വരും ദിവസങ്ങളില്‍ എതിര്‍ ശബ്ദങ്ങളെ സിപിഎം അടിച്ചമര്‍ത്തും: കെ.കെ. രമ

KKD-REMAകോഴിക്കോട്: പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രി ആയി അധികാരത്തിലെത്തുന്നതോടെ എതിര്‍ ശബ്ദങ്ങളെ സിപിഎം അടിച്ചമര്‍ത്തുമെന്ന് ആര്‍എംപി നേതാവ് കെ.കെ. രമ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം തന്നെ ഇത് പ്രകടമായിരുന്നു. അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ അക്രമം തുടങ്ങിയവര്‍ക്ക് വരും ദിവസങ്ങളില്‍ എന്തും ചെയ്യാനുള്ള ധൈര്യം ലഭിക്കും. വടകരയിലും നാദാപുരത്തും തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം തന്നെ സിപിഎം അക്രമം തുടങ്ങിയിട്ടുണ്ട്. കടുത്ത ഫാസിസ്റ്റ് നിലാപാട് സ്വീകരിക്കുന്ന സിപിഎമ്മിന് പിണറായിയുടെ മുഖ്യമന്ത്രി പദം കൂടി ലഭിക്കുന്നതോടെ അക്രമം നടത്താനുള്ള മൗനാനുവാദം കൂടി കിട്ടുമെന്നും രമ പറഞ്ഞു.

നിലവില്‍ വടകരയിലെ ആര്‍എംപി പ്രവര്‍ത്തകരാണ് ഏറ്റവും വലിയ ഭീഷണി സിപിഎമ്മില്‍ നിന്നും നേരിടുന്നത്. ആര്‍എംപിയുടെ ഓഫീസുകളും ടി.പി. സ്തൂപങ്ങളും വ്യാപകമായി അക്രമിക്കപ്പെടുകയാണിപ്പോള്‍. ആര്‍എംപി പ്രവര്‍ത്തകരുടെ വീടുകള്‍ കയറിയുള്ള അക്രമം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വര്‍ധിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ആര്‍എംപി പ്രവര്‍ത്തരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന തരത്തിലാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. തന്നെ വ്യക്തിഹത്യ ചെയ്യുന്നിടത്തേക്ക് വരെ കാര്യങ്ങളെത്തിയെന്നും രമ രാഷ്ട്രദീപികയോട് പറഞ്ഞു.

എല്‍ഡിഎഫ് വന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് സംരക്ഷണം ലഭിക്കുമെന്ന് പറഞ്ഞവര്‍ തന്നെ പരസ്യമായി നടുറോഡിലിട്ട് തന്നെ അധിക്ഷേപിച്ചവരാണ്. സ്ത്രീത്വത്തെ ഇത്രയുമധികം അധിക്ഷേപിക്കുന്ന വേറെ പാര്‍ട്ടി കേരളത്തിലില്ലെന്നും അവര്‍ പറഞ്ഞു. കേരളത്തല്‍ സമാധാനം ഉറപ്പിക്കാന്‍ സിപിഎം എന്ന ഫാസിസ്റ്റ് പാര്‍ട്ടിക്ക് ഒരിക്കലും കഴിയില്ല. എതിരാളികളെ അടിച്ചമര്‍ത്തുന്ന പാര്‍ട്ടിയായി മാറിയ സിപിഎം ഗുണ്ടായിസത്തിലൂടെയാണ് പാര്‍ട്ടി വളര്‍ത്തുന്നത്. മൂന്നാറില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പെമ്പിളൈ ഒരുമയുടെ പ്രവര്‍ത്തകരെ പോലും സിപിഎം അക്രമിക്കുകയാണെന്നും രമ പറഞ്ഞു.

Related posts