സുരേഷ് കുറുപ്പിനു മന്ത്രി പദവി; പ്രതീക്ഷയോടെ ഏറ്റുമാനൂരുകാര്‍

KTM-SURESH-KURUPPUഏറ്റുമാനൂര്‍: ഗംഭീരവിജയം നല്‍കിയ ഏറ്റുമാനൂരിന് എല്‍ഡിഎഫ് ഒരു മന്ത്രിയെ സമ്മാനിക്കുമോ എന്ന ആകാംക്ഷയിലാണ് ഏറ്റുമാനൂരിലെ ജനങ്ങള്‍.  ജില്ലയില്‍ എല്‍ഡിഎഫിന്റെ രണ്ട് എംഎല്‍എമാരില്‍ ഒരാളും സിപിഎമ്മിന്റെ ഏക എംഎല്‍എയുമാണ് സുരേഷ്കുറുപ്പ്. വൈക്കം എംഎല്‍എ സി.കെ.ആശ പുതുമുഖമാണ്. നാലുതവണ എംപിയും രണ്ടുതവണ എംഎല്‍എയുമായ സുരേഷ്കുറുപ്പ് സിപിഎമ്മിലെ സീനിയര്‍ ജനപ്രതിനിധികളില്‍ ഒരാളാണ്.യുഡിഎഫിന്റെ കുത്തക മണ്ഡലം 2011-ല്‍ പിടിച്ചെടുത്ത സുരേഷ്കുറുപ്പ് അഞ്ചുവര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിലൂടെ ഇത്തവണയും സീറ്റ് നിലനിര്‍ത്തി. അതും എല്‍ഡിഎഫിന് നിയോജകമണ്ഡലത്തില്‍ ലഭിച്ച റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെ. സാഹചര്യങ്ങളെല്ലാം അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കാന്‍ അനുകൂലമാണ്.

യുഡിഎഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയടക്കം മൂന്നു മന്ത്രിമാരും ചീഫ് വിപ്പും ജില്ലയില്‍നിന്നുണ്ടായിരുന്നു. ഇത്തവണ ജില്ലയ്ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്ത സാഹചര്യം എല്‍ഡിഎഫ് ഒഴിവാക്കുമെന്ന പ്രതീക്ഷയിലാണ് നിയോജകമണ്ഡലത്തിലെ ജനങ്ങള്‍.നിയോജകമണ്ഡലത്തിന്റെ സാഹചര്യത്തില്‍ ജനാധിപത്യ ചേരിയില്‍നിന്നുള്ള വോട്ടുകള്‍ അധികമായി ലഭിച്ചതാണ് ഇത്തവണ സുരേഷ്കുറുപ്പിന് അഭിമാനകരമായ വിജയം നല്‍കിയത്. ഈ വോട്ടുകള്‍ തുടര്‍ന്നും പിടിച്ചുനിര്‍ത്തണമെങ്കില്‍ അവരെ തൃപ്തിപ്പെടുത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നടക്കണം.

തെരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടത് നിയോജകമണ്ഡലത്തിന്റെ വികസനമാണ്. ചുറ്റുമുള്ള മറ്റു മണ്ഡലങ്ങള്‍ വികസനരംഗത്ത് ഏറെ മുന്നേറിയപ്പോള്‍ ഏറ്റുമാനൂര്‍ പിന്നോക്കംപോയെന്ന ആക്ഷേപമുയര്‍ത്തിയത് എല്‍ഡിഎഫാണ്. ഈ സാഹചര്യത്തില്‍ സുരേഷ്കുറുപ്പിന് മന്ത്രിസ്ഥാനം ലഭിച്ചാല്‍ മണ്ഡലത്തില്‍ വികസനക്കുതിപ്പുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്. ഏതായാലും സുരേഷ്കുറുപ്പിന് മന്ത്രിസ്ഥാനം ലഭിക്കണമെന്ന് ഏറ്റുമാനൂരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തെ സ്പീക്കര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നുവെന്നും മണ്ഡലത്തില്‍ പ്രചരിക്കുന്നുണ്ട്. ഇവയില്‍ ഏതു യാഥാര്‍ഥ്യമാകുമെന്ന കാത്തിരിപ്പിലാണു ജനങ്ങള്‍.

Related posts