കോട്ടയം: നാലു മാസം മുന്‍പ് സംഭരിച്ചുതുടങ്ങിയ നെല്ലിന്റെ വില ഓണം എത്തിയാലും കിട്ടുമെന്ന് ഉറപ്പില്ല. നാലു മാസത്തെ കഠിനാധ്വാനത്തിലും ഭാരിച്ച പണം മുടക്കിലും ഉത്പാദിപ്പിച്ച നെല്ലിന്റെ വില കൊടുക്കാന്‍ സര്‍ക്കാരിന് പണമില്ലെന്നാണ് കൃഷി മന്ത്രിയുടെ ആവര്‍ത്തിച്ചുള്ള നിലപാട്. സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് അടുത്ത വിരിപ്പുകൃഷി ഒഴിവാക്കുകയാണ് ഒട്ടേറെ കര്‍ഷകര്‍.
പിആര്‍എസ് വായ്പയ്ക്കായി കണ്‍സോര്‍ഷ്യത്തിലുള്‍പ്പെട്ട എസ്ബിഐ, കാനറ ബാങ്കുകളുമായി ധാരണാപത്രം ഒപ്പുവച്ചെങ്കിലും സര്‍ക്കാര്‍ പണം അനുവദിക്കാത്തതാണ് പണം കിട്ടാനുള്ള തടസം. അതേസമയം, ഫണ്ട് ലഭിച്ചാലുടന്‍ നെല്‍വില വിതരണം പുനരാരംഭിക്കാന്‍ ബാങ്കുകള്‍ ഒരുക്കമാണുതാനും.
കഴിഞ്ഞ ഫെബ്രുവരിയില്‍ പുഞ്ചകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ച് മേയ് അവസാനത്തോടെയാണ് പൂര്‍ത്തിയായത്. ജില്ലയില്‍ സംഭരിച്ച നെല്ലിന്റെ 20 ശതമാനത്തിന്റെ വില മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്.
കൃഷിയിലുണ്ടായ നഷ്ടത്തിന് പുറമേ നെല്ലിന്റെ വില കൂടി വൈകിയതോടെ കര്‍ഷകര്‍ക്ക് താങ്ങാനാകാത്ത ഭാരമായി. കാലവര്‍ഷം നേരത്തെയെത്തിയതിനാല്‍ ജൂണില്‍ ആരംഭിക്കേണ്ട രണ്ടാം കൃഷിയുടെ വിത നടന്നിട്ടില്ല.