സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി അട്ടിമറിക്കാന്‍ ശ്രമം

alp-insuranceഇരവിപേരൂര്‍ : കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി (രാഷ്ട്രീയ സ്വാസ്ത്യ ബിമാ യോജന) അട്ടിമറിക്കാന്‍ കരാറെടുത്ത ഏജന്‍സിയുടെ നീക്കം. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്ന ധാരണയിലാണ് ഇന്‍ ഷ്വറന്‍സ് പദ്ധതി അട്ടിമറിക്കുന്നതെന്ന് പരാതിയുണ്ട്. കഴി ഞ്ഞവര്‍ഷം സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി റിലയന്‍സ് ഇന്‍ഷ്വറന്‍സ് കമ്പനിയാണ് നടത്തിയതെങ്കില്‍ ഇത്തവണ അത് ഐസിഐസിഐ ഇന്‍ഷ്വറന്‍സ് കമ്പനിയാണ് നടപ്പാക്കുന്നത്.

പരമാവധി ഗുണഭോക്താക്കളെ കുറയ്ക്കുകയെന്നതാണ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഫോട്ടോ എടുക്കുന്നതിന്റെ അറിയിപ്പ് യഥാസമയം നല്‍കുന്നില്ലെന്നും ഫോട്ടോ എടുക്കുന്നതും രജിസ്‌ട്രേഷന്‍ പുതുക്കുന്നതും മറ്റൊരു ഏജന്‍സിക്ക് പുറം കരാര്‍ നല്‍കിയാണ് നടപ്പാക്കുന്നതെന്നുമാണ് പരാതി. കഴിഞ്ഞ മൂന്നുവര്‍ഷവും കുടുംബശ്രീ നേതൃത്വത്തിലാണ് അറിയിപ്പ് കൊടുക്കു കയും  രജിസ്‌ട്രേഷന്‍ നടത്തുകയും ചെയ്തിരുന്നത്. ഇവര്‍ക്ക് ഈ മൂന്നുവര്‍ഷത്തെയും ഫീസ് ബന്ധപ്പെട്ട ഇന്‍ഷ്വറന്‍സ് കമ്പനി നല്‍കിയിട്ടില്ല. അതിനാല്‍ ഇത്തവണ ആശ പ്രവര്‍ ത്തകരുടെ സഹായത്തോടെയാണ് ഇന്‍ഷ്വറന്‍സ്  രജിസ്‌ട്രേഷന്‍ നടത്തുന്നത്.

എന്നാല്‍, ഇത് സംബന്ധിച്ച് ഒരു പഞ്ചായത്തിലും രേഖാമൂലം അറിയിപ്പ് നല്‍കുകയോ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. ഇതിന്റെ ഫലമായി നാരങ്ങാനം, കോയിപ്രം, മല്ലപ്പുഴശേരി തുടങ്ങി വിവിധ പഞ്ചായത്തുകളില്‍ ഫോട്ടോയെടുപ്പ് വലിയ തര്‍ക്കത്തില്‍ കലാശിച്ചു. ചിലയിടങ്ങളില്‍ പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. ഗ്രാമീണമേഖലകളില്‍ അനൗണ്‍സ്‌മെന്റ് നടത്താതെ പ്രധാന റോഡില്‍ മാത്രം അനൗണ്‍സ്‌മെന്റ് നടത്തി ഫോട്ടോയെടുക്കുന്ന വിവരം ജനങ്ങളില്‍ നിന്ന് മറച്ചു വയ്ക്കാനാണ് ഏജന്‍സിയുടെ ശ്രമം.

ഇരവിപേരൂര്‍ ഇന്നലെ  ഇത്തരത്തില്‍ നടത്തിയ അനൗണ്‍ സ്‌മെ ന്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. രാജീവിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ഇതുസംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുമ്പോള്‍ തന്നെ ഇന്‍ഷ്വറന്‍സ് എടുക്കാനെത്തിയ പലരെയും സമയം കഴിഞ്ഞെന്ന് കാട്ടി പറഞ്ഞു വിടാന്‍ ശ്രമം നടത്തി. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ ഗേറ്റ് പൂട്ടി പ്രതിഷേധിച്ചപ്പോഴാണ് എല്ലാവരുടെയും ഫോട്ടോ എടുക്കാന്‍ തയ്യാറായത്. ഒരുകുടുംബത്തില്‍ നിന്നെത്തിയ മൂന്ന് പേരില്‍ ഒരാളുടെ ഫോട്ടോ മാത്രം എടുത്തും ഇന്‍ഷ്വറന്‍സ് ഏജന്‍സി പണി അവസാനിപ്പിച്ചെന്നും പറയുന്നു.

ഇന്‍ഷ്വറന്‍സിന്റെ ഫോട്ടോ എടുക്കുന്ന പലയിടത്തും ഇപ്പോള്‍ സംഘര്‍ഷത്തിന്റെ നിലയിലേക്ക് മാറുന്നത് അധികൃതരുടെ അനാസ്ഥയാണെന്നാണ് ജനപ്രതിനിധികളുടെ പരാതി. ഒരു രജിസ്‌ട്രേഷന് തന്നെ പത്ത് മിനിട്ട് സമയം ആവശ്യമാണ് എന്നിട്ടും അധികൃതര്‍ ഫോട്ടോ എടുക്കാനായി ഒരു കംപ്യൂട്ടര്‍ മാത്രമാണ് കൊണ്ടുവരുന്നത്. ഇതേ തുടര്‍ന്നാണ് ക്യൂ അനന്തമായി നീളുന്നത്. വിവരം അറിയാതെ ഫോട്ടോ എടുക്കാനെത്തുന്ന പലരും   മൂന്നു മുതല്‍ അഞ്ച് മണിക്കൂര്‍ വരെ ക്യൂ നില്‍ ക്കേണ്ട സ്ഥിതിയാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഗുണഫലങ്ങള്‍ സാധാരണക്കാരിലെത്തിക്കാതിരിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ബ്ലോക്ക് പഞ്ചായത്തംംഗം വി. ആര്‍. അജയകുമാര്‍ കുറ്റപ്പെടുത്തി.

Related posts