സാഹസിക വിനോദ സഞ്ചാര ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി തുറന്ന കോടിമത വാട്ടര്‍പാര്‍ക്ക് അനാഥമാകുന്നു

KTM-WATERPARKകോട്ടയം: നീണ്ട ഇടവേളയ്ക്കു ശേഷം സാഹസിക വിനോദ സഞ്ചാര ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തുറന്ന കോടിമത വാട്ടര്‍പാര്‍ക്ക് ആരുംതിരിഞ്ഞു നോക്കാതെ അനാഥമാകുന്നു.  ലക്ഷങ്ങള്‍ ചെലവഴിച്ചാണ് സാഹസിക ഉപകരണങ്ങളും സൗകര്യങ്ങളും ജനങ്ങള്‍ക്കായി അധികൃതര്‍ ഒരുക്കിയത്. എന്നാല്‍ ഇതുവരെ ഇവിടേക്ക് ഒരാള്‍ പോലും എത്താത്ത അവസ്ഥയാണ്. നഗരവാസികള്‍ക്ക് സായാഹ്‌നങ്ങള്‍ ചെലവഴിക്കാനും കുട്ടികള്‍ക്കു വിനോദവുമൊരുക്കാനും ലക്ഷ്യമിട്ട് തുറന്ന പാര്‍ക്കിനാണ് ഈ ഗതികേടു വന്നിരിക്കുന്നത്.

വെള്ളത്തിലുള്ള വിവിധ വിനോദോപാധികള്‍ക്കായി 12 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്. ഇതെല്ലാം ഇപ്പോള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്.   ലക്ഷങ്ങള്‍ മുടക്കി വൃത്തിയാക്കിയ കൊടൂരാറിന്റെ ഈ ഭാഗത്ത് വീണ്ടും പോള അടിഞ്ഞു തുടങ്ങി. ഒരേസമയം നാലുപേര്‍ക്ക് ഉപയോഗിക്കാവുന്ന “കനേഡിയന്‍ കനോയ്’, എട്ടുപേര്‍ക്ക് ഉപയോഗിക്കാവുന്ന “ബനാനാ റൈഡ്’ വാട്ടര്‍ സൈക്കിള്‍, പെഡല്‍ ബോട്ടുകള്‍, വള്ളം എന്നിവയാണു പാര്‍ക്കിലുള്ളത്. ഇതിനുപുറമേ, വാട്ടര്‍ സോര്‍ബിംഗ്, പെഡല്‍ ബോട്ട് തുടങ്ങിയവയുമുണ്ട്.

കോടിമതയിലെ ബോട്ടുജെട്ടിയില്‍നിന്നു ബോട്ടില്‍ വേമ്പനാട്ടു കായലില്‍ എത്തി സൂര്യാസ്തമയം കണ്ടു തിരികെയെത്തുന്ന രീതിലുള്ള പദ്ധതിയും വാട്ടര്‍ പാര്‍ക്കിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തയാറാക്കിയിരുന്നു. എന്നാല്‍ ഇവ ഉപയോഗിക്കാന്‍ എത്തിയവരാകട്ടെ വിരലില്ലെണ്ണാവുന്നവര്‍ മാത്രമാണ്. നഗരവാസികള്‍ ആരും തന്നെ ഇങ്ങോട്ട് തിരിഞ്ഞുനോക്കാറേയില്ല. ഇതു വഴി കടന്നു പോകുമ്പോള്‍ യാദൃച്ഛികമായി എത്തുന്നതാണ് പലരും. ആളുകള്‍ എത്താതായതോടെ പല ഉപകരണങ്ങളും നശിക്കാനും സാധ്യതയുണ്ട്. അതേസമയം പാര്‍ക്ക് തുറന്നതുസംബന്ധിച്ചു വേണ്ടത്ര പ്രചാരണം നല്‍കാതിരുന്നതാണു തിരിച്ചടിയായതെന്നും പറയപ്പെടുന്നു.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ വാട്ടര്‍ പാര്‍ക്കിനു വേണ്ടത്ര പ്രചാരം നല്‍കുന്നില്ലത്രെ. മാത്രവുമല്ല റൈഡുകള്‍ക്കുള്ള നിരക്കും സഞ്ചാരികളെ അകറ്റാന്‍ കാരണമാക്കുന്നുണ്ട്. 100 മുതല്‍ 300 രൂപവരെയാണു പല റൈഡുകളുടെയും നിരക്ക്. ഇത് കൂടുതലാണെന്നാണു പരാതി. സുരക്ഷ ആശങ്കകളും പലരെയും അകറ്റുന്നുണ്ട്. വാട്ടര്‍ പാര്‍ക്കില്‍ രണ്ടാംഘട്ടമായി ആലോചിച്ചിരുന്ന പദ്ധതികളും മുടങ്ങിയിരിക്കുകയാണ്. വാട്ടര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ പദ്ധതിയുടെ നടത്തിപ്പ് ചുമതല നല്‍കിയിരുന്ന സ്വകാര്യ എജന്‍സി  ഉപകരണങ്ങളെല്ലാം ഇവിടെനിന്നു കൊണ്ടുപോകുകയും ചെയ്തു. പദ്ധതിക്കായി ഒരുക്കിയ നടപ്പാതയും തകര്‍ച്ചയുടെ വക്കിലാണ്. വിളക്കുകാലുകളും നശിച്ചു.

Related posts