കണ്ണൂര്‍: കോണ്‍ഗ്രസില്‍ ‘ചാവേര്‍’ പരിവേഷമുള്ള യുവനേതാക്കളിലൊരാളാണു കെപിസിസി ജനറല്‍ സെക്രട്ടറിയായ സതീശന്‍ പാച്ചേനി. നാല്‍പത്തിയെട്ടുകാരനായ സതീശന്‍ ഇതുവരെ മൂന്നുതവണ നിയമസഭയിലേക്കും ഒരുതവണ ലോകസഭയിലേക്കും മത്സരിച്ചു. തളിപ്പറമ്പ് പാച്ചേനി സ്വദേശിയായ സതീശന്റെ നിയമസഭയിലേക്കുള്ള രണ്ടു മത്സരവും മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനോടായിരുന്നു. മറ്റൊരു മത്സരം ഇടതു കോട്ടയായ തളിപ്പറമ്പില്‍ സിപിഎം നേതാവ് എം.വി. ഗോവിന്ദനെതിരേയും.
പാലക്കാട് മണ്ഡലത്തിലായിരുന്നു ലോക്‌സഭയിലേക്കുള്ള മത്സരം. സതീശനെ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയാക്കുമ്പോള്‍ എല്‍ഡിഎഫിന് അവിടെ 98,000 വോട്ടായിരുന്നു ഭൂരിപക്ഷം. 2009ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എം.ബി. രാജേഷിനോട് സതീശന്‍ തോറ്റത് വെറും 1820 വോട്ടിന്. 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വീരേന്ദ്രകുമാറിനെ എം.ബി. രാജേഷ് തോല്‍പിച്ചത് 1,05,300 വോട്ടിന്.
തളിപ്പറമ്പില്‍ 1996ലായിരുന്നു ആദ്യമത്സരം. കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്ന സതീശന്‍ 17,617 വോട്ടിന് എം.വി. ഗോവിന്ദനോട് ആദ്യ തോല്‍വി ഏറ്റുവാങ്ങി. 2001ലും 2006ലും മലമ്പുഴയില്‍ വി.എസിനെ നേരിടാന്‍ ഈ യുവനേതാവിനെ കോണ്‍ഗ്രസ് നിയോഗിച്ചു. ആദ്യമത്സരത്തില്‍ സതീശനെതിരേ 4703 വോട്ട് മാത്രം അധികംനേടാനെ വി.എസിനായുള്ളു. രണ്ടാം മത്സരത്തില്‍ ഭൂരിപക്ഷം വി.എസ് 20,017 ആയി ഉയര്‍ത്തി.
2001ല്‍ കെപിസിസി സെക്രട്ടറിയായ സതീശന്‍ 2013 മുതല്‍ ജനറല്‍സെക്രട്ടറിയാണ്. പലതവണ ‘ചാവേര്‍’ വേഷം കെട്ടിയ സതീശന് ഒരു സുരക്ഷിത മണ്ഡലം നല്‍കണമെന്ന ആഗ്രഹം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. പക്ഷേ അവസാന നിമിഷം ഒഴിവായി പോകുകയാണു പതിവ്. ഇത്തവണ ഇരിക്കൂര്‍, കണ്ണൂര്‍, ഉദുമ, തൃക്കരിപ്പൂര്‍ എന്നീ മണ്ഡലങ്ങളിലെ പാനലുകളില്‍ സതീശന്‍ പാച്ചേനിയുടെ പേരുണ്ട്. നറുക്ക് വീഴുമോയെന്നറിയാല്‍ അന്തിമലിസ്റ്റ് പുറത്തുവരണം.