ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് കഠിനതടവ്

alp-courtപത്തനംതിട്ട: അമ്പല കോമ്പൗണ്ടില്‍ നില്‍ക്കുകയായിരുന്ന ആര്‍എസ്എസ്  പ്രവര്‍ത്തകരെ വടിവാളുകൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച സിപിഎം പ്രവര്‍ത്തകരായ  കടപ്ര മാന്നാര്‍ മന്നത്തു വീട്ടില്‍, രമേശ്, കരിമ്പില്‍ വീട്ടില്‍ പ്രദീപ്,  ഐക്കരത്തറ വീട്ടില്‍ അജേഷ്, പനന്താനത്ത് വീട്ടില്‍ രാജേഷ്, കൊല്ലന്‍ പറമ്പില്‍ വീട്ടില്‍ സജി എന്നിവരെ കഠിന തടവിനും, 12000 രൂപാ വീതം പിഴയൊടുക്കുന്നതിനും പത്തനംതിട്ട അഡീഷണല്‍ ജില്ലാ  സെഷന്‍സ് കോടതി ജഡ്ജി ഷേര്‍ളി ദത്ത് പി. ശിക്ഷിച്ചു.

ജനുവരി മൂന്നിന് മഹാലക്ഷ്മി നട അമ്പലത്തിന്റെ കോമ്പൗണ്ടില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.  ക്ഷേത്ര പരിസരത്ത് നിന്ന കടപ്രമാന്നാര്‍ മുറിയില്‍ സജില്‍ പി. നായര്‍,  സഹോദരന്‍ സനൂപ് മണിപ്പുഴയില്‍ റെനീഷ് രാജ് എന്നിവരെ പ്രതികള്‍ വടിവാള്‍, കമ്പിവടി, എന്നീ ആയുധങ്ങളുപയോഗിച്ച് വെട്ടിയും അടിച്ചും മാരകമായി പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ആറ് പ്രതികള്‍ക്കെതിരെ പുളിക്കീഴ് പോലീസ് കേസെടുത്തിരുന്നു.

വിചാരണ മധ്യേ നാലാം പ്രതിയായ കാവിലേത്ത് കോളനിയില്‍ സതീഷ് മരണപ്പെട്ടിരുന്നു. ആക്രമണത്തില്‍ സജില്‍ പി. നായരുടെ വലതുകൈ ചെറുവിരല്‍ അറ്റു പോകുകയും ഇടതു തുടയില്‍ മാരകമായി മുറിവേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ രണ്ട് ബൈക്കുകള്‍ പൂര്‍ണമായി തകര്‍ന്നു. പ്രതിഭാഗം സാക്ഷിയായി ഡിവൈഎഫ്‌ഐ നേതാവു കൂടിയായ അഡ്വ. രമേശ് കുമാറിനെ വിസ്തരിച്ചിരുന്നു. അഡ്വ. രമേശ് കുമാറിന്റെ സഹോദരിയും സിപിഎം അനുഭാവിയുമായ രാജേശ്വരിയുമായി പരിക്കു പറ്റിയ സജില്‍ പി. നായര്‍ക്ക് പ്രണയമുണ്ടായിരുന്നെന്നും,

അതേത്തുടര്‍ന്നാണ് ഈ സംഘട്ടനം ഉണ്ടായതെന്നുമുള്ള പ്രതിഭാഗം വാദം കോടതി തള്ളിക്കളഞ്ഞിരുന്നു. അഡ്വ. രമേശ് കുമാറിന്റെ മൊഴി അവശ്വസിനീയമാണെന്നും കോടതി കണ്ടെത്തി. വിവിധ വകുപ്പുകള്‍ പ്രകാരം ഏഴുവര്‍ഷത്തെ തടവും 10,000 രൂപാ വീതം പിഴയൊടുക്കുന്നതിനും പിഴയൊടുക്കാത്തപക്ഷം ആറു മാസത്തെ വെറും തടവിനും, 2,000 രൂപാ വീതം പിഴയൊടുക്കുന്നതിനും പിഴയൊടുക്കാത്തപക്ഷം ഒരു മാസത്തെ വെറും തടവിനുമാണ് പ്രതികളെ കോടതി ശിക്ഷിച്ചത്.

ശിക്ഷ പ്രതികള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴയൊടുക്കുന്ന തുകയില്‍ നിന്നും 25,000 രൂപാ സജില്‍ പി. നായര്‍ക്കും 10,000 രൂപാ സനൂപിനും നഷ്ടപരിഹാരമായി നല്‍കുന്നതിനും  കോടതി ഉത്തരവിട്ടു. പുളിക്കീഴ് പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന എം. ജി സോമന്‍ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 14 സാക്ഷി മൊഴികളുടെയും പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും ബോധിപ്പിച്ച 17 രേഖകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ കോടതി ശിക്ഷിച്ചത്.  പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി. എ. ഹന്‍സലാഹ് മുഹമ്മദ് ഹാജരായി.

Related posts