വിവാദ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുന്നത് രാഷ്ട്രീയം നോക്കിയല്ലെന്നു മന്ത്രി എ.കെ.ബാലന്‍

PKD-BALANവടക്കഞ്ചേരി: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് എടുത്ത വിവാദ തീരുമാനങ്ങളില്‍ നിയമവിരുദ്ധമായതു പുനഃപരിശോധിക്കുന്നത് രാഷ്ട്രീയവൈരം നോക്കിയല്ലെന്നും വഴിവിട്ട സര്‍ക്കാരുകള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള സന്ദേശം നല്കാനാണെന്നും ഇതിന്റെ പുനഃപരിശോധനയ്ക്കായി ചുമതലപ്പെടുത്തിയ മന്ത്രിസഭാ ഉപസമിതി കണ്‍വീനര്‍ കൂടിയായ പട്ടികജാതി-വര്‍ഗ ക്ഷേമ സാംസ്കാരിക-നിയമമന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.എ.കെ.ബാലന് വടക്കഞ്ചേരിയില്‍ നല്കിയ സ്വീകരണത്തിന് മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഉപ്പുതിന്നവന്‍ ആരായാലും വെള്ളം കുടിക്കും. രാഷ്ട്രീയവൈരം ഇതില്‍ ഉണ്ടാകില്ല. സര്‍ക്കാര്‍ തലത്തിലുള്ള ശിക്ഷയാണെങ്കില്‍ അതും കോടതിവഴിയുള്ള ശിക്ഷയാണെങ്കില്‍ അതുമുണ്ടാകും.യഥാര്‍ഥത്തില്‍ തെരഞ്ഞെടുപ്പിനുശേഷമാണ് എല്‍ഡിഎഫിന് ഏറെ അനുകൂലതരംഗമുണ്ടാകുന്നത്. ആദ്യ കാബിനറ്റ് തീരുമാനങ്ങള്‍ തന്നെ ഇതിനു തെളിവാണ്. പാവപ്പെട്ടവര്‍ക്കുള്ള പെന്‍ഷനുകള്‍ കുടിശികയും വര്‍ധിപ്പിച്ച തുകയും ഉള്‍പ്പെടെ വീട്ടിലെത്തിക്കാനുള്ള നടപടി ഏറെ ശ്ലാഘനീയമായി. നിയമന നിരോധനം സംബന്ധിച്ച ഉത്തരവുകളും സ്ത്രീകള്‍ക്ക് നിര്‍ഭയം കഴിയാനുള്ള നടപടികള്‍ക്കും വലിയ പിന്തുണയാണ് ഉണ്ടാകുന്നത്.

മഴക്കാലരോഗങ്ങള്‍ പ്രതിരോധിക്കാന്‍ ഒരു വാര്‍ഡിന് 25,000 രൂപവീതം നല്കി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.ഇതിന്റെ വിശദമായ ചര്‍ച്ചകള്‍ക്കായി നാളെ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേരും. പ്രസിഡന്റുമാരുടെ അഭിപ്രായം കൂടി സ്വരൂപിച്ചാകും ഇത്തരം പ്രവൃത്തികള്‍ നടപ്പിലാക്കുക. ഇതുവരെ കക്ഷി രാഷ്ട്രീയമായിരുന്നത് ഇനി വികസന രാഷ്ട്രീയമാകുമെന്നും മന്ത്രി ബാലന്‍ പറഞ്ഞു. എച്ച്.ഹനീഫ അധ്യക്ഷത വഹിച്ചു. കെ.നാരായണന്‍, സി.കെ.ചാമുണ്ണി, സി.ടി.കൃഷ്ണന്‍, രാധാകൃഷ്ണന്‍, ടി.കണ്ണന്‍, സി.തമ്പു, പോപ്പി തുടങ്ങിയവര്‍ പ്രസംഗിച്ചു. വടക്കഞ്ചേരി, പുതുക്കോട്, കണ്ണമ്പ്ര, കാവശേരി എന്നീ പഞ്ചായത്തുകളിലായി ഇരുപതു കേന്ദ്രങ്ങളിലായിരുന്നു ഇന്നലെ സ്വീകരണം. ഇന്നു തരൂര്‍, കുത്തന്നൂര്‍, കോട്ടായി, പെരിങ്ങോട്ടുകുറിശി എന്നീ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സ്വീകരണം നല്കും.

Related posts