ഹരിപ്പാട്-അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കല്‍ മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും

alp-railpathaആലപ്പുഴ: ഹരിപ്പാട്-അമ്പലപ്പുഴ റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ മാര്‍ച്ച് 31ന് കമ്മീഷന്‍ ചെയ്യുമെന്ന് പാര്‍ലമെന്റ് റെയില്‍വേ കണ്‍വന്‍ഷന്‍ കമ്മിറ്റി. കമ്മിറ്റി ചെയര്‍മാന്‍ ഭര്‍തൃഹരി മേതാബ് ഉള്‍പ്പടെയുളള സംഘം അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.   സ്വകാര്യവ്യക്തിയുടെ ഒരേക്കര്‍ സ്ഥലവുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നതിനാല്‍ പാത ഇരട്ടിപ്പിക്കല്‍ നീണ്ടു പോകുകയാണെന്നും മാര്‍ക്കറ്റ്‌വില നല്‍കി റെയില്‍വേ ഡയറക്ട് പര്‍ച്ചെയ്‌സ് നടത്തണമെന്നും സംഘത്തിലുണ്ടായിരുന്ന കെ.സി. വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു.

അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പക്കലുമായി ബന്ധപ്പെട്ട മൂന്ന് എസ്റ്റിമേറ്റുകള്‍ നീതി ആയോഗിന്റെ മുന്നിലാണ്. നടപടിയുണ്ടായിട്ടില്ല. ഇതില്‍ കാലതാമസം വരുന്നതില്‍ കമ്മീഷന്‍ ഉത്കണ്ഠ രേഖപ്പെടുത്തി. ഇക്കാര്യം റെയില്‍വേ ബോര്‍ഡിനു മുന്നിലും പാര്‍ലമെന്റിലും അവതരിപ്പിക്കുന്നതിന് തീരുമാനിച്ചു. പാളത്തിന്റെ വിളളല്‍, റെയില്‍വേ സുരക്ഷിതത്വം എന്നീ കാര്യങ്ങള്‍ കെ.സി. വേണുഗോപാല്‍ കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പാളത്തിന്റെ വിളളലുമായി ബന്ധപ്പെട്ടു പത്തുദിവസത്തിനുളളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി.

അമ്പലപ്പുഴയിലെ റെയില്‍വേ പ്ലാറ്റ്‌ഫോം, നടപ്പാത, മേല്‍പ്പാലം തുടങ്ങിയവയുടെ നവീകരണം പൂര്‍ത്തീകരിച്ച് മൂന്നു മാസത്തിനുളളില്‍ കമ്മീഷന്‍ ചെയ്യും.  രണ്ടാം ഫഌറ്റ് ഫോമിലെ മേല്‍ക്കൂര നിര്‍മിക്കുന്നതിനുളള നടപടി വേണമെന്ന കെ.സി. യുടെ ആവശ്യം കണ്‍വന്‍ഷന്‍ കമ്മിറ്റി അംഗീകരിച്ചു. കമ്മിറ്റി ചെയര്‍മാനെക്കൂടാതെ എംപിമാരായ കെ.സി. വേണുഗോപാല്‍, പി.വി. അബ്ദുള്‍ വഹാബ്, രംഗരാജന്‍, കെ. അശോക്കുമാര്‍, ദക്ഷിണ റെയില്‍വേ മാനേജര്‍ വസിഷ്ഠാ ജോഹരി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Related posts