ഹോമിയോ ആശുപത്രി ഇരുത്തുന്നു; ഭീതിയോടെ രോഗികള്‍

ALP-HOMEOരാമങ്കരി: എസി റോഡില്‍ മങ്കൊമ്പ് ബ്ലോക്കു ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രി പരാധീനതകളുടെ നടുവില്‍. രണ്ടുനിലയില്‍ തീര്‍ത്ത ചമ്പക്കുളം ഗവ. ഹോമിയോ ആശുപത്രി ഇപ്പോള്‍ ഭൂനിരപ്പില്‍നിന്നും താഴേക്ക് ഇരിക്കുന്ന അവസ്ഥയിലായി. കക്കൂസും മൂത്രപ്പുരയും പൊട്ടിയൊലിച്ചു ഉപയോഗശൂന്യമായിട്ടു വര്‍ഷങ്ങളേറെയായി. അലമാരകളും മറ്റു സാമഗ്രികളും തുരുമ്പെടുത്തതോടെ രോഗികള്‍ക്കു നല്‍കാനായി ഡിസ്‌പെന്‍സറിയിലേക്ക് അയയ്ക്കുന്ന മരുന്നുകള്‍പോലും സൂക്ഷിച്ചുവയ്ക്കാനാവാത്ത അവസ്ഥയാണ്.

കുട്ടനാട്ടിലെ ഏറ്റവും താഴ്ന്ന ഭൂപ്രദേശങ്ങളിലൊന്നാണിത്. ചെറിയൊരു മഴ പെയ്യുകയോ, ജലനിരപ്പ് അല്പമൊന്ന് ഉയരുകയൊ ചെയ്താല്‍ ആശുപത്രിയുടെ താഴത്തെ നില വെള്ളം കയറി ദിവസങ്ങളോളം മുങ്ങിക്കിടക്കുന്നത് ഇവിടെ പതിവാണ്.  ചുറ്റുമുള്ള പാടശേഖരങ്ങളിലെ കൃഷി കഴിഞ്ഞ് വെള്ളം കയറ്റി ഇടുന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തനത്തിനു കഷ്ടകാലം തുടങ്ങും. വെള്ളപ്പൊക്ക സമയങ്ങളില്‍ കെട്ടിടത്തിന്റെ ഒന്നാംനിലയാകെ വെള്ളം കയറി മുങ്ങുന്നത് നിത്യസംഭവമായിരുന്നു.

ഡിസ്‌പെന്‍സറിയിലെ മരുന്നു സൂക്ഷിക്കാനായി ഉപയോഗിച്ചു വന്നിരുന്ന ഇരുമ്പ് അലമാരയും മറ്റും തുരുമ്പ് എടുത്തു നശിച്ച് തീര്‍ത്തും ഉപയോഗശൂന്യമായത് ഇങ്ങനെയായിരുന്നത്രെ. ഈ ആശുപത്രിയില്‍ നിത്യേന നൂറുകണക്കിനാളുകളാണ് ചികിത്സതേടി എത്തുന്നത്. ആശുപത്രിയുടെ ശോചനീയാവസ്ഥ ചികിത്സ തേടിയെത്തുന്നവര്‍ക്കു പുറമെ ഇവിടെയുള്ള ജീവനക്കാര്‍ക്കും പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണു സമ്മാനിക്കുന്നത്.

പ്രതിസന്ധിഘട്ടങ്ങളില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം രണ്ടാം നിലയിലേക്കു മാറ്റാറുണ്ട്. കുട്ടനാട് താലൂക്ക് ആശുപത്രി കഴിഞ്ഞാല്‍ കുട്ടനാട്ടിലെ മുഴുവന്‍ ജനങ്ങളുടേയും പ്രധാന ആശ്രയ കേന്ദ്രവും ഈ ഹോമിയോ ആശുപത്രിയാണ്. അടുത്ത കാലവര്‍ഷത്തിനു മുമ്പെങ്കിലും പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts