ലഹരിക്കെതിരേ മാന്ത്രികവടി ചുഴറ്റി കൊച്ചുമാന്ത്രികന്‍! കൊച്ചുമാന്ത്രികന്റെ മാസ്മരിക പ്രകടനം കാഴ്ചക്കാരില്‍ അത്ഭുതത്തിനൊപ്പം ആകാംക്ഷയും നിറയ്ക്കുന്നു

KTM-Magicസ്വന്തം ലേഖകന്‍

തൊടുപുഴ: മന്ത്രവടിവീശി പെട്ടിയിലടച്ച പെണ്‍കുട്ടിയെ പലഭാഗങ്ങളായി മുറിക്കുന്ന മാന്ത്രികന്‍.  നെഞ്ചിടിപ്പിന്റെ ആക്കം കൂട്ടുന്ന കൊച്ചുമാന്ത്രികന്റെ മാസ്മരിക പ്രകടനം കാഴ്ചക്കാരില്‍ അത്ഭുതത്തിനൊപ്പം ആകാംക്ഷയും നിറയ്ക്കുന്നു. ഹൗഡിനീസ് എസ്‌കേപ്പിംഗ്, ദി പ്രൊപ്പലര്‍ എസ്‌കേപ്പിംഗ്, വാനീഷിംഗ് ഗേള്‍ എന്നിവക്കു പുറമെ കാണികള്‍ക്കു തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനാവത്ത വിധത്തില്‍ അന്തരീഷത്തില്‍ നിലം തൊടാത നില്‍ക്കുന്ന പെണ്‍കുട്ടി.  ഇതെല്ലാം ചെയ്യുന്നത് 14വയസുകാരനായ തൊടുപുഴ ഡീപോള്‍ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ വെങ്കിടേഷ് ഡി. ദാസാണ്.  ഇന്ദ്രജാലത്തില്‍ വിസ്മയ പ്രകടനം കാഴ്ചവയ്ക്കുന്ന കൊച്ചുമാന്ത്രികന്റെ മാജിക്കിന് ഒരു പ്രത്യേകതയുണ്ട്.

എല്ലാ ഷോയിലും ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന മാജിക്കുകള്‍ മാസ്റ്റര്‍ വെങ്കിടേഷിന്റെ മാസ്റ്റര്‍ പീസാണ്. സ്കൂളുകളിലായാലും ഉത്സവപറമ്പിലായാലും വെങ്കിടേഷ് ലഹരിയുടെ ഉപയോഗവും അതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും മാജിക്കിലൂടെ അവതരിപ്പിക്കും. ഗോപിനാഥ് മുതുകാടിന്റെ തിരുവനന്തപുരത്തെ മാജിക് അക്കാദമിയില്‍ പരീശിലനം നടത്തുന്ന വെങ്കിടേഷ് നാലുവര്‍ഷമായി മാജിക്കിന്റെ മായാലോകത്ത് എത്തിയിട്ട്. ജില്ലയിലെ സ്കൂളിലും മറ്റു വേദികളിലുമായി 40ഓളം മാജിക് ഷോ വെങ്കിടേഷ് ചെയ്തുകഴിഞ്ഞു. തൊടുപുഴ എക്‌സൈസ് സിവില്‍ ഓഫീസറായ അച്ഛന്‍ പി. ദേവദാസും റവന്യൂ ജീവനക്കാരിയായ അമ്മ മഞ്ജുഷയും കൊച്ചുമാന്ത്രികനുവേണ്ട പിന്തുണയുമായി ഒപ്പമുണ്ട്.

മാന്ത്രികവിദ്യയ്ക്കു പുറമെ ആയോധനകലയിലും അഗ്രഗണ്യനാണ്. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ വെങ്കിടേഷ് 2015-ല്‍ തൃശൂരില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും വെങ്കലവും കരസ്ഥമാക്കി. ഷോട്ടോഖാന്‍ കരാട്ടെ അസോസിയേഷന്‍ പത്തുരാജ്യങ്ങളിലേ പ്രതിഭകളെ പങ്കെടുപ്പിച്ചു നടത്തിയ ചാമ്പ്യന്‍ഷിപ്പിലും വെങ്കിടേഷിന്റെ ഇടിയുടെ കരുത്ത് മെഡലുകള്‍ വാരിക്കൂട്ടി. മാജിക്കിന്റെ ലോകത്തുമാത്രമല്ല ഇടിയുടെ ലോകത്തും മാസ്റ്റര്‍ വെങ്കിടേഷ് മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

കൊച്ചുപ്രായത്തില്‍ ഇലൂഷന്‍സ് പോലുള്ള മാജിക് കാണിക്കുന്ന വെങ്കിടേഷ് മാജിക് ലോകത്തെ തന്നെ വിസ്മയകലാകാരനാവുകയാണ്. മാജിക്കില്‍ ലഹരി വിരുദ്ധ സന്ദേശം ഉള്‍പ്പെടുത്തുകയെന്നത് വെങ്കിടേഷിന്റെ ആശയമായിരുന്നു. ന്യൂമാന്‍ കോളജ്, മദര്‍ആന്‍ഡ് ചൈല്‍ഡ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നഗരസഭയുടെയും, എക്‌സൈസിന്റെയും വേദികളിലും വെങ്കിടേഷിന്റെ പ്രകടനം വിസ്മയമായി. കുറഞ്ഞ പ്രായത്തില്‍ തന്നെ  മായാജാലത്തില്‍ വിസ്മയം സൃഷ്ടിക്കാന്‍ വെങ്കിടേഷിനായി. പ്രോഗാമുകളില്‍ വെങ്കിടേഷിനു പിന്തുണയും സഹായവുമായി സഹോദരിമാരായ ദേവികയും, രവീണയും ഒപ്പമുണ്ടാകും.  മാജിക്കിലെ മായാലോകം കീഴടക്കാനായി വെങ്കിടേഷ് യാത്രതുടരുകയാണ്.

Related posts