ഐഎസിനെ നേരിടാന്‍ 250 യുഎസ് സൈനികര്‍ സിറിയയിലേക്ക്

us-armyഹാനോവര്‍: ഐഎസിനെ നേരിടാന്‍ സിറിയന്‍ വിമതരെ സഹായിക്കുന്നതിനായി 250 യുഎസ് സ്‌പെഷല്‍ ഫോഴ്‌സ് സൈനികരെ അയയ്ക്കുമെന്നു പ്രസിഡന്റ് ഒബാമ അറിയിച്ചു. നിലവില്‍ അവിടെയുള്ള 50 സ്‌പെഷല്‍ സേനാംഗങ്ങള്‍ക്കു പുറമേയാണിത്.

യുഎസ് സൈനികര്‍ നേരിട്ടു യുദ്ധത്തില്‍ പങ്കെടുക്കില്ലെന്നും വിമതര്‍ക്കു പരിശീലനം നല്‍കുകയും ഐഎസിനെ പരാജയപ്പെടുത്തുന്നതിനുമുള്ള സഹായ സഹകരണം നല്‍കുകയും ചെയ്യുമെന്നു ജര്‍മന്‍ സന്ദര്‍ശനത്തിനെത്തിയ ഒബാമ ഹാനോവര്‍ നഗരത്തില്‍ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.

അസാദിനെ താഴെയിറക്കാന്‍ കരസേനയെ വിന്യസിക്കില്ലെന്നും നയതന്ത്രനീക്കങ്ങളിലാണു ശ്രദ്ധയൂന്നുകയെന്നും ബ്രിട്ടനിലെ സന്ദര്‍ശനത്തിനിടെ ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ ഒബാമ വ്യക്തമാക്കിയിരുന്നു.

എട്ടാഴ്ചയായി സിറിയയില്‍ വെടിനിര്‍ത്തല്‍ തുടരുന്നുണ്ടെങ്കിലും വിമതരും അസാദിന്റെ സൈനികരും ഇടയ്ക്കിടയ്ക്കു പോരാട്ടം തുടരുന്നുണ്ട്. ആലപ്പോ നഗരത്തില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ നടന്ന പോരാട്ടങ്ങളില്‍ 60 പേര്‍ കൊല്ലപ്പെട്ടത് വെടിനിര്‍ത്തലിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ആംഗല മെര്‍ക്കലുമായി സിറിയന്‍ പ്രശ്‌നം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒബാമ ചര്‍ച്ച ചെയ്തു. ബ്രിട്ടീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍ നേതാക്കളും ചര്‍ച്ചയില്‍ പങ്കു ചേര്‍ന്നു.

Related posts