ശബരിമല ചവിട്ടാനാകാതെ പിണറായി! മുഖ്യമന്ത്രിയും മന്ത്രിമാരും പമ്പയില്‍; ലക്ഷ്യം തീര്‍ഥാടകര്‍ക്കു മെച്ചപ്പെട്ട സൗകര്യം; യോഗം ക്രമീകരിച്ചത് സന്നിധാനത്ത്, മഴ വഴിമുടക്കി

Pinarayiശബരിമല: മണ്ഡല മകരവിളക്കു കാലത്ത് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്കു മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പമ്പയില്‍. മഴ കാരണം സന്നിധാനം യാത ഉപേക്ഷിച്ചെങ്കിലും പമ്പയില്‍ വിശദമായ അവലോകനയോഗമാണ് നടക്കുന്നത്. നവംബറില്‍ ആരംഭിക്കുന്ന തീര്‍ഥാടനകാല മുന്നൊരുക്കങ്ങളോടൊപ്പം ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രം പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്തുവരുന്നത്. ശബരിമലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വകുപ്പുകളുടെ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയുമാണ് യോഗത്തിലേക്കു വിളിച്ചിരിക്കുന്നത്. സന്നിധാനത്തേക്കു  നടന്നു കയറാനുള്ള തീരുമാനം മഴയേ തുടര്‍ന്നു റദ്ദാക്കുകയായിരുന്നു.

രാവിലെ പമ്പ 8.45ഓടെ പമ്പയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ദേവസ്വം ബോര്‍ഡംഗം അജയ് തറയിലിന്റെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ.കെ. ഷൈലജ, ഡോ.കെ.ടി. ജലീല്‍, എ.കെ. ശശീന്ദ്രന്‍, മാത്യു ടി.തോമസ് എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ആന്റോ ആന്റണി എംപി, രാജു ഏബ്രഹാം എംഎല്‍എ എന്നിവരും പത്തനംതിട്ടയില്‍ നിന്നു മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പമ്പ ദേവസ്വം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ചീഫ് സെക്രട്ടറി എസ്.എം. വിജയനാനന്ദും ഉന്നത ഉദ്യോഗസ്ഥരും പ്രാഥമിക ചര്‍ച്ചയില്‍ പങ്കെടുത്തു. പമ്പയില്‍ നടന്നുവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ആരാഞ്ഞു.

മാസ്റ്റര്‍പ്ലാനില്‍ ഉള്‍പ്പെടുത്തി നടക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ പുരോഗതിയാണ് പ്രധാനമായും അവലോകനം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഇത്തവണ 50 കോടി രൂപയാണ് മാസ്റ്റര്‍പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നീക്കിവച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പമ്പയിലും സന്നിധാനം പാതകളിലും സന്നിധാനത്തുമായി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി മുഖ്യമന്ത്രി തേടിയിട്ടുണ്ട്. നവംബറിനു മുമ്പ് പൂര്‍ത്തീകരിക്കേണ്ട പദ്ധതികളും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും വെവേറെ സമര്‍പ്പിക്കാനാണ് നിര്‍ദേശം.

മരക്കൂട്ടം വഴി സന്നിധാനത്തേക്കു നീങ്ങുന്ന മുഖ്യമന്ത്രി അടിയന്തരഘട്ടങ്ങളില്‍ മരക്കൂട്ടംവരെ ആംബുലന്‍സ് എത്തിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങളെക്കുറിച്ച് ആരാഞ്ഞു. വിശ്വാസാചാരങ്ങള്‍ക്കു വിഘ്‌നം ഉണ്ടാകാതെ ഇതു സംബന്ധിച്ച തീരുമാനമെടുക്കാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. തീര്‍ഥാടനകാലത്ത് ഹൃദയാഘാതം മൂലം സന്നിധാനത്ത് തീര്‍ഥാടകരുടെ മരണം ഏറുന്ന സാഹചര്യത്തില്‍ അടിയന്തര വൈദ്യസഹായത്തിനുള്ള സൗകര്യങ്ങള്‍ മെച്ചപ്പെട്ടതാക്കണമെന്ന നിര്‍ദേശം മന്ത്രിമാരായ കെ.കെ. ഷൈലജയും കടകംപള്ളി സുരേന്ദ്രനും ഉന്നയിച്ചിരുന്നു. സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും കഴിഞ്ഞവര്‍ഷം 14 പേര്‍ ഹൃദയാഘാതം മൂലം മരിച്ചു.

കൂടുതല്‍ ഡോക്ടര്‍മാരും സൗകര്യങ്ങളും സന്നിധാനത്തും തീര്‍ഥാടനപാതയിലും ഉണ്ടാകുമെന്ന് മന്ത്രിമാര്‍ ഉറപ്പു നല്‍കി. പമ്പാനദിയും ശുചിത്വം ഉറപ്പാക്കാനുള്ള ക്രമീകരണങ്ങളും കുറ്റമറ്റതാക്കും. ഇതിനായി പ്രത്യേക പദ്ധതി തന്നെ നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, മെംബര്‍ അജയ് തറയില്‍, ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ കെ.ജയകുമാര്‍ അടക്കമുള്ളവര്‍ ഉന്നതതലയോഗത്തില്‍ പങ്കെടുക്കും.

യോഗം ക്രമീകരിച്ചത് സന്നിധാനത്ത്, മഴ വഴിമുടക്കി

ശബരിമല: മുഖ്യമന്ത്രി പിണറായി വിജയന്‍ സന്നിധനത്തെത്തി തീര്‍ഥാടനകാലക്രമീകരണങ്ങള്‍ അവലോകനം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രാവിലെ മുതല്‍ കനത്തമഴ പെയ്യുന്നതിനാല്‍ മല കയറ്റം ബുദ്ധിമുട്ടാകുമെന്നു കണ്ടാണ് 9.30 ഓടെ പമ്പയില്‍ യോഗം ചേരാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനോടകം സന്നിധാനത്തേക്കു തിരിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ളവരും സന്നിധാനത്തായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ രാത്രിയില്‍ തന്നെ പമ്പയിലെത്തിയിരുന്നു. മറ്റു മന്ത്രിമാരും പമ്പയില്‍ മുഖ്യമന്ത്രിയെ കാത്തിരിക്കുകയായിരുന്നു. സന്നിധാനത്തേക്കു പോകേണ്ടതില്ലെന്ന തീരുമാനം വന്നതോടെ പമ്പയിലെ യോഗത്തിനുള്ള ക്രമീകരണം ചെയ്യുകയായിരുന്നു.

സിപിഎം മുഖ്യമന്ത്രിമാരില്‍ വി.എസ്. അച്യുതാനന്ദന്‍ നേരത്തെ സന്നിധാനത്തെത്തിയിരുന്നു. സന്നിധാനത്തെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിനെത്തിയ അച്യുതാനന്ദന്‍ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. യുഡിഎഫ് മുഖ്യമന്ത്രിമാരില്‍ എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും സന്നിധാനത്തെത്തി ഉദ്യോഗസ്ഥതല യോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

ശബരിമല റോപ്് വേയുടെ ശിലാസ്ഥാപനം അടക്കമുള്ള പരിപാടികള്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കേന്ദ്രാനുമതി ലഭിക്കാത്തിനാല്‍ പല പദ്ധതികളുടെയും നിര്‍മാണോദ്ഘാടനങ്ങള്‍ നടത്താനായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമലയിലെത്താന്‍ താത്പര്യം കാട്ടിയിട്ടുള്ള പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

Related posts