മൂവാറ്റുപുഴ: നടക്കാന്‍ പണികഴിപ്പിച്ച നടപ്പാത സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. പുഴയോര ടൂറിസത്തിന്റെ ഭാഗമായി നിര്‍മിച്ച പുഴയോര നടപ്പാതയാണ് സാമൂഹ്യവിരുദ്ധര്‍ കൈയ്യടക്കിവച്ചിരിക്കുന്നത്. കാല്‍നൂറ്റാണ്ട് മുന്‍പ് വിഭാവനം ചെയ്ത പുഴയോരം ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് പുഴക്കരക്കാവ് ദേവീക്ഷേത്രം മുതല്‍ ലതാപാലം വരെ പുഴയോര നടപ്പാത യാഥാര്‍ഥ്യമാക്കിയത്. മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്റെ ശ്രമഫലമായിട്ടാണ് പുഴയോര നടപ്പാത പണികഴിപ്പിച്ചത്.
ഏറെ മനോഹരമായിരുന്ന നടപ്പാതയുടെ അവസ്ഥ ഇപ്പോള്‍ പരിതാപകരമാണ്. അലങ്കാര വിളക്കുകളും കൈവരികളും തകര്‍ത്തിരിക്കുകയാണ്. വിളക്ക് തെളിയാത്തതിനാല്‍ രാത്രിയില്‍ മദ്യപന്മാരുടെയും അനാശാസ്യപ്രവര്‍ത്തകരുടെയും സംഗമകേന്ദ്രമായി മാറിയിരിക്കുകയാണ്. പകല്‍ സമയങ്ങളിലും കഞ്ചാവ് അടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ ഒത്തുകൂടുന്നവരുടെ താവളമായി മാറി കഴിഞ്ഞു. പുഴക്കരക്കാവ് ക്ഷേത്രക്കടവിലടക്കം ഇക്കൂട്ടര്‍ അഴിഞ്ഞാടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
രാവിലെയും വൈകുന്നേരവും നിരവധി സ്ത്രീകളടക്കമുള്ളവര്‍ നടക്കാനായി എത്തിയിരുന്ന ഇവിടെ ഇപ്പോള്‍ സാമൂഹ്യവിരുദ്ധര്‍ മാത്രമായി മാറിയിരിക്കുകയാണ്. മൂന്നുകോടി അറുപത്തിയഞ്ച് ലക്ഷം രൂപ മുടക്കി നിര്‍മിച്ച പുഴയോര നടപ്പാത ഇപ്പോള്‍ സാമൂഹ്യവിരുദ്ധര്‍ക്ക് മാത്രമാണ് ഉപയോഗപ്പെടുന്നത്. വൈദ്യുതി ചാര്‍ജും അറ്റകുറ്റപ്പണികളും നടത്തേണ്ടത് നഗരസഭയാണ്.
എന്നാല്‍ നഗരസഭ അധികൃതരാകട്ടെ തിരിഞ്ഞു നോക്കുന്നതുപോലുമില്ല. പണം അടയ്ക്കാത്തതിനാല്‍ മൂന്നുമാസം മുന്‍പ് കെഎസ്ഇബി വൈദ്യുതിയും വിച്ഛേദിച്ചിരിക്കുകയാണ്. കിഴക്കന്‍ മേഖലയുടെ വിനോദ സഞ്ചാര വികസനത്തിനായി തയാറാക്കിയ പുഴയോര ടൂറിസം പദ്ധതിയില്‍ ത്രിവേണി സംഗമതീരത്ത് തൂക്കുപാലം, കഫേടേരിയ, ജലവിനോദങ്ങള്‍ എന്നിവ അടുത്ത ഘട്ടമായി കൊണ്ടുവരാനായിരുന്നു പദ്ധതി.