മട്ടന്നൂര്‍: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവുകളെക്കുറിച്ച് ആരോഗ്യവകുപ്പ് പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മട്ടന്നൂര്‍ ഗവ. യുപി സ്കൂളില്‍ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ ആശുപത്രികളില്‍ പല രീതിയിലാണു ചികിത്സാ ചെലവുകള്‍ ഈടാക്കുന്നത്. ഡോക്ടറുടെ ഫീസിനൊപ്പം ശസ്ത്രക്രിയയുടെയും മുറിയുടെയും വാടക ഉള്‍പ്പെടെ വാങ്ങുന്ന സ്ഥിതികള്‍ ആശുപത്രികളുലുണ്ടെന്നും മന്ത്രി പറഞ്ഞു.
എംബിബിഎസ് പാസായ ഡോക്ടര്‍മാര്‍ കേരളത്തിലുണ്ടെങ്കിലും ഗവ. ആശുപത്രികളില്‍ ജോലി ചെയാന്‍ പലരും തയാറാകുന്നില്ല. പിഎസ്‌സി അടുത്തക്കാലത്ത് 400 പേര്‍ക്ക് നിയമനം നല്‍കിയെങ്കിലും 100 പേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. ഇതെല്ലൊം പരിഗണിച്ച് പിജി വിദ്യാര്‍ഥികള്‍ മൂന്നുവര്‍ഷം കേരളത്തില്‍ സേവനമനുഷ്ടിക്കണമെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയതായും മന്ത്രി പറഞ്ഞു.
ആശുപത്രികളില്‍ ആറുമാസം കൊണ്ട് നിലവിലുളള തസ്തികയില്‍ ഡോക്ടര്‍മാര്‍ ഉണ്ടാകുമെന്നും ശൈലജ പറഞ്ഞു. മട്ടന്നൂര്‍ ഗവ: ആശുപത്രിയെ നേരത്തെ താലൂക്ക് ആശുപത്രിയാക്കി ഉത്തരവ് ഉയര്‍ത്തിയിരുന്നു. ഇതു പരിശോധിച്ചു ഡോക്ടര്‍മാരെയും ജീവനക്കാരെയും കൂടുതല്‍ നിയമിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മട്ടന്നൂര്‍ നഗരസഭ, ജില്ലാ ആരോഗ്യ കേന്ദ്രം, കോഴിക്കോട് മെഡിക്കല്‍ കോളജ്, ഐ ആര്‍ പി സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണു സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചത്.
നഗരസഭ ചെയര്‍മാന്‍ കെ.ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി.കെ.ബേബി, ഡോ.കെ.സുഷമ, വി.എന്‍.സത്യേന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ മെഡിസിന്‍, ക്യാന്‍സര്‍, യൂറോളജി, മനോരോഗങ്ങള്‍, മെഡിക്കല്‍ സര്‍ജറി, ചെസ്റ്റ ് രോഗം, കമ്മ്യൂണിറ്റി മെഡിസിന്‍ എന്നിങ്ങനെ എല്ലാ മേഖലകളേയും അടിസ്ഥാനമാക്കിയുളള 32 ഓളം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരാണ് ക്യാംപില്‍ പങ്കെടുത്തത്. ഡോക്ടര്‍മാരെ കൂടാതെ പാരാമെഡിക്കല്‍ സ്റ്റാഫ്, ലാബ് സൗകര്യങ്ങള്‍ എന്നിവയും തല്‍സമയം രോഗികള്‍ക്ക് സൗജന്യമായി മരുന്ന് ലഭ്യമാക്കാനുളള പ്രത്യേക ഫാര്‍മസിയും ക്യാംപില്‍ ഒരുക്കിയിരുന്നു.