ചൂടു കനത്തു; കോട്ടയം വേനല്‍ക്കാല രോഗഭീതിയില്‍ ; പടിഞ്ഞാറന്‍ മേഖലയില്‍ ചിക്കന്‍പോക്‌സും കിഴക്കന്‍ മേഖലയില്‍ മഞ്ഞപിത്തവും പടരുന്നു

ktm-sunകോട്ടയം: ചൂടു കനത്തതോടെ ജില്ലയില്‍ വേനല്‍കാല രോഗങ്ങള്‍ പിടിമുറുക്കി. ജില്ലയുടെ പടിഞ്ഞാറാന്‍ മേഖലയില്‍ ചിക്കന്‍പോക്‌സ് വ്യാപകമാകുന്നതായാണു റിപ്പോര്‍ട്ട്. കിഴക്കന്‍മേഖലയില്‍ മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും കൂടുതലായി കണ്ടു തുടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വയറിളക്ക രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രോഗപ്രതിരോധത്തിനുള്ള മാര്‍ഗങ്ങളുമായി രംഗത്തെത്തിയെങ്കിലും ദിനം പ്രതി ചൂടു കൂടുന്നതിനാല്‍ എന്തുചെയ്യണമെന്ന അവസ്ഥയിലാണ് ജില്ലാ ആരോഗ്യ വിഭാഗം. രോഗങ്ങള്‍ വരാനുള്ള സാഹചര്യങ്ങള്‍ കണ്ടെത്തി മുന്‍കരുതല്‍ സ്വീകരിക്കണമെന്ന കര്‍ശന നിര്‍ദേശം ആരോഗ്യവിഭാഗം ഇതിനകംതന്നെ നല്‍കി കഴിഞ്ഞു.

പാലാ, കങ്ങഴ, തലയാഴം, കുറിച്ചി, കടുത്തുരുത്തി, എരുമേലി എന്നിവിടങ്ങളിലായി അന്‍പതോളം പേര്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടതായാണ് ആരോഗ്യവിഭാഗം സ്ഥിരീകരിച്ചിട്ടുള്ളത്. ദിവസം ശരാശരി എട്ട് എന്ന തോതില്‍ രോഗം റിപ്പോര്‍ട്ട് ചെയുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെയും ചികിത്സ ചെയാതെ വീടുകളില്‍ വിശ്രമിക്കുന്നവരുടെയും കൃത്യമായ എണ്ണം ലഭ്യമായിട്ടില്ല. പരീക്ഷക്കാലമായതോടെ വിദ്യാര്‍ഥികളും ഭിതിയിലാണ്. രോഗ സാഹചര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയാണു ചിക്കന്‍പോക്‌സ് വരാതിരിക്കാനുള്ള ഏക പോംവഴി. ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 10 പേര്‍ കുട്ടികളാണ്. ഭൂരിഭാഗം പേരിലും മൂന്നോ നാലോ ദിവസത്തിനുള്ളില്‍ പനി നിയന്ത്രണവിധേയമാകാറുണ്ടെങ്കിലും ചിലര്‍ക്കു രണ്ടാഴ്ച വരെ രോഗത്തിന്റെ അസ്വസ്ഥതകള്‍ നീണ്ടുനില്കുന്നു. രോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ തുടക്കത്തില്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കുമരകം, തലയോലപ്പറമ്പ്, വൈക്കം ചങ്ങനാശേരി മേഖലകളില്‍ വയറിളക്ക രോഗങ്ങളും മഞ്ഞപ്പിത്തവും കണ്ടുവരുന്നതായും ആരോഗ്യ വിഭാഗം പറയുന്നു. കുടിവെള്ളത്തില്‍ നിന്നാണ് ഇത്തരം രോഗങ്ങള്‍ ഉണ്ടാകുന്നത്.

തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവു എന്ന് കര്‍ശന നിര്‍ദേശമാണ് ആരോഗ്യ വിഭാഗം നല്‍കുന്നത്. ഭക്ഷണ വസ്തുക്കളിലെ വിഷബാധ, കുടലിലെ അണുബാധ, പ്രോട്ടോസോവകള്‍, വിരകള്‍ എന്നിയാണ് വയറിളക്കത്തിനു കാരണമാകുന്നത്. ഇവക്ക് പുറമെ ആമാശത്തിലെ ക്ഷയരോഗം, അര്‍ബുദം, ടൈഫോയിഡ് എന്നീ രോഗങ്ങളുടെ ലക്ഷണമായും വയറിളക്കം കാണാറുണ്ട്. തുടക്കത്തില്‍ ചികിത്സ തേടാത്ത പക്ഷം പനി വരുകയും ശരീരത്തിലെ ജലാംശവും സോഡിയവും നഷ്ടപ്പെട്ട് രോഗം മാരകമായിത്തീരുകയും ചെയ്യും.

ജീവിത ക്രമത്തില്‍ സൂക്ഷ്മത പുലര്‍ത്തുകയും ഭക്ഷണവും വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്താല്‍ മിക്ക രോഗങ്ങളെയും പ്രതിരോധിക്കാമെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. ദിവസവും പത്ത് ഗ്‌ളാസെങ്കിലും ശുദ്ധജലം കുടിക്കുക. സുര്യപ്രകാശം കൊണ്ടുള്ള ജോലികള്‍ ഒഴിവാക്കുക, ദിവസം രണ്ടു തവണയെങ്കിലും കുളിക്കു, വീട്ടില്‍ നിന്ന് മാത്രം ഭക്ഷണം കഴിക്കുക. വെയിലത്ത് നടക്കുമ്പോള്‍ കുട ഉപയോഗിക്കുക വഴി രോഗങ്ങള്‍ തടയാമെന്നും ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.

Related posts