വരും കാലങ്ങളില്‍ കേരളം ഭരിക്കുന്നത് ബിജെപിയായിരിക്കും: രാജീവ് പ്രതാപ് റൂഡി

KLM-RAJEEVചവറ: വരും കാലങ്ങളില്‍ കേരളം ഭരിക്കുന്നത് ബിജെപി നേതൃത്വം ആയിരിക്കുമെന്ന് കേന്ദ്ര നൈപുണ്യ -പാര്‍ലമെന്റ് കാര്യ മന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി എം. സുനിലിന്റെ ചവറ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ തട്ടാശേരിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

1984 ലെ പാര്‍ലമെന്റില്‍ ബിജെ പിക്ക് രണ്ട് അംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുളളു. അങ്ങനെയുളള ബിജെപി ഇന്ന് ഭാരതം ഭരിക്കുന്നു. കേരളത്തില്‍ എല്‍ഡിഎഫ്, യുഡി എഫ് സര്‍ക്കാര്‍ മാറി മാറി ഭരിച്ചിട്ടും ഇവിടുത്തെ ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല.

കേരളത്തിലെ എന്‍ഡിഎ സഖ്യം ഇരുമുന്നണികള്‍ക്കും കനത്ത ആഘാതം ഏല്‍പ്പിക്കും.ഓരോ സാധാരണ പൗരനും ഭാരതം ഭരിക്കാന്‍ കഴിയും എന്നതിന്റെ ഉത്തമ മാതൃകയാണ് നരേന്ദ്ര മോദി.രാജ്യത്ത് ദുരന്തം ഉണ്ടാകുമ്പോള്‍ പ്രോട്ടോകോള്‍ പോലും മറികടന്ന് സാധാരണക്കാരന്റെ ദുഃഖത്തില്‍ പങ്ക് ചേരാന്‍ ഓടി എത്തുന്ന പ്രധാന മന്ത്രിയാണ് നമ്മുടേത്. പശ്ചിമ ബംഗാളില്‍ വലത്-ഇടത് കക്ഷികള്‍ക്ക് ഒരുമിച്ച് മത്സരിക്കാം എങ്കില്‍ കേരളത്തില്‍ എന്ത് കൊണ്ട് ഇരുവര്‍ക്കും സഖ്യം ഉണ്ടാക്കിക്കൂടാ.

ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ഇരുവരും. ആദ്യം രാജ്യം രണ്ടാമത് പാര്‍ട്ടി പിന്നെ വ്യക്തി എന്ന നിലയിലുളള പ്രവര്‍ത്തനം ആണ് ബിജെപിയെ മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഇന്ന് നാല്‍പ്പത്തി നാല് സീറ്റില്‍ ഒതുങ്ങിയത് വ്യക്തികളെ കേന്ദ്രീകരിച്ചുളള പ്രവര്‍ത്തനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ഭരണിക്കാവ് രാജന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, വൈസ് പ്രസിഡന്റ് മാമ്പുഴ ശ്രീകുമാര്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് സോമരാജന്‍, ഗ്രാമ ജില്ലാ പ്രമുഖ് ആര്‍. മോഹനന്‍, ബിഡിജെഎസ് ജില്ലാ സെക്രട്ടറിമാരായ സുദര്‍ശന ബാബു, രാജു, മണ്ഡലം പ്രസിഡന്റ് ശോഭകുമാര്‍, ബി. എംഎസ് ജില്ലാ വൈസ് പ്രസിഡന്റ് പരിമണം ശശി, ധീവര സഭ ജില്ലാ പ്രസിഡന്റ് കൃഷ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി തേവലക്കര രാജീവ്, ബിജെപി ചവറ പഞ്ചായത്ത് പ്രസിഡന്റ് അമൃതാലയം സുരേഷ് ,സെക്രട്ടറി അപ്പുക്കുട്ടക്കുറുപ്പ്, എന്നിവര്‍ പ്രസംഗിച്ചു.

Related posts