വൈപ്പിനില്‍ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചു തുടങ്ങി ; സ്ഥാനാര്‍ഥിയായില്ലെങ്കിലും മതിലെഴുത്തുമായി യുഡിഎഫ്

EKM-UDFവൈപ്പിന്‍: വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പ് തന്നെ തെരഞ്ഞെടുപ്പ് ചൂട് ആരംഭിച്ചിരിക്കുകയാണ്. മണ്ഡലങ്ങളില്‍ പാര്‍ട്ടികളുടെയും മറ്റു സംഘടനകളുടേയും  കണ്‍വന്‍ഷനുകളും രഹസ്യ യോഗങ്ങളും പതിവായിട്ടുണ്ട്. യുഡിഎഫിന്റെ   മതിലെഴുത്തും ഫഌക്‌സ് ബോര്‍ഡും പ്രത്യക്ഷപ്പെട്ടു തുടങ്ങി. മുരുക്കുംപാടം ശ്മശാനത്തിനു മുന്നിലുള്ള മതിലില്‍ യുഡിഎഫ് കാര്‍ കൈപ്പത്തി മാത്രം വരച്ചിട്ടിരിക്കുകയാണ്.

സ്ഥാനാര്‍ഥിയുടെ പേര് എഴുതിയിട്ടില്ല. ചെറായി രക്ത്വേശ്വരി ബീച്ചില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക എന്നെഴുതി കൈപ്പത്തി ചിഹ്നവും എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരുടെ ചിത്രങ്ങളും ആലേഖനം ചെയ്ത ഫഌക്‌സ് ബോര്‍ഡാണ് സ്ഥാപിച്ചിട്ടുള്ളത്. മുന്‍ ജില്ലാപഞ്ചായത്തംഗവും കെപി സി സി നിര്‍വാഹക സമിതി അംഗവുമായ കെ.ആര്‍. സുഭാഷ് തന്നെ ആയിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥി എന്നതാണ് ഇപ്പോഴും സൂചനകള്‍.

ടി.എം. പ്രതാപന്‍ പുതുമുഖങ്ങള്‍ക്കായി ഇക്കുറി മത്സരത്തില്‍ നിന്നു പിന്‍മാറിയതോടെ സാമുദായികമായ മുന്‍തൂക്കം സുഭാഷിനു ലഭിച്ചിട്ടുണ്ട്. മാത്രമല്ല പെരുമ്പാവൂര്‍ സീറ്റ് ഐ ഗ്രൂപ്പിനായി ഉറപ്പിച്ചതും എ ഗ്രൂപ്പുകാരനായ സുഭാഷിനു വൈപ്പിന്‍ ലഭിക്കാന്‍ അനുകൂല സാഹചര്യമുണ്ടാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.  ഇതിലുപരി പ്രതാപന്‍ പിന്‍മാറിയതോടെ കൊടുങ്ങല്ലൂരിലെ സിറ്റിംഗ് സീറ്റില്‍ മുന്‍ എംപി കെ.പി. ധനപാലനെ പരിഗണിക്കുന്നുണ്ട്.

അതേ സമയം മണ്ഡലത്തിലെ ഒരു വിഭാഗം ഐ ഗ്രൂപ്പുകാര്‍ അല്‍പ്പം ഇടച്ചിലിലാണ്. പ്രാദേശിക പ്രവര്‍ത്തകരുടെ വികാരം മാനിച്ചു വേണം സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തേണ്ടതെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ എല്ലാ പ്രശ്‌നങ്ങളും ഒത്തു തീര്‍ന്ന് ഒരുമിച്ച് ഗോദായില്‍ ഇറങ്ങുന്ന പതിവുള്ളതിനാല്‍ ഐ ഗ്രൂപ്പിന്റെ എതിര്‍പ്പ് കണക്കിലെടുക്കുന്നില്ല.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിറ്റിംഗ് എംഎല്‍എ എസ് ശര്‍മ്മ തന്നെയാണെന്ന് ഉറപ്പായിട്ടുണ്ട്. ശര്‍മ്മയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്  പ്രാദേശിക തലത്തിലോ ജില്ലാതലത്തിലോ യാതൊരു എതിര്‍പ്പുകളും ഇല്ലാത്ത സാഹചര്യത്തില്‍ ഇനി പാര്‍ട്ടി സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ മാത്രം മതിയെന്ന അവസ്ഥയാണ്.

ഇക്കുറി ബിജെപിയുടെ സ്ഥാനാര്‍ഥി രംഗത്തില്ല. പകരം സീറ്റ് വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയായ ഭരത് ധര്‍മ്മ ജനസേനക്കാണ്.  കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന വൈപ്പിന്‍  എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് ടി.ജി. വിജയന്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. സെക്രട്ടറിയായ  പി.ഡി. ശ്യാംദാസിനെ പരിഗണിച്ചിരുന്നെങ്കിലും വിജയനു വേണ്ടി ഇദ്ദേഹം പിന്‍മാറിയാതായാണ് അറിവ്.

Related posts