വഴിതെറ്റിച്ച മൊഴി…! അഞ്ജലി വധക്കേസില്‍ ഭര്‍തൃമാതാവ് അറസ്റ്റില്‍; മകള്‍ക്കൊപ്പം അമേരിക്കയിലായിരുന്ന പ്രഭാവതി നാട്ടിലെത്തിയ ഉടനെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു

anjaliചങ്ങനാശേരി: ഇത്തിത്താനം പൊന്‍പുഴ പ്രഭാനിലയത്തില്‍ അഞ്ജലി (മോളമ്മ-31) കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍തൃമാതാവ് പ്രഭാവതി (62)യെ പോലീസ് അറസ്റ്റുചെയ്തു. മകള്‍ക്കൊപ്പം അമേരിക്കയിലായിരുന്ന പ്രഭാവതി നാട്ടിലെത്തിയ ഉടനെ പോലീസ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു. ഡിവൈഎസ്പി കെ.ശ്രീകുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സക്കറിയ മാത്യു, ചിങ്ങവനം എസ്‌ഐ എം.എസ്.ഷിബു, എഎസ്‌ഐമാരായ കെ.കെ.റെജി, രമേഷ്ബാബു എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രഭാവതിയെ റിമാന്‍ഡ് ചെയ്തു.

ഈ കേസിലെ രണ്ടാം പ്രതിയാണ് പ്രഭാവതി. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി പ്രഭാവതിയെ ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങും. കേസിലെ ഒന്നാം പ്രതി അഞ്ജലിയുടെ ഭര്‍ത്താവ് പ്രദീപ്കുമാറി(39)നെ 2013 സെപ്റ്റംബര്‍ 13-നും മൂന്നാംപ്രതി പ്രദീപിന്റെ പിതാവ് ഗോപി(65)യെ അഞ്ചുമാസം മുന്‍പും അറസ്റ്റുചെയ്തിരുന്നു. ഇവരിരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്.

അഞ്ജലിയെ പ്രദീപ് കൊലപ്പെടുത്തിയ വിവരം മറച്ചുവച്ച് അഞ്ജലി പുറപ്പെട്ടുപോയെന്ന് മൊഴി നല്‍കി കേസ് വഴിതെറ്റിച്ചുവെന്നാണ് പ്രഭാവതിക്കെതിരേയുള്ള കേസ്. പ്രദീപ് അഞ്ജലിയെ വിവാഹംചെയ്ത ശേഷം അര്‍ച്ചന, സിനി എന്നീ രണ്ടു യുവതികളെക്കൂടി വിവാഹംകഴിച്ചിരുന്നു. ഈ വിവാഹങ്ങള്‍ക്ക് പിതാവ് ഗോപിയും മാതാവ് പ്രഭാവതിയും സാക്ഷികളായിരുന്നുവെന്നു പോലീസ് പറയുന്നു.

പ്രഭാവതിയുടെ മൊഴിയെത്തുടര്‍ന്ന് പ്രദീപിന്റെ രണ്ടാംഭാര്യ അര്‍ച്ചനയെ പോലീസ് ചോദ്യംചെയ്ത് നിരീക്ഷിച്ചുവരികയാണ്. അഞ്ജലി മരിക്കുന്നതിനു മുന്‍പുതന്നെ പ്രദീപ് അര്‍ച്ചനയുമായി സൗഹൃദം പുലര്‍ത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ബൈക്കപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ് അബോധാവസ്ഥയില്‍ തളര്‍ന്നുകഴിഞ്ഞിരുന്ന അഞ്ജലിയെ ഭര്‍ത്താവ് പ്രദീപ് മയക്കുമരുന്നു നല്‍കി കാറില്‍ കയറ്റി വാഗമണിലെ കാരിക്കോട് ടോപ്പില്‍നിന്ന് അറുന്നൂറിലധികം അടി താഴ്ചയുള്ള കൊക്കയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. 2009 ഒക്‌ടോബര്‍ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതുമൂലമാണ് വിവരം പുറത്തു പറയാതിരുന്നതെന്ന് അറസ്റ്റിലായ പ്രഭാവതി പോലീസിന് മൊഴി നല്‍കി.

കാരിക്കോട് ടോപ്പിലെ കൊക്കയില്‍നിന്ന് പോലീസ് കണ്ടെടുത്ത അഞ്ജലിയുടേതെന്നു കരുതുന്ന അസ്ഥികളും തലയോട്ടിയും ഹൈദരാബാദിലെ ഫൊറന്‍സിക് ലാബില്‍ ഡിഎന്‍എ പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഈ അസ്ഥികളും തലയോട്ടിയും മണ്ണില്‍ പുതഞ്ഞുകിടന്നിരുന്നതിനാല്‍ ഇവയില്‍നിന്ന് വ്യക്തമായ പരിശോധനാഫലം ലഭിച്ചിട്ടില്ല. ഡിഎന്‍എ പരിശോധനാഫലം കഴിഞ്ഞയാഴ്ച ചങ്ങനാശേരി സിഐക്ക് ലഭിച്ചു.

ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ആദ്യം ചിങ്ങവനം പോലീസ് അന്വേഷിച്ച് തെളിവില്ല എന്ന് എഴുതിത്തള്ളിയ കേസ് പിന്നീട് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തിയാണ് അഞ്ജലിയുടെ തിരോധാനം കൊലപാതകമാണെന്ന നിഗമനത്തിലെത്തിയത്. ചങ്ങനാശേരി ഡിവൈഎസ്പി ആയിരുന്ന കെ.രാജീവ്, സിഐ വി.എ.നിഷാദ്‌മോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് പുനരന്വേഷിച്ചത്. ഇപ്പോള്‍ ഡിവൈഎസ്പി കെ.ശ്രീകുമാര്‍, സിഐ സഖറിയ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസ് സംബന്ധിച്ചുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി പൂര്‍ത്തിയായിവരികയാണ്.

അഞ്ജലിയെ വാഗമണിലെ കൊക്കയില്‍ തള്ളിയെന്ന പ്രദീപ്കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി പോലീസ് വാഗമണില്‍ എത്തി നാട്ടുകാരുടെ സഹായത്തോടെ മൂന്നുതവണ തെരച്ചില്‍ നടത്തിയാണ് അഞ്ജലിയുടേതെന്നു സംശയിക്കുന്ന അസ്ഥികള്‍ കണ്ടെടുത്തത്.

Related posts