ലോക്കപ്പ് പോലുമില്ലാത്ത പോലീസ് സ്റ്റേഷന്‍; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ആലങ്ങാട് പോലീസ് ദുരിതത്തില്‍

POLICEആലങ്ങാട്: ആലുവ വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ എന്നറിയപ്പെടുന്ന ആലങ്ങാട് പോലീസ് സ്‌റ്റേഷന്‍ നിലവില്‍ വന്നിട്ട് ആറ് വര്‍ഷത്തോളമായെങ്കിലും പിടികൂടുന്ന പ്രതികളെ സൂക്ഷിക്കാന്‍ ഇവിടെ ലോക്കപ്പും അടിസ്ഥാന സൗകര്യങ്ങളും ഇല്ല. ആലങ്ങാട് ബ്ലോക്കിന്റെ കെട്ടിടത്തിലാണ് പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം. 36 പോലീസുകാര്‍ ജോലി ചെയ്യേണ്ട ഈ സ്‌റ്റേഷനില്‍ ഇപ്പോല്‍ മൂന്ന് വനിതകളടക്കം 25 പേര്‍ മാത്രമേയുള്ളൂ. സ്‌റ്റേഷനില്‍ വനിതാ പോലീസുകാര്‍ക്ക് റെസ്റ്റ് റൂം, ബാത്ത് റൂം സൗകര്യങ്ങള്‍ ഇല്ലാത്തതും ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കേസ് ഫയലുകളും മറ്റും സൂക്ഷിക്കാന്‍ വേണ്ട സൗകര്യങ്ങളും ഇല്ല.  ലോക്കപ്പില്ലാത്തതുമൂലം പിടികൂടുന്ന പ്രതികളെ  പാറാവുകാര്‍ സംരക്ഷിക്കേണ്ട അവസ്ഥയാണ്. പാറാവുകാരുടെ ശ്രദ്ധ തെറ്റിയാല്‍ പ്രതികള്‍ രക്ഷപ്പെടുമെന്ന് പോലീസുകാര്‍ പറയുന്നു.

പാനായിക്കുളം, കോങ്ങോര്‍പ്പിള്ളി, മാഞ്ഞാലി, യു.സി കോളജ്, വളഞ്ഞമ്പലം വരെയുള്ള ഭാഗങ്ങളാണ് ആലുവ വെസ്റ്റ് പോലീസ് സ്‌റ്റേഷന്റെ പരിധിയിലുള്ളത്. ഇത്രയും സ്ഥലപരിധിയുള്ള  ഈ സ്റ്റേഷനില്‍ ആകെ മൂന്നു മുറികളാണുള്ളത്.  പ്രതികളുടെ മൊഴിയെടുക്കാനും  പിടികൂടുന്ന വാഹനങ്ങള്‍ സംരക്ഷിക്കാനും സ്ഥലം ഇല്ലാത്തതും പ്രശ്‌നമാണ്.  ബ്ലോക്കിലേക്ക് കയറുന്ന വഴിയുടെ ഇരുവശങ്ങളിലുമാണ് ഈ വാഹനങ്ങള്‍ സൂക്ഷിക്കുന്നത്.

കരുമാലൂര്‍ പഞ്ചായത്ത് പോലീസ് സ്റ്റേഷനു വേണ്ടി 30 സെന്റ് സ്ഥലം എഫ്എംസിടിഎച്ച് സ്കൂളിന് സമീപം നല്‍കുമെന്ന് അറിയിച്ചെങ്കിലും സ്ഥലത്തിന്റെ രേഖ പരിശോധിച്ചപ്പോള്‍ പുറമ്പോക്കായതിനാല്‍ ആ ശ്രമം പാളി.  ജീവനക്കാരുടെ അഭാവം മൂലം നൈറ്റ് പട്രോളിംഗും  നടത്തുന്നില്ലെന്ന വ്യാപക പരാതിയുണ്ട്. പ്രതികള്‍ക്ക് യാതൊരുവിധ സുരക്ഷിതത്വവും ഉറപ്പു പറയാനാവില്ലെന്ന് ആലങ്ങാട് എസ്‌ഐ അനില്‍കുമാര്‍ അറിയിച്ചു.

Related posts