ചോദിക്കാനും പറയാനും ആരുമില്ല…! സത്രത്തിലെ മൊട്ടക്കുന്നുകളില്‍ കാറോട്ടം തകൃതി; ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറി ഇറങ്ങാവുന്ന പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ഏക പ്രദേശം

carപീരുമേട്: പെരിയാര്‍ കടുവാസങ്കേതത്തോടു ചേര്‍ന്നുള്ള സത്രം മൊട്ടക്കുന്നുകളില്‍ സാഹസിക കാറോട്ടവും അനിയന്ത്രിത വിനോദ സഞ്ചാരവും. വനം വകുപ്പിന്റേതെന്ന് അവരും റവന്യൂവിന്റേതെന്നു റവന്യു വകുപ്പും അവകാശപ്പടുന്ന സത്രം പ്രദേശത്ത് ഇപ്പോള്‍ ചോദിക്കാനും പറയാനും ആരുമില്ല.

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കയറി ഇറങ്ങാവുന്ന പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ഏക പ്രദേശമാണിത്. പരിസ്ഥിതി പ്രാധാന്യവും പ്രകൃതിഭംഗിയും ഏറെയുള്ള ഈ പ്രദേശത്തിന്റെ ഏറ്റവും പുതിയ ഭീഷണി സാഹസിക ജീപ്പോട്ടമാണ്. ഓഫ് റോഡ് റൈഡിംഗിനായി പലരും ഇപ്പോള്‍ സത്രം കുന്നുകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പുല്ലുമാത്രം വളര്‍ന്നുനില്‍ക്കുന്ന കുന്നുകളില്‍ പുല്ലുകള്‍ക്കിടയിലൂടെയുള്ള ജീപ്പോട്ടം അതിസാഹസികമാണെങ്കിലും നിയന്ത്രിക്കാന്‍ ആളില്ല. വാഹനങ്ങളുടെ അതിപ്രസരം കുന്നുകളെയും നശിപ്പിക്കുകയാണ്.

കഴിഞ്ഞ ദിവസം ഓഫ് റോഡ് റൈസിന് എത്തിയ വാഹനങ്ങളും ടാക്‌സി പെര്‍മിറ്റില്‍ സഞ്ചാരികളുമായി എത്തിയ െ്രെഡവര്‍മാരും തമ്മില്‍ ഇവിടെ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി. നിലവിലെ മണ്‍റോഡിന് പുറമെ മൊട്ടക്കുന്നിലെ പുല്ലുമേടുകളിലൂടെ പുതിയ പാത ഉണ്ടാക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൈയാങ്കളിയില്‍ എത്തിയത്.

വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍നിന്നും മൂന്നുകിലോമീറ്റര്‍ യാത്രചെയ്താല്‍ സത്രത്തിലെത്താം. 1983–ല്‍ ഇവിടെനിന്നും ആളുകളെ വനംവകുപ്പ് കുടിയൊഴിപ്പിച്ചു. ഇതിനുശേഷം ഗവിയിലേക്ക് ജീപ്പുകളില്‍ വിനോദ സഞ്ചാരികളുമായി എത്തുന്നവരെ വനംവകുപ്പ് നിയന്ത്രിച്ചതോടെയാണ് ഇവര്‍ വള്ളക്കടവില്‍നിന്നും സത്രം ഭാഗത്ത് എത്തുവാന്‍ തുടങ്ങിയത്. വള്ളക്കടവ് സത്രം ഗ്രാമ്പി, പരുന്തുംപാറ ഇങ്ങനെയാണ് വിനോദ സഞ്ചാരികളുടെ പുതിയ വഴി.

നിയമങ്ങള്‍ കാറ്റില്‍ പറത്തി കൂടുതല്‍ ആളുകളെ കുത്തിനിറച്ച് തുറന്ന ജീപ്പിലാണ് വിനോദ സഞ്ചാരികളെ സത്രത്തില്‍ എത്തിക്കുന്നത്. ഇതിനു പുറമെ അമിത വേഗതയും ഭീഷണിയാണ്. സര്‍വേ നമ്പര്‍ 182,183, ഉള്‍പ്പെട്ട റവന്യു ഭൂമിയെ ചൊല്ലി വനം, റവന്യൂ വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

Related posts