കൊല്ലം: ബിവറേജസ് ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് മുഖത്തടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കൊട്ടാരക്കരയിൽ രണ്ടു പേർ അറസ്റ്റിലായി. വെട്ടിക്കവല മുട്ടവിള ജിബി ഭവനത്തിൽ ജിൻസൺ ബേബി (32), പുനലൂർ ശാസ്താംകോണം വഞ്ചിയൂർ പ്ളാവിള വീട്ടിൽ രഞ്ജിത്ത് (35), എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
പ്രതികളെ റിമാൻഡ് ചെയ്തു. ഞായറാഴ്ച രാത്രി 8.45 ഓടെയാണ് കൊട്ടാരക്കരയിലെ ബിവറേജസ് ജീവനക്കാരനായ പി.ബേസിലിന് പരിക്കേൽക്കുന്നത്.പൊതുമുതൽ നശിപ്പിച്ചതിനും സർക്കാർ ജീവനക്കാരനെ മർദിച്ചതിനുമടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
പ്രതികളുടെ മുഖം വ്യക്തമാകുന്ന സി.സി ടി.വി ദൃശ്യങ്ങളുണ്ടായിട്ടും പൊലീസിന് പ്രതികളെ പിടികൂടാൻ തയാറാകുന്നില്ലെന്ന് ആക്ഷേപവുമായി ബിവറേജസ് എംപ്ളോയീസ് അസോസിയേഷൻ (ഐഎൻടിയുസി)യും കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ(സിഐടിയു)വും രംഗത്ത് വന്നതോടെയാണ് അറസ്റ്റ് ഉണ്ടായത്.