അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ കുരുന്നുകള്‍ തുഞ്ചന്‍പറമ്പിലെത്തി

KKD-EZHUTHUതിരൂര്‍: അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ഭാഷാപിതാവിന്റെ മണ്ണിലെത്തി. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി കുരുന്നുകള്‍ തിരൂര്‍ തുഞ്ചന്‍ പറമ്പിലെത്തി വിദ്യാരംഭം കുറിച്ചു. തുഞ്ചന്‍ സ്മാരക കൃഷ്ണശിലാ മണ്ഡപത്തിലും സരസ്വതീ മണ്ഡപത്തിലുമായാണ് വിദ്യാരംഭ ചടങ്ങ് നടന്നത്. ഇന്നു പുലര്‍ച്ചെ 4.30ന് ആരംഭിച്ച വിദ്യാരംഭ ചടങ്ങ് ഉച്ചവരെ നീണ്ടു. തുഞ്ചന്‍ സ്മാരക മണ്ഡപത്തില്‍ പാരമ്പര്യ എഴുത്തശാന്മാരായ വഴുതക്കാട് മുരളീധരന്‍, പ്രദോഷ് പണിക്കര്‍, പി.സി.സത്യനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സരസ്വതി മണ്ഡപത്തില്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായരുടെ നേതൃത്വത്തില്‍ ആലങ്കോട് ലീലാ കൃഷ്ണന്‍, കെ.പി.രാമനുണ്ണി, മണമ്പൂര്‍ രാജന്‍ ബാബു, പി.കെ.ഗോപി, ടി.കെ. ശങ്കരനാരായണന്‍, മുണ്ടൂര്‍ സേതുമാധവന്‍, പുനൂര്‍ കെ.കരുണാകരന്‍, കെ.എസ്.വെങ്കിടാചലം, കടാങ്കോട് പ്രഭാകരന്‍, കെ.എസ്.ആന്റോ, പി.ആര്‍.നാഥന്‍, ഡോ.ഗണേശ്, ഡോ.സന്തോഷ്, ശ്രീജിത്ത് കെ. പെരുന്തച്ചന്‍, പി.പി.ശ്രീധരനുണ്ണി, ഐസക് ഈപ്പന്‍ തുടങ്ങിയവര്‍ കുട്ടികളുടെ നാവില്‍ ആദ്യാക്ഷരം കുറിച്ചു. പൂങ്ങോട്ടുകുളം മുതല്‍ തുഞ്ചന്‍പറമ്പുവരെ ജനത്തിരക്കില്‍ വീര്‍പ്പുമുട്ടി. സുരക്ഷക്കായി വന്‍ പോലീസ് സംഘത്തെ വിന്യസിച്ചിരുന്നു. അഞ്ച് ദിവസമായി തുഞ്ചന്‍ പറമ്പില്‍ സംഗീതത്തിന്റെയും കലകളുടെയും ഉത്സവമായിരുന്നു. ചലച്ചിത്ര പ്രദര്‍ശനവും കലാ നൃത്ത സംഗീതപരിപാടികളും അരങ്ങേറി.

Related posts