അച്ഛന്റെ ക്രൂരത..! ഭാര്യയും മകനും വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഗൃഹനാഥന്‍ പിടിയില്‍; മൂത്തമകന്‍ ഗുരുതരാവസ്ഥയില്‍; അരുംകൊല ചെയ്തത് ആനയെമെരുക്കുന്ന കത്തി ഉപയോഗിച്ച്

Ammaമൂവാറ്റുപുഴ: ആയവനയില്‍ ഭാര്യയും മകനും വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഗൃഹനാഥന്‍ പിടിയില്‍. ഏനാനല്ലൂര്‍ ഷാംപ്പുംപടി മങ്കുന്നേല്‍ എം.ആര്‍.വിശ്വനാഥന്‍ (48) ആണ് പിടിയിലായത്. ഭാര്യ ഷീല (45), മകന്‍ വിപിന്‍(19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂത്തമകന്‍ വിഷ്ണു (21) കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ ഇന്നു പുലര്‍ച്ചെ രണ്ടോടെ പട്ടിമറ്റത്തുനിന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ആനയെമെരുക്കാന്‍ ഉപയോഗിച്ചിരുന്ന കത്തി ഉപയോഗിച്ചാണ് ഇയാള്‍ അരുംകൊല ചെയ്തത്. ഈ കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു കൊലപാതകം.

ആന തൊഴിലാളിയായിരുന്ന വിശ്വനാഥന്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇന്നലെ രാവിലെ മുതല്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നു പറയുന്നു. വൈകുന്നേരം ഭാര്യയെ ക്രൂരമായി മര്‍ദിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വീട്ടിലെത്തി വിശ്വനാഥനെ മടക്കി അയച്ചിരുന്നു.

തുടര്‍ന്ന് രാത്രി ഏഴോടെ വീണ്ടും മദ്യപിച്ചെത്തിയ വിശ്വനാഥന്‍ ഷീലയെ മര്‍ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച മൂത്തമകന്‍ വിഷ്ണുവിനെ മര്‍ദിക്കുന്നതിനിടെയാണ് വിപിന്‍ എത്തിയത്. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിലെ ചെണ്ടമേളത്തില്‍ പങ്കെടുത്തശേഷം തിരികെ വീട്ടിലെത്തിയതായിരുന്നു വിപിന്‍. അമ്മയെയും സഹോദരനെയും പിതാവ് മര്‍ദിക്കുന്നതു തടയാന്‍ വിപിന്‍ ശ്രമിക്കുന്നതിടെ വിശ്വനാഥന്‍ മൂവരെയും വെട്ടിവീഴ്ത്തി രക്ഷപെടുകയായിരുന്നുവെന്നു പോലീസ് പറയുന്നു.

അമ്മയുടെയും മക്കളുടെയും കൂട്ടനിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും മൂവരും രക്തത്തില്‍ കുളിച്ച് കിടക്കുന്ന അവസ്ഥയിലായിരുന്നു. വിപിന്‍ മുറ്റത്തും ഷീലയും വിഷ്ണുവും വീടിനകത്തുമാണ് കിടന്നിരുന്നത്. നാട്ടുകാര്‍ മൂവരെയും ആദ്യം മൂവാറ്റുപുഴ നിര്‍മല ആശുപത്രിയിലും പിന്നീട് കോലഞ്ചേരി ആശുപത്രിയിലും എത്തിച്ചെങ്കിലും ഷീല മരിച്ചിരുന്നു. എട്ടോടെ വിപിനും മരിച്ചു. മൃതദേഹം ഇന്ന് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.

പ്രതിയെ പിടികൂടിയത് മണിക്കൂറുകള്‍ക്കുള്ളില്‍
prathy
മൂവാറ്റുപുഴ: ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഗൃഹനാഥനെ പോലീസ് പിടികൂടിയത് മണിക്കൂറുകള്‍ക്കുള്ളില്‍. ഇന്നലെ വൈകുന്നേരം ഏഴോടെയാണ് ആയവന ഏനാനല്ലൂര്‍ ഷാപ്പുംപടി മങ്കുന്നേല്‍ വിശ്വനാഥന്‍ ഭാര്യ ഷീലയെയും മകന്‍ വിപിനെയും വെട്ടിക്കൊലപ്പെടുത്തിയത്. മൂത്തമകന്‍ വിഷ്ണുവിനും വെട്ടേറ്റിരുന്നു. കൃത്യം നടത്തി ആറു മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടാനായത് പോലീസിന് ഏറെ അഭിമാനിക്കാവുന്ന സംഭവമായി. ആക്രമണത്തിനുശേഷം വീട്ടില്‍ നിന്നും വിശ്വനാഥന്‍ ഇറങ്ങിയോടുന്നത് ശ്രദ്ധയില്‍പ്പെട്ടതായി സമീപവാസികള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു.

ഇത് പോലീസിന്റെ അന്വേഷണം എളുപ്പമാക്കി. തുടര്‍ന്ന് വിശ്വനാഥന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ മനസിലാക്കിയ പോലീസ് ഇയാളെ പിന്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ടിന് പട്ടിമറ്റത്ത് നിന്നും പിടികൂടുകയായിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ടാണ് പ്രതിയെ വേഗത്തില്‍ പിടികൂടാനായത്. രാത്രി തന്നെ സംസ്ഥാനം വിടാനുള്ള തീരുമാനത്തിലായിരുന്നു വിശ്വനാഥനെന്നു പോലീസ് പറഞ്ഞു.

Related posts