വിദ്യാര്‍ഥിനിയുടെ പരാതി; കണ്ടക്ടര്‍ക്കെതിരേ നടപടിയില്ല; നടപടി സ്വീകരിക്കാതെ കെഎസ്ആര്‍ടിസി ഉഴപ്പുന്നു

ALP-KSRTCആലപ്പുഴ: യാത്രക്കാരിയായ വിദ്യാര്‍ഥിനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന തരത്തില്‍ കണ്ടക്ടര്‍ പെരുമാറിയെന്ന പരാതിയിന്മേല്‍ നടപടി സ്വീകരിക്കാതെ കെഎസ്ആര്‍ടിസി അധികൃതര്‍ ഉഴപ്പുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മൂന്നാംവര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ഥിനിയായ ആലപ്പുഴ നഗരസഭ തുമ്പോളി സ്വദേശിനിയുടെ പരാതിയിന്മേലാണ് ആഴ്ചകള്‍ പിന്നിട്ടിട്ടും കെഎസ്ആര്‍ടിസി നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞപത്തി}് വൈകുന്നേരം നാലിന് വൈറ്റിലയില്‍നിന്നും ആലപ്പുഴയിലേക്ക് വരുന്നതിനായി ചെങ്ങന്നൂര്‍ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കയറിയ വിദ്യാര്‍ഥിനി ടിക്കറ്റെടുക്കുന്നതിനായി കൈവശമുണ്ടായിരുന്ന 50 രൂപ കണ്ടക്ടര്‍ക്ക് നല്കി.  എന്നാല്‍, ഈ നോട്ടെടുക്കില്ലെന്ന് പറഞ്ഞ് കണ്ടക്ടര്‍ വേറെ പണം ആവശ്യപ്പെട്ടു. കൈയില്‍ വേറെ പണമില്ലെന്ന് വിദ്യാര്‍ഥിനി പറഞ്ഞപ്പോള്‍ സ്‌റ്റോപ്പിലല്ലാതിരുന്നിട്ടും ബെല്ലടിച്ച് വാഹനം നിര്‍ത്താന്‍ കണ്ടക്ടര്‍ ശ്രമിച്ചതോടെ സഹയാത്രികയായ ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയായ വീട്ടമ്മ വിദ്യാര്‍ഥിനിയുടെ ടിക്കറ്റ് എടുക്കുകയായിരുന്നു.

കണ്ടക്ടറുടെ നടപടി വിദ്യാര്‍ഥിനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പാതിരപ്പള്ളിയില്‍ ബസിറങ്ങിയശേഷം പിതാവിനെ വിളിച്ചുവരുത്തിയാണ് വിദ്യാര്‍ഥിനി വീട്ടിലേക്ക് മടങ്ങിയത്. രക്ഷകര്‍ത്താവ് കണ്ടക്ടര്‍ മടക്കി നല്കിയ നോട്ട് സമീപത്തെ ബാങ്കിലടക്കം പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും യാതൊരു ന്യൂനതയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് വിദ്യാര്‍ഥിനി ആലപ്പുഴ ഡിപ്പോയിലെത്തി പരാതി നല്കിയത്.

ദിവസങ്ങള്‍ക്കുശേഷം പരാതി കെഎസ്ആര്‍ടിസി വിജിലന്‍സിന് കൈമാറിയതായി അറിയിപ്പ് ലഭിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിയുമെന്നും അറിയിച്ചിരുന്നെങ്കിലും പിന്നീട് യാതൊരു നടപടിയുമുണ്ടായില്ല. പരാതിയില്‍ അധികൃതര്‍ നടപടി സ്വീകരിക്കാന്‍ വൈകുന്നതോടെ ഗതാഗത വകുപ്പ് മന്ത്രിക്കടക്കം പരാതി നല്കാനൊരുങ്ങുകയാണ് വിദ്യാര്‍ഥിനി.

Related posts