പുതുക്കാട് : വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. അര്‍ച്ചന ഭര്‍തൃ വീട്ടില്‍ വലിയ തോതില്‍ മാനസിക, ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിരുന്നുവെന്ന് കുടുംബം.
യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന ആരോപണവും കുടുംബം ഉന്നയിച്ചു. മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചനയെയാണ് (20) കഴിഞ്ഞ ദിവസം ഭർതൃവീട്ടിൽ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്.
മനയ്ക്കലക്കടവ് വെളിയത്തുപറമ്പില് ഹരിദാസിന്റെയും ജിഷയുടെയും മകളാണ് മരിച്ച അര്‍ച്ചന. ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്ത വരന്തരപ്പിള്ളി പോലീസ് ഷാരോണിനെ കസ്റ്റഡിയിലെടുത്തു. ഏഴു മാസം മുന്‍പായിരുന്നു ഷാരോണിന്റെയും അര്‍ച്ചനയുടെയും പ്രണയവിവാഹം.
അന്നുമുതല്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിക്കാറില്ലായിരുന്നുവെന്ന് അച്ഛന് ഹരിദാസ് പറഞ്ഞു. വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും മകള്‍ നല്ലനിലയില്‍ ജീവിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ഹരിദാസ് പറഞ്ഞു.
ഷാരോണ്‍ സംശയത്തോടെയാണ് മകളെ കണ്ടിരുന്നതെന്നും ഫോണ്‍ വിളിക്കാനും ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും കുടുംബം പറഞ്ഞു. മകളെ ഒരിക്കല്‍ അളഗപ്പനഗര്‍ പോളിടെക്നിക്കിനു മുന്പില് വച്ച് അടിച്ചിരുന്നുവെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ അര്‍ച്ചനയെ കൊല്ലുമെന്നും ആരും ചോദിക്കാന്‍ വരണ്ടായെന്നുമായിരുന്നു ഷാരോണിന്റെ പ്രതികരണമെന്നും അര്‍ച്ചനയുടെ സഹോദരി അനു പറഞ്ഞു.
അര്‍ച്ചനയുടെ മരണത്തില്‍ ശരിയായ അന്വേഷണം നടക്കണമെന്നും ഷാരോണിന്റെയും കുടുംബത്തിന്റെയും പങ്ക് പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഇന്നലെ വൈകീട്ട് മരിച്ച അര്‍ച്ചനയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ രാത്രിയോടെ പൂര്‍ത്തിയാക്കി മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങുമെന്ന് അര്‍ച്ചനയുടെ കുടുംബം അറിയിച്ചു. ചാലക്കുടി ഡിവൈഎസ്പി വി.കെ.രാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

