അടവി വികസന പദ്ധതികളില്‍ വനംവകുപ്പ് മെല്ലപ്പോക്കില്‍

alp-adaviകോന്നി: അടവി കേന്ദ്രീകരിച്ച വനംവകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതികളില്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ മെല്ലപ്പോക്കു നയം സ്വീകരിക്കുന്നു. ചുരുങ്ങിയകാലം കൊണ്ട് വനംവകുപ്പിന് ലക്ഷകണക്കിനു രൂപ വരുമാനം ഉണ്ടാക്കിക്കൊടുത്ത പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ ഇഴയുന്നതായി ആക്ഷേപം. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഓണത്തോടനുബന്ധിച്ച അടവി ഫെസ്റ്റും ഗജവിജ്ഞാനോത്സവവും വനംവകുപ്പിന് ഏറെ നേട്ടമുണ്ടാക്കിക്കൊടുത്തിരുന്നു. ഇതിലൂടെ പിന്നീട് ഒരു വര്‍ഷത്തിനുള്ളില്‍ കുട്ടവഞ്ചി സവാരിയും കോന്നി ആനത്താവളം പദ്ധതിയുമായി ലക്ഷകണക്കിനു രൂപ വരുമാനവുമുണ്ടാക്കി. ഇപ്പോഴും വിദേശികള്‍ അടക്കം നിരവധി സഞ്ചാരികള്‍ അടവി ലക്ഷ്യമാക്കി വരുന്നുണ്ട്.

അടവിയിലെ മുളങ്കുടിലുകള്‍ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും കഴിഞ്ഞദിവസം മാത്രമാണ് സഞ്ചാരികള്‍ക്കായി തുറന്നു നല്‍കാനായത്.ഓണത്തോടനുബന്ധിച്ച് അടവിയിലെ മൂന്ന് മുളങ്കുടിലുകള്‍ക്കും ആവശ്യക്കാരെത്തുന്നുണ്ട്. ലോട്ടസ്, അശോകം, ചെമ്പകം എന്നീ പേരുകളാണ് മുളങ്കുടിലുകള്‍ക്കിട്ടിരിക്കുന്നത്. തിരുവനന്തപുരം സ്വദേശികളാണ് കഴിഞ്ഞദിവസം മുളങ്കുടിലുകളില്‍ ആദ്യ താമസക്കാരായെത്തിയത്. ഇവര്‍ക്കു പിന്നാലെ ബുക്കിംഗ് ഉണ്ടായിട്ടുണ്ട്.കുട്ടവഞ്ചി സവാരിക്ക് ഓണത്തോടനുബന്ധിച്ച് തിരക്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രാഥമിക സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയില്ല. ലൈഫ് ജാക്കറ്റ് പുതിയവ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ട് ഏറെക്കാലമായെങ്കിലും കഴിഞ്ഞദിവസമാണ് അവ കൊണ്ടുവന്നത്. പദ്ധതികളില്‍ മെല്ലപ്പോക്കു മനസിലാക്കി അടൂര്‍ പ്രകാശ് എംഎല്‍എ കഴിഞ്ഞദിവസം സ്ഥലം സന്ദര്‍ശിച്ചിരുന്നു.

അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പ്രാദേശികമായ പ്രവര്‍ത്തനങ്ങളില്‍ വേഗം കൈവരിക്കാനായിട്ടുണ്ട്. വാഹനപാര്‍ക്കിംഗ് വിപുലപ്പെടുത്താനുള്ള ജോലികള്‍ നടന്നുവരികയാണ്. 80 ലൈഫ് ജാക്കറ്റുകള്‍ പുതുതായി വാങ്ങാന്‍ നിര്‍ദേശിച്ചിരുന്നു. നേരത്തെയുള്ളവയില്‍ നല്ലൊരു പങ്കും കീറിത്തുടങ്ങിയവയും പഴക്കം ചെന്നവയുമാണ്. ഇതു മാറാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയിരുന്നില്ലെന്നു പറയുന്നു. പുതുതായി വാങ്ങിയ ലൈഫ് ജാക്കറ്റുകള്‍ കുറെക്കൂടി സുരക്ഷിതബോധം ഉളവാക്കുന്നവയും ധരിക്കാന്‍ സുഖകരമായതുമാണ്.അടിസ്ഥാന സൗകര്യവികസനത്തിനായി ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയിട്ടില്ല. പ്രാഥമികാവശ്യങ്ങള്‍ക്കടക്കം സൗകര്യം വിപുലപ്പെടുത്തിയിട്ടില്ല.

ഭക്ഷണത്തിനു കുടിവെള്ളത്തിനു ചെറിയ സൗകര്യങ്ങള്‍ മാത്രമാണുള്ളത്. സ്ഥിരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇക്കോ ടൂറിസം മേഖലയില്‍ തടഞ്ഞുകൊണ്ട് സിസിഎഫ് ഉത്തരവു നല്‍കിയിട്ടുള്ളതായി പറയുന്നു. അടവില്‍ വിശാലമായ സ്ഥലത്ത് കോന്നി ആനത്താവളത്തിലെ ആനകളെ മേയാന്‍ വിടുന്നതുള്‍പ്പെടെയുള്ള പദ്ധതിയാണ് ആലോചനയിലുണ്ടായിരുന്നത്. ചുരുങ്ങിയകാലം കൊണ്ട് ജനപ്രീതി നേടിയ പദ്ധതിയോട് ഉദ്യോഗസ്ഥതലത്തില്‍ കാട്ടുന്ന അനാസ്ഥയുണ്ടാകുന്നതായി വനംസംരക്ഷണസമിതി പ്രവര്‍ത്തകര്‍ക്കും ആക്ഷേപമുണ്ട്.

Related posts