സ്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയില്‍; ഉച്ചഭക്ഷണത്തിന് ഒരു കുട്ടിക്ക് അനുവദിച്ചിരിക്കുന്നത് അഞ്ചുരൂപമാത്രം

EKM-KANJIതിരുവല്ല:  സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വര്‍ധിപ്പിച്ചു നല്‍കിയില്ല, വിതരണം താറുമാറാകുന്നു. 2011 – 12 കാലയളവില്‍ നിശ്ചയിച്ച തുകമാത്രമാണ് ഇപ്പോഴും സര്‍ക്കാര്‍ നല്‍കിവരുന്നത്. ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നടത്തുന്നതിന് വിവിധ തലങ്ങളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ സമിതികള്‍ വേണ്ടത്ര ശ്രദ്ധപതിപ്പിക്കാത്തതും ഉച്ചഭക്ഷണ വിതരണം താളംതെറ്റാന്‍ കാരണമാകുന്നു. സംസ്ഥാനത്താകമാനം കുട്ടികളുടെ ഉച്ചഭക്ഷണവിതരണം താറുമാറാകുന്നുണ്ടെങ്കിലും പലജില്ലകളിലും നിരീക്ഷണ സമിതികള്‍ അവസരോചിതമായി ഇടപെടുന്നതിനാല്‍ കുട്ടികളുടെ അന്നം മുടങ്ങാറില്ല. സ്വകാര്യ വ്യക്തികളെ അടക്കം കണ്ടെത്തി കാര്യങ്ങള്‍ മുന്നോട്ടുപോകാനുള്ള പദ്ധതികള്‍ സമിതിയാണ് ആസൂത്രണം ചെയ്യുന്നത്.

എന്നാല്‍ ജില്ലയിലെ നിരീക്ഷണ സമിതികള്‍ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. കുട്ടികളുടെ കുറവ് കാരണം ഒരു കുട്ടിക്ക് അഞ്ച് രൂപ മാത്രമാണ് ഉച്ചഭക്ഷണ വിതരണത്തിനായി ജില്ലയില്‍ ലഭിക്കുന്നത്. നിത്യോപയോഗ സാധനങ്ങളിലുണ്ടായ വിലക്കയറ്റവും ഭക്ഷണ വിതരണത്തിന് തിരിച്ചടിയായി. ഇതുമൂലം എല്‍പി, യുപി സ്കൂളുകളിലെ ഭക്ഷണ വിതരണമാണ് താളംതെറ്റുന്നത്. പലപ്പോഴും ഫണ്ട് ലഭിക്കുന്നതിന് കാലതാമസവും ഉണ്ടാകാറുണ്ട്. ഇതിനാല്‍ അധ്യാപകര്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയാണ് പ്രതിമാസം ഉണ്ടാകുന്നത്. പാചകത്തൊഴിലാളികള്‍ക്കുള്ള ശമ്പളം ബാങ്ക് അക്കൗണ്ടിലൂടെ ആക്കിയതോടെ ഇതും താളംതെറ്റി. പാചകത്തൊഴിലാളികള്‍ക്കുമേല്‍ പ്രഥമാധ്യാപകര്‍ക്കുപോലും നിയന്ത്രണമില്ലാത്ത സ്ഥിതിയുമുണ്ട്.

ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് തൊഴിലാളി എത്താത്ത ദിവസം അവര്‍ ചുമതലപ്പെടുത്തുന്നവരാണ ്‌സ്കൂളിലെത്തുന്നത്. ഇവരെക്കുറിച്ച് സ്കൂള്‍ അധികൃതര്‍ക്കു ധാരണയുണ്ടാകാറില്ല.സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്ന അരിയും പയറുമുപയോഗിച്ച് ഉച്ചക്കഞ്ഞി യാണ് പണ്ട് നല്‍കിയിരുന്നത്. എന്നാല്‍ 2011-12 കാലയളവ് മുതലാണ് ചോറും കറികളും നല്‍കുന്ന രീതിയിലേക്ക് ഉച്ചഭക്ഷണം ക്രമപ്പെടുത്തിയത്. ചോറിനാവശ്യമായ അരി മാത്രമാണ് നിലവില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ നിന്നു ലഭിക്കുന്നത്. ചോറിന്റെ കൂടെ സാമ്പാര്‍, മോര്, മറ്റ് രണ്ട് കറികളും മാറിമാറി നല്‍കും. ഒരു കുട്ടിക്ക് അഞ്ചു രൂപ ക്രമത്തിലാണ് ഉച്ചഭക്ഷണത്തിന് തുക അനുവദിച്ചിട്ടുള്ളത്.

150 വിദ്യാര്‍ഥികളില്‍ കൂടുതലുള്ള സ്കൂളുകളില്‍ ആറു രൂപ അനുവദിച്ചിട്ടുണ്ട്.  ആഴ്ചയില്‍ ഒരു ദിവസം കുട്ടികള്‍ക്ക് മുട്ടയും രണ്ടു ദിവസം പാലും നല്‍കണ മെന്നാണു നിയമം. കൂടാതെ ദിവസവും പയര്‍, പച്ചക്കറികള്‍, പാചകത്തി നുള്ള വിറക് എന്നിവയ്ക്കും പണം ആവശ്യമാണ്. അമ്പത് വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളില്‍ പാലിനും മുട്ടയ്ക്കും മാത്രം 700 രൂപയോളം ആഴ്ചയില്‍ വേണ്ടിവരും. വിറകിനു മാത്രം 250 രൂപയെങ്കിലും ചെലവാകും. കുറഞ്ഞത് ഒരു കുട്ടിക്ക് പത്തുരൂപയെങ്കിലും അനുവദിച്ചാല്‍ മാത്രമേ ഉച്ചഭക്ഷണം കാര്യക്ഷമമായി വിതരണം ചെയ്യാന്‍ കഴിയുകയുള്ളൂ.

Related posts