സ്കൂളുകള്‍ സ്മാര്‍ട്ടാകട്ടെയന്ന് മാത്യു ടി.തോമസ്

alp-mathew-tthomasതിരുവല്ല: നിര്‍മാണത്തിലുള്ള തിരുവല്ല ബൈപാസ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് നിയുക്ത എംഎല്‍എ അഡ്വ.മാത്യു ടി.തോമസ്. തുടര്‍ച്ചയായ മൂന്നാം തവണ തിരുവല്ലയുടെ ജനപ്രതിനിധിയാകുമ്പോള്‍ തുടങ്ങിവച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുകയെന്നതിനാണ് പ്രാമുഖ്യമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാലയങ്ങള്‍ കുറെക്കൂടി സ്മാര്‍ട്ടാകണമെന്ന അഭിപ്രായക്കാരനാണ് മാത്യു ടി.തോമസ്. ഓരോ സ്മാര്‍ട്ട് റൂമുകള്‍ ഗവണ്‍മെന്റ്, എയ്ഡഡ് വിദ്യാലയങ്ങളില്‍ ഇക്കൊല്ലം അനുവദിക്കും. കൂടാതെ അടുത്ത അധ്യയനവര്‍ഷം സ്കൂളുകള്‍ക്ക് ഓരോ സ്മാര്‍ട്ട് റൂമുകള്‍ കൂടി നല്‍കും. രാജ്യാന്തര നിലവാരത്തിലേക്ക് നമ്മുടെ പൊതുവിദ്യാലയങ്ങളും ഉയരണമെന്നതാണ് എംഎല്‍എയുടെ കാഴ്ചപ്പാട്.

കുടിവെള്ള പ്രശ്‌നത്തിനു ശാശ്വതപരിഹാരം കാണുകയെന്ന ലക്ഷ്യവും മുന്നിലുണ്ട്. ഇതിനായി പാതിവഴിയിലെത്തി നില്‍ക്കുന്ന കുടിവെള്ളപദ്ധതികളുടെ പൂര്‍ത്തീകരണം പ്രധാന അജണ്ടയാണ്. കൂടാതെ പുറമറ്റം, കോയിപ്രം പഞ്ചായത്തുകള്‍ക്കു കൂടി പ്രയോജനപ്പെടുന്ന ഒരു പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്. നിര്‍മാണത്തിലുള്ള പാലങ്ങളുടെ അനുബന്ധ റോഡുകള്‍ക്കു സ്ഥലം ഏറ്റെടുത്ത് നിര്‍മാണം നടത്തും. നിയമവ്യവസ്ഥകള്‍ക്കു വിധേയമായി റോഡുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ ശ്രമിക്കും. ഭരണാനുമതി ലഭിച്ച പാലങ്ങളുടെ പണികളും എത്രയും വേഗം ആരംഭിക്കും. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് പൂര്‍ണ പ്രവര്‍ത്തനസജ്ജമാക്കും.

കീഴ്് വായ്പൂര് ആയുര്‍വേദ ആശുപത്രി, നിരണം പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ വികസനത്തിന് ആസ്തിഫണ്ട് കൂടുതലായി വിനിയോഗിക്കും. ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കും. കുടിവെള്ളത്തോടൊപ്പം ബസ് സ്റ്റേഷനുകളിലെയും പ്രധാന ടൗണുകളിലെയും പ്രഥമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. സ്ഥലം ലഭ്യമായാല്‍ ഐടി പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികളും മാത്യു ടി.തോമസിന്റെ ഭാവനയിലുണ്ട്. മാറിക്കൊണ്ടിരിക്കുന്ന തിരുവല്ലയെ അടുത്ത അഞ്ചുവര്‍ഷത്തേക്ക് ലക്ഷ്യമിട്ടുള്ള കര്‍മപദ്ധതികളുമായിട്ടായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് മാത്യു ടി.തോമസ് വ്യക്തമാക്കുന്നു.

Related posts