പാർട്ടിക്കിടയിൽ കൂട്ടുകാരുമൊത്ത് മദ്യം കഴിക്കുന്നതിനിടയിൽ 29കാരന്റെ വയറിനുള്ളിൽ കുടുങ്ങിയത് 15 സെന്റിമീറ്റർ നീളമുള്ള കോഫി സ്പൂൺ. എന്നാൽ ആറ് മാസമായിട്ടും തന്റെ വയറിനുള്ളിൽ സ്പൂൺ ഉണ്ടെന്ന കാര്യം ആർക്കും കണ്ടെത്താനായിട്ടില്ല. യാൻ എന്ന യുവാവിന്റെ വയറിനുള്ളിലാണ് സ്പൂൺ കണ്ടെത്തിയത്. ഷാഗ്ഹായിൽ നടന്ന ഒരു മെഡിക്കൽ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
കലശലായ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു യുവാവ്. ഭക്ഷണം കഴിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഇനി പ്ലാസ്റ്റിക് താൻ വിഴുങ്ങിയോ എന്നൊരു സംശയം ഡോക്ടർമാരുമായി യുവാവ് പങ്കുവച്ചു. അങ്ങനെ യുവാവിനെ എൻഡോസ്കോപ്പിക്ക് വിധേയനാക്കി. എന്നാൽ റിസൾട്ട് കണ്ട ഡോക്ടർമാർ അന്പരന്ന് പോയി.
യുവാവിന്റെ വയറിനുള്ളിൽ ചെറുകുടലിന്റെ മുകൾ ഭാഗത്തായി നീളമുള്ള സ്പൂൺ കിടക്കുന്നു. അതൊന്ന് അങ്ങോട്ടോ ഇങ്ങോട്ടോ സ്ഥാനം മാറിയാൽ തന്നെ മുറിവുണ്ടാവുകയും രക്തസ്രാവത്തിനോ വീക്കത്തിനോ കാരണമാവുകയും ചെയ്യുമായിരുന്നു. ഈ ആറ് മാസമത്രയും യുവാവിന് അപകടം ഒന്നും വരുത്താതെ സ്പൂൺ അകത്തിരുന്നത് ഡോക്ടർമാരെ പോലും അമ്പരപ്പിച്ചു.
ഇക്കാര്യം ഡോക്ടർമാർ യാനിനോട് പറഞ്ഞപ്പോഴാണ് പാർട്ടിയെക്കുറിച്ച് ഓർത്തത്. അന്ന് അമിതമായി മദ്യപിച്ചതും ഛർദ്ദിക്കാൻ വേണ്ടി സ്പൂൺ വായിലിട്ടതും യാൻ ഓർത്തെടുത്തു. പിന്നീട് യാനിന്റെ ബോധം മറയുകയായിരുന്നു. സ്പൂൺ അകത്ത് ചെന്ന കാര്യം തന്നെ അയാൾ മറന്നിരുന്നു.
പിറ്റേന്ന് മദ്യത്തിന്റെ കിക്ക് ഇറങ്ങിയപ്പോൾ താൻ സ്വപ്നം കണ്ട പോലെ തോന്നിയിരുന്നു. അതിനാൽ അതിനെക്കുറിച്ച് കൂടുതലായും ഒന്നും ചിന്തിച്ചില്ലന്നും യാൻ പറഞ്ഞു.