബസ്സ്റ്റാന്‍ഡ് എന്നിവയ്ക്കുമുമ്പിലുള്ള സീബ്രാലൈനുകളെങ്കിലും പുനസ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Related posts