ഷംനയുടെ മരണം: മെഡിക്കല്‍ ബോര്‍ഡിന്റെ ആദ്യയോഗം 27ന്

EKM-SHAMNATHASLIMകളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്  വിദ്യാര്‍ഥിനി ഷംന തസ്ലീം ചികിത്സയ്ക്കിടെ  മരണമടഞ്ഞ കേസില്‍ പോസ്റ്റ് മാര്‍ട്ടം  ലാബ് റിപ്പോര്‍ട്ടുകള്‍ വിലയിരുത്താനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ബോര്‍ഡിന്റെ യോഗം 27ന് ചേരും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ. കുട്ടപ്പന്‍ കണ്‍വീനറായുള്ള മൂന്നംഗ സമിതിയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ശ്രീദേവി, ഗവ. പ്ലീഡര്‍ എന്നിവരാണ് അംഗങ്ങള്‍.

റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനിയ്ക്ക് ചികിത്സ നല്‍കിയതില്‍  വീഴ്ചയുണ്ടായിട്ടുണ്ടോ എന്നുള്ള വിദഗ്ധ അഭിപ്രായം തൃക്കാക്കര അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് കൈമാറും. ഷംന മരിച്ച ജൂലൈ 18ന്  തന്നെ സംഭവം വിവാദമായതിനാല്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ പിതാവ് അബൂട്ടി കളമശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിന്  19ന് രാവിലെ പരാതി നല്‍കിയിരുന്നു.

കടുത്ത പനിയ്ക്ക്  ചികിത്സ തേടിയ മകള്‍ കുത്തിവയ്പ്പിനെ തുടര്‍ന്നു മിനിറ്റുകള്‍ക്കുള്ളില്‍ ഹൃദയാഘാതം മൂലം മരിച്ചതു  ഡോക്ടര്‍മാരുടെ അനാസ്ഥയാണെന്ന പരാതിയാണു പിതാവ് നല്‍കിയത്. പരാതി ശരിവയ്ക്കുന്ന രീതിയില്‍ വകുപ്പ് തല റിപ്പോര്‍ട്ടുകളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും വന്നിട്ടും പോലീസ് അന്വേഷണം  മെല്ലെപ്പോക്കിലായിരുന്നു.  ഷംന മരണമടഞ്ഞ് രണ്ടു മാസം ആകുമ്പോഴാണു നീതി ലഭിക്കുന്നില്ലെന്ന  ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ പോലീസ് തയാറായത്.

Related posts