വാഹന ഉടമകള്‍ ജാഗ്രതൈ; ഇന്നു മുതല്‍ ട്രാഫിക് പോലീസിന്റെ ‘നോ പാര്‍ക്കിംഗ് ഓപറേഷന്‍”

parkingകോഴിക്കോട്: ഫുട്പാത്തുകളിലും, നോ പാര്‍ക്കിംഗ് ഏരിയകളിലും, ഹോട്ടലുകള്‍ക്കു മുന്നിലും മറ്റും വാഹനം പാര്‍ക്കുചെയ്ത് പോകുന്നവര്‍ ശ്രദ്ധിക്കുക, തിരികെയെത്തുമ്പോള്‍ അവിടെ വാഹനം ഉണ്ടാവില്ല. ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍ പോയി പിഴയടച്ച് വാഹനം വീണ്ടെടുക്കാമെന്നു കരുതിയാലും ഇനി രക്ഷയില്ല. കോടതിയില്‍ പോയി പിഴ ഒടുക്കിയതിനു ശേഷമെ വാഹനവുമായി മടങ്ങാനാവു. അതിനാണെങ്കില്‍ മണിക്കൂറുകളോളം കോടതികള്‍ക്കു മുന്നില്‍ കെട്ടിക്കിടക്കുകയും വേണം. തിരക്കുപിടിച്ച നഗരത്തിലെ ഫുട്പാത്തിലും, നോ പാര്‍ക്കിംഗ് മേഖലകളിലും വാഹനം പാര്‍ക്ക് ചെയ്തുപോകുന്നവരെ തളയ്ക്കാന്‍ സിറ്റി ട്രാഫിക് പോലീസ് ആവിഷ്കരിച്ച ‘ നോ പാര്‍ക്കിംഗ് ഓപറേഷന്‍’ ഇന്നു മുതല്‍ നടപ്പാക്കുകയാണ്. ഫുട്പാത്തുകള്‍ ഒഴിപ്പിച്ച് അവ പൂര്‍ണമായും കാല്‍നടയാത്രക്കാര്‍ക്ക് വിട്ടുകൊടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഒരു ഓഫീസറുടെ നേതൃത്വത്തിലുള്ള ട്രാഫിക് പോലീസ് സ്‌പെഷല്‍ ടീം റിക്കവറി വാനുമായി നഗരത്തില്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. അനധികൃത പാര്‍ക്കിംഗ് എവിടെ ശ്രദ്ധയില്‍പ്പെട്ടാലും വാഹനം കോളുത്തിവലിച്ച് കോടതിയിലേക്കു നീക്കും. നിയമലംഘനത്തിന് ഈ ടീം പിഴ സ്വീകരിക്കില്ല. നഗരത്തില്‍ അനവധി പാര്‍ക്കിംഗ് മേഖലകള്‍ ഉണ്ടായിട്ടും തോന്നുന്നിടത്ത് വാഹനം പാര്‍ക്കുചെയ്ത് ഗതാഗതം തടസപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചു വരുന്നതിനാലാണ് “നോ പാര്‍ക്കിംഗ് ഓപറേഷന്‍’ ആരംഭിക്കുന്നതെന്ന് ട്രാഫിക് അസി.കമ്മീഷണര്‍ എ.കെ.ബാബു അറിയിച്ചു. മാവൂര്‍ റോഡില്‍ കെഎസ്ആര്‍ടിസിക്കടുത്ത ഒരു ഹോട്ടല്‍, ബാങ്ക് റോഡ് ജംഗ്ഷനിലെ ‘ഫോറിന്‍ ബസാര്‍’, റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡ്, മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് പരിസരം, പാളയം പച്ചക്കറി മാര്‍ക്കറ്റിനു മുന്നില്‍ തുടങ്ങി അനധികൃത പാര്‍ക്കിംഗ് നടത്തുന്ന സ്ഥലങ്ങള്‍ നിരവധിയുണ്ട്. ഇവിടങ്ങളിലായിരിക്കും ആദ്യം നടപടി തുടങ്ങുക. മിഠായിതെരുവിലേക്കും മറ്റും പോകേണ്ടവര്‍ക്ക് പാര്‍ക്കിംഗിനായി  വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ സ്ഥലം നീക്കിവച്ചിട്ടുണ്ട്. കരാറെടുത്തയാള്‍ വാഹന പാര്‍ക്കിംഗിനുള്ള സ്ഥലം ഉന്തുവണ്ടി കച്ചവടക്കാര്‍ക്ക് ദിവസ വാടകയ്ക്കു നല്‍കുകയാണ്. ഇവിടെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിടുന്ന ഉന്തുവണ്ടികള്‍ ഇന്നു മുതല്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു.

parking1പാളയം പച്ചക്കറി മാര്‍ക്കറ്റിലേക്കു പോകുന്നവരുടെ ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സബ്‌വേയ്ക്കു സമീപം പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. പാര്‍ക്കിംഗ് മേഖല പ്രത്യേകം അടയാളപ്പെടുത്തിയിട്ടും പാളയം പച്ചക്കറി മാര്‍ക്കറ്റിനു നേരെ മുന്നിലാണ് പലരും വാഹനം നിര്‍ത്തിയിടുന്നത്. ഇന്നു മുതല്‍ ഇവിടെയും വാഹനങ്ങള്‍ പിടിച്ചെടുക്കും. റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ് ‘നോ പാര്‍ക്കിംഗ് സോണ്‍’ ആയി പ്രഖ്യാപിച്ചിട്ടും റോഡരികില്‍ വാഹനം നിര്‍ത്തിയിട്ടു പോകുന്നവര്‍ ഏറെയാണ്. ഇവിടെയും നിയമം കര്‍ശനമാക്കുമെന്ന് പോലീസ് അറിയിച്ചു. അനധികൃത പാര്‍ക്കിംഗിനെക്കുറിച്ചുള്ള വിവരങ്ങള്‍  ട്രാഫിക് വയര്‍ലെസ് കണ്‍ട്രോള്‍ റൂമിലോ-9497934724, ട്രാഫിക് പോലീസ് സ്‌റ്റേഷനിലോ- 2721017 അറിയിച്ചാല്‍ ഉടനടി നടപടിയുണ്ടാകുമെന്നും അസി. കമ്മീഷണര്‍ പറഞ്ഞു.

അതേസമയം, മാവൂര്‍ റോഡില്‍ കെഎസ്ആര്‍ടിസി പ്രവേശന കവാടത്തിനടുത്ത ഹോട്ടലിനു മുന്നിലും, കിഡ്‌സണ്‍ കോര്‍ണറിലെ ജ്യൂസ് കടയ്ക്കു മുന്നിലും, ഫോറിന്‍ ബസാറിനു മുന്നിലും അനധികൃത പാര്‍ക്കിംഗ് രൂക്ഷമാണെന്ന് യാത്രക്കാര്‍ പറയുന്നു. സെക്യൂരിറ്റി ജീവനക്കാരെ നിര്‍ത്തിയാണ് ഹോട്ടലിനു മുന്നിലെ ഫുട്പാത്തില്‍ പാര്‍ക്കിംഗ് ക്രമീകരിക്കുന്നത്.

Related posts