കണ്ണൂര്‍ വിമാനത്താവള നിര്‍മാണ പ്രവൃത്തിക്ക് ശരവേഗം

knr-airportമട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്്ട്രവിമാനത്താവളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസ് ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുദ്ധകലാടിസ്ഥാനത്തിലാണ് നിര്‍മാണ പ്രവൃത്തി നടക്കുന്നത്. 2017 മാര്‍ച്ചില്‍ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് നിര്‍മാണ പ്രവൃത്തി വേഗത്തിലാക്കിയത്. 3050 മീറ്ററിലുള്ള റണ്‍വേയുടെ പ്രവൃത്തി നേരത്തെ പൂര്‍ത്തിയായിരുന്നു.

റണ്‍വേ 3050ല്‍ നിന്ന് 3400 മീറ്ററാക്കാനും 3400ല്‍ നിന്നു 4000 മീറ്ററാക്കാനുമുളള സ്ഥലം ഏറ്റെടുക്കാനുളള പ്രവര്‍ത്തനം നടത്തി വരികയാണ്.  4000 മീറ്റര്‍ റണ്‍വേയാക്കാനുളള സ്ഥലം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി കാനാട് പ്രദേശത്ത് സര്‍വേ പുരോഗമിച്ച് വരികയാണ്. റണ്‍വേയ്ക്ക് പുറമെ ചെറുതും വലുതുമായ 20 വിമാനങ്ങള്‍ നിര്‍ത്തിയിടാനുളള ഏപ്രണ്‍, ടാക്്‌സിവേ എന്നിവയുടെ പ്രവൃത്തിയും പൂര്‍ത്തിയായി കഴിഞ്ഞു. പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗ്, ഇന്ധന പാടം, എടിസി കെട്ടിടം, ഫയര്‍‌സ്റ്റേഷന്‍, അപ്രോച്ച് റോഡുകള്‍, ഓപ്പറേഷന്‍ ബൗണ്ടറി മതില്‍, വൈദ്യുതി സബ്‌സ്‌റ്റേഷന്‍, വാട്ടര്‍ ടാങ്ക്, ചുറ്റുമതില്‍, ബസ് പാര്‍ക്ക്, ടെര്‍മിനല്‍ ബില്‍ഡിംഗിലേക്കുളള മേല്‍പാലം തുടങ്ങിയവയുടെയും പ്രവൃത്തി പുരോഗമിച്ച് വരികയാണ്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മാര്‍ച്ച് 29നാണ് പദ്ധതി പ്രദേശത്ത് ആദ്യ വിമാനമിറക്കി പരീക്ഷണ പറക്കല്‍ നടത്തിയത്. ഇതിനു ശേഷവും നിര്‍മാണ പ്രവൃത്തി അതിവേഗത്തിലാണ് നടക്കുന്നത്. നിര്‍മാണ കമ്പനിയായ എല്‍ആന്‍ഡ്ടിയുടെ നേതൃത്വത്തില്‍ 1500 ഓളം തൊഴിലാളികളെ പങ്കെടുപ്പിച്ചാണ് പ്രവൃത്തി നടത്തുന്നത്. മട്ടന്നൂരില്‍ നിന്ന് വിമാനത്താവളത്തിലേക്കുളള അഞ്ചരക്കണ്ടി റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. പത്തരക്കോടിയോളം രൂപ ചെലവിട്ടാണ് വായാന്തോട് മുതല്‍ വിമാനത്താവളത്തിന്റെ കവാടമായ കാര വരെ റോഡ് നവീകരിക്കുന്നത്. കണ്ണൂര്‍-മട്ടന്നൂര്‍ ഗ്രീന്‍ ഫീല്‍ഡ് റോഡിന്റെ പ്രവൃത്തിയാണ് എങ്ങുമെത്താതെ കിടക്കുന്നത്.

സ്ഥലം ഏറ്റെടുക്കുന്നതിന് സര്‍വേ പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെങ്കിലും ചിലയിടങ്ങളില്‍ ജനങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നതോടെ സര്‍വേ പൂര്‍ത്തീകരിക്കാനായില്ല. തലശേരിയില്‍ നിന്ന് വരുന്നവര്‍ക്ക് വിമാനത്താളത്തിലേക്ക് എത്താന്‍ മട്ടന്നൂര്‍-പഴശി കനാല്‍, കാര റോഡ് ബൈപ്പാസാക്കി പൂര്‍ത്തീകരിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. പയ്യന്നൂര്‍-ധര്‍മ്മശാല-മയ്യില്‍-ചാലോട്്-മട്ടന്നൂര്‍ റോഡ്, വയനാട്-മട്ടന്നൂര്‍ റോഡ് ഉളിയില്‍ വരെ പ്രവൃത്തി നടത്തുന്നതിന് എക്‌സിക്യൂട്ടീവ് എജിനീയര്‍ പ്രപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുകയാണ്.

Related posts